
നിലമ്പൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയുമായി ബന്ധപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസിന്റെ നിലപാടിനെ കുറിച്ച് അറിയിച്ചെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. അങ്ങനെയൊരു സംഭവം താന്‍ ശ്രദ്ധിച്ചിട്ടില്ലെന്നും കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാര്‍ത്തകള്‍ കാണുന്നില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ എല്ലാ സോഷ്യല്‍ ഗ്രൂപ്പുകളും ഒന്നിച്ചു നില്‍ക്കുകയാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. വര്‍ഗീയ ഫാസിസ്റ്റുകളെ എതിര്‍ക്കുക എന്നുള്ളതാണ് ലക്ഷ്യം. പ്രിയങ്ക ഗാന്ധിക്ക് 65,000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ നിയോജക മണ്ഡലമാണ് നിലമ്പൂര്‍. എംപി കൂടിയായ പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് വരുന്നത് സ്വാഭാവികമാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
കർഷകത്തൊഴിലാളി പെൻഷൻ കൊണ്ടുവന്നത് അന്നത്തെ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദാണ്. ആശാ പ്രവർത്തകർ മാത്രമല്ല എല്ലാ മേഖലയിലുള്ളവരും പിന്തുണയുമായി വരുന്നുണ്ട്. പിഎസ്‌സി അംഗങ്ങളുടെ ശമ്പളം വർദ്ധിപ്പിക്കാൻ വേണ്ടിയല്ല ആശമാർ സമരം ചെയ്യുന്നത്. ആശാ പ്രവർത്തകർക്ക് വേണ്ടിയാണ് അവരുടെ സമരമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
ഇന്നലെയായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിച്ച കോണ്‍ഗ്രസ് നിലപാടില്‍ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക കോണ്‍ഗ്രസ് രംഗത്തെത്തിയത്. കത്തോലിക്ക കോണ്‍ഗ്രസിന്റെ താമരശ്ശേരി രൂപതാ ഘടകമാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്- വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടുകെട്ട് മതേതര ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവസരവാദ രാഷ്ട്രീയവും എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിലായിരുന്നു കത്തോലിക്ക കോണ്‍ഗ്രസിന്റെ രൂക്ഷ വിമര്‍ശനം.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനുള്ള തീരുമാനം കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് നേര്‍ക്കുള്ള തുറന്ന വെല്ലുവിളിയാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. താല്‍ക്കാലിക നേട്ടത്തിനായി എല്ലാ മൂല്യങ്ങളെയും കൈവിടുന്നുവെന്നും തീരുമാനം വന്‍പ്രത്യാഘാതം ഉണ്ടാക്കുന്നുവെന്നും കത്തോലിക്ക കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. ബാന്ധവം രാഷ്ട്രീയ ആത്മഹത്യയാണെന്നും തീവ്രവാദ പ്രീണന രാഷ്ട്രീയം ആണെന്നും കത്തോലിക്ക കോണ്‍ഗ്രസ് പറഞ്ഞിരുന്നു.
Content Highlights- Aryadan Shoukath reaction on catholic congress statement on welfare party support