'രാഷ്ട്രീയം പറയുന്നത് നേട്ടത്തിനാണെന്ന് വ്യാഖ്യാനിക്കുന്നവർക്ക് രാഷ്ട്രീയത്തെപ്പറ്റി ഒരു ചുക്കുമറിയില്ല';സുധീർ

നിലമ്പൂരില്‍ തനിക്കു വോട്ടവകാശമില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ വോട്ട് സ്വരാജിനായിരിക്കുമെന്ന് തുറന്നു പറയുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് കരുതുന്നില്ലെന്നും എന്‍ ഇ സുധീര്‍

dot image

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ച് എഴുത്തുകാരന്‍ എന്‍ ഇ സുധീര്‍. സ്വരാജ് വിജയിക്കണമെന്നാണ് ആഗ്രഹമെന്നും ഇടതുപക്ഷമാണ് തന്റെ രാഷ്ട്രീയമെന്നും സുധീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിലമ്പൂരില്‍ തനിക്കു വോട്ടവകാശമില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ വോട്ട് സ്വരാജിനായിരിക്കുമെന്ന് തുറന്നു പറയുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാര്‍ സ്വരാജിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെ വ്യാപക വിമര്‍ശനം സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് എന്‍ ഇ സുധീറിന്‍റെ പ്രതികരണം.

സിപിഐഎമ്മിനെ തിരുത്താന്‍ ശേഷിയുള്ള നേതാവാണ് സ്വരാജെന്നും എന്‍ ഇ സുധീര്‍ കൂട്ടിച്ചേര്‍ത്തു. 'കേരളത്തിലെ ഇടതുപക്ഷത്തെ, അല്ലെങ്കില്‍ ചുരുങ്ങിയപക്ഷം, സിപിഐഎമ്മിനെ തിരുത്താന്‍ ശേഷിയുള്ള നേതാവാണ് എം സ്വരാജ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. രാഷ്ട്രീയത്തില്‍ തിരുത്തുക എന്നത് ഒരു ചെറിയ കാര്യമല്ല. അതിനു ശേഷിയുള്ള അധികംപേര്‍ ഇപ്പോള്‍ സിപിഐഎമ്മിലുമില്ല, ഇടതു പക്ഷത്തുമില്ല. അവിടെയാണ് സ്വരാജ് വേറിട്ടു നില്‍ക്കുന്നത്', അദ്ദേഹം പറഞ്ഞു.

N E Sudheer
എൻ ഇ സുധീർ

ജനാധിപത്യ വ്യവസ്ഥയില്‍ തിരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയം പറയാനുള്ള സമയമാണെന്നും അത് പറഞ്ഞു കൊണ്ടേയിരിക്കുമെന്നും സുധീര്‍ പറഞ്ഞു. അങ്ങനെ പറയുന്നത് വ്യക്തിപരമായ നേട്ടത്തിനാണ് എന്ന് തെറ്റായി വ്യാഖ്യനിക്കുന്നവര്‍ക്ക് സത്യത്തില്‍ രാഷ്ട്രീയത്തെപ്പറ്റിയും രാഷ്ട്രീയക്കാരെപ്പറ്റിയും ഒരുചുക്കുമറിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

'കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ നേതൃനിരയില്‍ ഇരിക്കുന്നവരെല്ലാം/ഇരുന്നവരെല്ലാം രാഷ്ട്രീയക്കാരുടെ ഒത്താശയില്‍, ദാസ്യവേല ചെയ്ത് സ്ഥാനം നേടിയവരാണെന്ന് കരുതാനും ഞാന്‍ തയ്യാറല്ല. ചിലപ്പോള്‍ അങ്ങനെയും സംഭവിച്ചിരുന്നിരിക്കാം. അത്തരം വ്യക്തികളും ഉണ്ടായിരിക്കാം. എന്നാല്‍ അതൊരു പൊതു മാനദണ്ഡമാണെന്ന്, ഇടതുപക്ഷം ഭരിക്കുമ്പോഴോ, യുഡിഎഫ് ഭരിക്കുമ്പോഴോ ആകട്ടെ, അങ്ങനെ കരുതാനുള്ള മൗഢ്യം എനിക്കില്ല. ഇനി സംഘപരിവാര്‍ പോലും അങ്ങനെ ചെയ്യുമെന്ന് എനിക്കു തോന്നുന്നില്ല', എന്‍ ഇ സുധീര്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനുശേഷം കെ സച്ചിദാനന്ദന്‍, കെ ആര്‍ മീര, റഫീക്ക് അഹമ്മദ് തുടങ്ങി നിരവധി സാഹിത്യകാരന്മാരാണ് സ്വരാജിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയത്. ഇതില്‍ സാഹിത്യകാരന്മാര്‍ പരസ്യ രാഷ്ട്രീയ നിലപാട് പറഞ്ഞതിനെതിരെ പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസും രംഗത്തെത്തിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം. സ്വരാജ് വിജയിക്കണം എന്നാഗ്രഹിക്കുന്ന ഒരു ജനാധിപത്യവിശ്വാസിയാണ് ഞാന്‍. ഇടതുപക്ഷമാണ് എന്റെ രാഷ്ട്രീയം. കേരള രാഷ്ട്രീയത്തിലെ സാമാന്യം മെച്ചപ്പെട്ട ജനാധിപത്യ കൂട്ടായ്മയാണ് ഇടതുപക്ഷം. അതിന് കുറവുകളേറെയുണ്ട്. പിഴവുകള്‍ പലതും പറ്റിയിട്ടുണ്ട്. ഇതൊക്കെ മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ഞാനെന്റെ രാഷ്ട്രീയം ഏറ്റുപറയുന്നത്. ഇതൊന്നുമില്ലാത്ത ഒരു രാഷ്ട്രീയ കൂട്ടായ്മയും കേരളത്തിലെന്നല്ല; ലോകത്തില്‍ തന്നെയില്ല. ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തില്‍ തെറ്റുപറ്റാത്ത, കളങ്കമേശാത്ത ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുണ്ടോ? രാഷ്ട്രീയ കൂട്ടായ്മയുണ്ടോ?

എനിക്കേറ്റവും പ്രിയപ്പെട്ട, ബഹുമാനമുള്ള രാഷ്ട്രീയ നേതാവും ഭരണാധികാരിയും ജവഹര്‍ലാല്‍ നെഹ്‌റുവാണ്. അതു പായുമ്പോള്‍ നെഹ്‌റുവിന് പറ്റിയ പിഴവുകളെ ഞാന്‍ മറക്കുന്നു എന്നര്‍ത്ഥമില്ല. അതുപോലെ കേരളത്തിലെ ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ അവരുടെ ഭാഗത്തുനിന്നുണ്ടായ ദുഷ്‌ചെയ്തികളെ ഞാന്‍ മറക്കുന്നു എന്നു കരുതേണ്ട. വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിച്ചിട്ടുണ്ട്. ഇനിയും വിമര്‍ശിക്കും. കാര്യങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കിയ ശേഷമേ വിമര്‍ശിക്കൂ. അതെല്ലാ കാര്യത്തിലും എന്റെ രീതിയാണ്.

എന്തുകൊണ്ട് സ്വരാജ് എന്നതിന്റെ ഉത്തരം അവിടെയാണ് മനസ്സിലാവുക. കേരളത്തിലെ ഇടതുപക്ഷത്തെ, അല്ലെങ്കില്‍ ചുരുങ്ങിയപക്ഷം, സിപിഐഎമ്മിനെ തിരുത്താന്‍ ശേഷിയുള്ള നേതാവാണ് എം സ്വരാജ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. രാഷ്ട്രീയത്തില്‍ തിരുത്തുക എന്നത് ഒരു ചെറിയ കാര്യമല്ല. അതിനു ശേഷിയുള്ള അധികംപേര്‍ ഇപ്പോള്‍ സിപിഐഎമ്മിലുമില്ല, ഇടതു പക്ഷത്തുമില്ല. അവിടെയാണ് സ്വരാജ് വേറിട്ടു നില്‍ക്കുന്നത്.

അദ്ദേഹം ഒരു വെറുംനേതാവല്ല. സ്വയം വിമര്‍ശനശേഷിയുള്ള, കൃത്യമായ ജനാധിപത്യ ബോധമുള്ള, ജനതപമറിയുന്ന, വിവേകശാലിയായ, അറിവു നേടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന, പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ കഴിവുള്ള സത്യസന്ധനായ ഒരു നേതാവാണ്. അങ്ങനെയൊരാള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമായി ഉണ്ടാവുന്നു എന്നത് തന്നെ വലിയ കാര്യമാണ്.

