
കോഴിക്കോട്: വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ച കോൺഗ്രസ് നിലപാടിൽ രൂക്ഷ വിമർശനവുമായി കത്തോലിക്ക കോൺഗ്രസ്. കത്തോലിക്ക കോൺഗ്രസിൻ്റെ താമരശ്ശേരി രൂപതാ ഘടകമാണ് വിമർശനവുമായി രംഗത്തെത്തിയത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്- വെൽഫെയർ പാർട്ടി കൂട്ടുകെട്ട് മതേതര ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവസരവാദ രാഷ്ട്രീയവും എന്ന തലക്കെട്ടിൽ പുറത്തിറക്കിയ വാർത്ത കുറിപ്പിലാണ് കത്തോലിക്ക കോൺഗ്രസിൻ്റെ രൂക്ഷ വിമർശനം. വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടാക്കാനുള്ള തീരുമാനം കേരളത്തിൻ്റെ മതേതര പാരമ്പര്യത്തിന് നേർക്കുള്ള തുറന്ന വെല്ലുവിളിയാണെന്നും കത്തോലിക്ക കോൺഗ്രസ് കുറ്റപ്പെടുത്തി. താൽക്കാലിക നേട്ടത്തിനായി എല്ലാ മൂല്യങ്ങളെയും കൈവിടുന്നുവെന്നും തീരുമാനം വൻപ്രത്യാഘാതം ഉണ്ടാക്കുന്നുവെന്നും കത്തോലിക്ക കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ബാന്ധവം രാഷ്ട്രീയ ആത്മഹത്യയാണെന്നും തീവ്രവാദ പ്രീണന രാഷ്ട്രീയം ആണെന്നും കത്തോലിക്ക കോൺഗ്രസിൻ്റെ താമരശ്ശേരി രൂപതാ ഘടകം പ്രതികരിച്ചു.
'ഒരു വശത്ത് മത വർഗീയതയെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും മറുവശത്ത് ഒരു തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മുന്നണികളുടെ സമീപനം രാഷ്ട്രീയ ആത്മഹത്യയാണ്. നിലമ്പൂരിൽ ജയിക്കാനായി മതരാഷ്ട്ര വാദികളുമായി കൈകോർക്കുമ്പോൾ കേരളത്തിലെ മാത്രമല്ല ഭാരതത്തിൻ്റെ രാഷ്ട്രീയത്തിൽ തന്നെയും സ്വയം അപ്രസക്തരാകാൻ നിങ്ങൾ തന്നെ കുഴിക്കുന്ന കുഴിയായി ഈ കൂട്ടുകെട്ട് മാറുമെന്ന് ഓർക്കുന്നത് നന്നായിരിക്കുമെന്നും' വാർത്ത കുറിപ്പിൽ പറയുന്നു. നിലമ്പൂരിൽ മാത്രമല്ല തിരഞ്ഞെടുപ്പ് ഉള്ളത്, വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ മതേതര വോട്ടർമാർ ഈ തീവ്രവാദ പ്രീണന രാഷ്ട്രീയത്തിന് ചുട്ടമറുപടി നൽകുമെന്നും പ്രസ്താവന മുന്നറിയിപ്പ് നൽകുന്നുണ്ട്.
എൽഡിഎഫ്-പിഡിപി ബാന്ധവം എന്ന വാദം തെറ്റിനെ തെറ്റുകൊണ്ടു ന്യായീകരിക്കുന്നതാണ്. കാപട്യം തുറന്നുകാട്ടേണ്ടത് നിലമ്പൂർ ജനതയുടെ ഉത്തരവാദിത്വമാണെന്നും താമരശ്ശേരി രൂപതാ ഘടകം പ്രതികരിച്ചു. ഒരു കാലത്ത് മതേതരത്വത്തിന്റെ മുഖയായിരുന്ന കോൺഗ്രസ് പാർട്ടി താൽക്കാലിക രാഷ്ട്രീയ നേട്ടത്തിനായി തത്വാധിഷ്ഠിതമായ എല്ലാ മൂല്യങ്ങളും കൈവിടുന്നത് അവസരവാദ രാഷ്ട്രീയത്തിന് തെളിവാണ്. വെൽഫെയർ പാർട്ടിയുമായി ചേർന്ന് വോട്ട് നേടാനുള്ള തന്ത്രം ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും വാർത്താക്കുറിപ്പ് മുന്നറിയിപ്പ് നൽകുന്നു.
നിലമ്പൂരിലെ യുഡിഎഫ്-വെൽഫെയർ ബാന്ധവത്തിനെതിരെ നേരത്തെ എൽഡിഎഫ് നേതൃത്വം രംഗത്ത് വന്നിരുന്നു. നിലമ്പൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ്, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ള സിപിഐഎം നേതാക്കൾ യുഡിഎഫ് വെൽഫെയർ പാർട്ടി ബന്ധത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ വെൽഫെയർ പിന്തുണയെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
ജമാഅത്തെ ഇസ്‌ലാമി വർഗീയ ശക്തിയാണെന്ന് കോൺഗ്രസ് പറഞ്ഞിട്ടില്ല. ജമാഅത്തെ ഇസ്‌ലാമി ഒരുപാട് മാറി. അവർക്ക് മതരാഷ്ട്ര വാദം ഇപ്പോൾ ഇല്ല എന്നുമായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം. എൽഡിഎഫിന് പിന്തുണ കൊടുത്തപ്പോൾ ആർക്കും പ്രശ്‌നമില്ലായിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. മുൻ തിരഞ്ഞെടുപ്പുകളിൽ വെൽഫെയർ പാർട്ടി കോൺഗ്രസിന് വോട്ട് ചെയ്തിരുന്നുവെന്നും അന്നൊന്നും ഇല്ലാത്ത ചോദ്യം ഇന്ന് ഉയരുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ലെന്നുമായിരുന്നു സ്ഥാനാർത്ഥി ആര്യാൻ ഷൗക്കത്തിൻ്റെ പ്രതികരണം.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകാൻ തീരുമാനിച്ചിരുന്നു. ഉപാധികളോടെ യുഡിഎഫിനെ പിന്തുണയ്ക്കാൻ വെൽഫെയർ പാർട്ടിയുടെ നേതൃയോഗമാണ് തീരുമാനിച്ചത്. പിന്തുണ പരസ്യമായി പ്രഖ്യാപിച്ച് ആര്യാടൻ ഷൗക്കത്തിന് വേണ്ടി പ്രവർത്തിക്കാനായിരുന്നു തീരുമാനം. വെൽഫെയർ പാർട്ടി- യുഡിഎഫ് നേതാക്കൾ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.
Content Highlights: The Catholic Congress strongly criticizes the Congress over the Welfare Party's support in Nilambur