'സ്‌കൂൾ സമയ മാറ്റത്തിലെ സമസ്ത ആവശ്യം ശ്രദ്ധയിൽപ്പെട്ടില്ല,ആശമാരുടെ പേരിൽ സമരം ചെയ്യുന്നവരെ പരിഗണിക്കുന്നില്ല'

നിലമ്പൂര്‍ ആയിഷയെ അസഭ്യവും അശ്ലീലവും പറയുന്നവരെ യുഡിഎഫ് നേതൃത്വം നിയന്ത്രിക്കണമെന്ന് സ്വരാജ്

dot image

മലപ്പുറം: സ്‌കൂള്‍ സമയവുമായി ബന്ധപ്പെട്ട സമസ്തയുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. പ്രായോഗികത പരിശോധിച്ചാണ് തീരുമാനം വേണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും വൈകിട്ട് 15 മിനിറ്റും വര്‍ധിപ്പിച്ചുകൊണ്ട് സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ ഇത് മതപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്ന് സമസ്ത അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തിലായിരുന്നു സ്വരാജിന്റെ പ്രതികരണം.

നാടക-സാമൂഹിക പ്രവര്‍ത്തക നിലമ്പൂര്‍ ആയിഷക്കെതിരായ സൈബര്‍ ആക്രമണത്തെയും സ്വരാജ് അപലപിച്ചു. തെറിവിളിച്ച് കണ്ണുപൊട്ടിക്കാം എന്നാണ് കരുതുന്നത്. നിലമ്പൂര്‍ ആയിഷയെ അസഭ്യവും അശ്ലീലവും പറയുന്നവരെ യുഡിഎഫ് നേതൃത്വം നിയന്ത്രിക്കണമെന്ന് സ്വരാജ് പറഞ്ഞു. സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് അഭിപ്രായം പറയാന്‍ പാടില്ലെന്ന് ആരാണ് പറഞ്ഞതെന്നും സ്വരാജ് ചോദിച്ചു.

'സ്ഥാനാര്‍ത്ഥിയെ ആദ്യം പിന്തുണച്ചത് സച്ചിദാനന്ദനാണ്. സച്ചിദാനന്ദന്‍ നിരന്തരമായി സര്‍ക്കാരിനെ വിമര്‍ശിക്കുന്നയാളാണ്. നിരവധിയാളുകള്‍ പിന്തുണയുമായി എത്തിയപ്പോള്‍ പലര്‍ക്കും സഹിക്കുന്നില്ല', സ്വരാജ് പറഞ്ഞു. ആശാ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിലും സ്വരാജ് പ്രതികരിച്ചു.


ആശാ പ്രവര്‍ത്തകരിലാണ് എല്‍ഡിഎഫിന് വിശ്വാസമെന്നും ആശാ പ്രവര്‍ത്തകരുടെ പേരില്‍ സമരം ചെയ്യുന്നവരെ പരിഗണിക്കുന്നില്ലെന്നും സ്വരാജ് പറഞ്ഞു. ആശാ പ്രവര്‍ത്തകരുടെ വേതനം ഇനിയും വര്‍ധിപ്പിക്കണം. ആശാ വേതനം ഏഴ് ഇരട്ടി വര്‍ദ്ധിപ്പിച്ച എല്‍ഡിഎഫിന് എട്ട് ഇരട്ടിയാക്കാനാണോ ബുദ്ധിമുട്ടെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Nilambur By Election M Swaraj about Samastha s school time change responds and Asha workers

dot image
To advertise here,contact us
dot image