
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു. അതിതീവ്രമഴയുടെ സാധ്യത കണക്കിലെടുത്ത് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് നൽകി. നേരത്തെ രണ്ട് ജില്ലകളിലായിരുന്നു റെഡ് അലേർട്ട്. കണ്ണൂർ കാസർകോട് ജില്ലകൾക്ക് പുറമെ മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിലാണ് റെഡ് അലേർട്ട് നൽകിയിരിക്കുന്നത്.അതേസമയം പത്തനംതിട്ട കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. നാളെ 9 ജില്ലകൾക്കാണ് ഓറഞ്ച് അലേർട്ട് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
അതേസമയം തിരുവനന്തപുരത്ത് ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്ന് റോഡിലേക്ക് വീണു. പെരുമാതുറ സ്വദേശി സീന റഷീദിൻ്റെ വീടിൻ്റെ മേൽക്കൂരയാണ് വീണത്. ഇരുമ്പ് ഷീറ്റിട്ട മേൽക്കൂര പൂർണമായി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ജനത്തിരക്കുള്ള സമയമായിരുന്നെങ്കിലും ആരും അപകടത്തിൽ പെടാതെ രക്ഷപ്പെട്ടു. തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തുകയും ഗതാഗതം പുനസ്ഥാപിക്കുകയുമായിരുന്നു.
അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്.അതിനാൽ മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.
മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
Content Highlights: Red alert in five districts