വ്യക്തിപരമായി പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ സ്വരാജിന് അത്ര താല്‍പര്യമില്ലെന്നും എനിക്കറിയാം. പാര്‍ട്ടിയുടെ തീരുമാനങ്ങളെ അച്ചടക്കമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നു എന്നുമാത്രം. ഇതൊന്നും വെറുതെ പറയുന്നതല്ല. വ്യക്തിപരമായി സ്വരാജിനെ അറിയാം എന്നതിന്റെ ഉത്തമബോധ്യത്തില്‍ നിന്നും പറയുന്നതാണ്.

നിലമ്പൂരില്‍ എനിക്കു വോട്ടവകാശമില്ല. ഉണ്ടായിരുന്നെങ്കില്‍ എന്റെ വോട്ട് സ്വരാജിനായിരിക്കും എന്ന് തുറന്നു പറയുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഞാനിങ്ങനെ പറഞ്ഞതുകൊണ്ട് മാത്രം സ്വരാജിന് വോട്ട് കൂടുകയൊന്നുമില്ല എന്ന ബോധ്യവുമെനിക്കുണ്ട്. എന്നാല്‍ ജനാധിപത്യ വ്യവസ്ഥയില്‍ തിരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയം പറയാനുള്ള സമയമാണ്. അത് പറഞ്ഞു കൊണ്ടേയിരിക്കും. അങ്ങനെ പറയുന്നത് വ്യക്തിപരമായ നേട്ടത്തിനാണ് എന്ന് തെറ്റായി വ്യാഖ്യനിക്കുന്നവര്‍ക്ക് സത്യത്തില്‍ രാഷ്ട്രീയത്തെപ്പറ്റിയും രാഷ്ട്രീയക്കാരെപ്പറ്റിയും ഒരുചുക്കുമറിയില്ല.

കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ നേതൃനിരയില്‍ ഇരിക്കുന്നവരെല്ലം/ഇരുന്നവരെല്ലാം രാഷ്ട്രീയക്കാരുടെ ഒത്താശയില്‍, ദാസ്യവേല ചെയ്ത് സ്ഥാനം നേടിയവരാണെന്ന് കരുതാനും ഞാന്‍ തയ്യാറല്ല. ചിലപ്പോള്‍ അങ്ങനെയും സംഭവിച്ചിരുന്നിരിക്കാം. അത്തരം വ്യക്തികളും ഉണ്ടായിരിക്കാം. എന്നാല്‍ അതൊരു പൊതു മാനദണ്ഡമാണെന്ന്, ഇടതുപക്ഷം ഭരിക്കുമ്പോഴോ, യുഡിഎഫ് ഭരിക്കുമ്പോഴോ ആകട്ടെ, അങ്ങനെ കരുതാനുള്ള മൗഢ്യം എനിക്കില്ല. ഇനി സംഘപരിവാര്‍ പോലും അങ്ങനെ ചെയ്യുമെന്ന് എനിക്കു തോന്നുന്നില്ല.

രാഷ്ട്രീയക്കാരെ ഇത്രയേറെ വിലകുറച്ചു കാണരുത്. അവര്‍ക്ക് കാര്യം നടത്തിക്കൊണ്ടു പോവേണ്ടതുണ്ട്. ചില അനാവശ്യ സ്ഥാനങ്ങളില്‍ ദാസ്യരായ, ഏഴാംകൂലികളെ നിയമിച്ചിരിക്കാം. പിന്നെ, നമ്മളൊന്നും ഒരു ഉത്തമാവസ്ഥയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരൊന്നുമല്ലല്ലോ. ചുറ്റിനുമുള്ളതില്‍ നിന്നും, മെച്ചപ്പെട്ടവയെ കണ്ടെത്തി തൃപ്തിപ്പെടാന്‍ ബാധ്യസ്ഥരായവരാണ്. അപ്പോള്‍ കാര്യത്തിലേക്ക് വീണ്ടും വരാം. നിലമ്പൂരിലായിരുന്നെങ്കില്‍ എന്റെ വോട്ട് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ എം സ്വരാജിനു തന്നെയായിരിക്കും.

NB: ചുരുങ്ങിയ കാലയളവില്‍ എന്തിനു തിരഞ്ഞെടുപ്പ് നടത്തുന്നു എന്ന വാദമുയര്‍ത്തി വിമര്‍ശിക്കുന്നവര്‍ക്കും ജനാധിപത്യത്തെപ്പറ്റി ഒരു ചുക്കുമറിയില്ല.

Content Highlights: Writer N E Sudheer Support M Swaraj in Nilambur By Election

dot image
To advertise here,contact us
dot image