കരമനയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ജപ്തിക്കായി അധികൃതര്‍ വന്നിരുന്നെന്ന് ആരോപണം

നേരത്തെ മൂന്നുതവണ ബാങ്കില്‍ നിന്ന് ജപ്തി ചെയ്യാനായി അധികൃതര്‍ വന്നിരുന്നെന്നും അന്ന് നാട്ടുകാര്‍ ഇടപെട്ട് സംസാരിച്ചാണ് അവരെ തിരിച്ചയച്ചതെന്നും നാട്ടുകാര്‍ പറയുന്നു

dot image

തിരുവനപുരം: കരമനയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സതീഷ് കോണ്‍ട്രാക്ടറായി ജോലി ചെയ്തുവന്നിരുന്ന ആളാണെന്നും അദ്ദേഹത്തിന് ഒരു കോടിയിലധികം രൂപ കടബാധ്യതയുണ്ടായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. നേരത്തെ മൂന്നുതവണ ബാങ്കില്‍ നിന്ന് ജപ്തിക്കായി അധികൃതര്‍ വന്നിരുന്നെന്നും അന്ന് നാട്ടുകാര്‍ ഇടപെട്ട് സംസാരിച്ചാണ് അവരെ തിരിച്ചയച്ചതെന്നും നാട്ടുകാര്‍ പറയുന്നു. ദമ്പതികള്‍ക്ക് തിരുവനന്തപുരം മുടവന്‍മുകളില്‍ ഭൂമിയും വീടുമുണ്ട്. അത് വിറ്റ് ബാധ്യത തീര്‍ക്കാന്‍ ശ്രമിച്ചിരുന്നെന്നും വില്‍ക്കാനായില്ലെന്നുമാണ് വിവരം.

അതേസമയം, ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. ഡോഗ് സ്‌ക്വാഡ് അടക്കം വന്ന് പരിശോധന നടത്തി. ഇവര്‍ക്ക് ഒരു മകനാണ് ഉളളത്. മകന്‍ വിദേശത്താണ്. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്കടുത്തുളള എസ്ബിഐ ബാങ്കില്‍ നിന്ന് കൊവിഡിന് മുന്‍പ് 60 ലക്ഷം രൂപ ലോണെടുത്തിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഇന്ന് രാവിലെയാണ് കരമനയിൽ വീടിനുള്ളിൽ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീഷ്, ബിന്ദു എന്നിവരാണ് മരിച്ചത്. ഭര്‍ത്താവിനെ കഴുത്തറുത്ത് മരിച്ച നിലയിലും ഭാര്യയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

Content Highlights: Karamana couple found dead incident, bank loan and financial issues reason says relatives

dot image
To advertise here,contact us
dot image