
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് എളുപ്പത്തില്‍ വിജയിക്കാവുന്ന മണ്ഡലം എന്നൊന്നില്ല. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും കടുത്ത മത്സരമായിരുന്നു. നിലമ്പൂരില്‍ യുഡിഎഫിന് ശക്തിയുണ്ടായിരുന്ന കാളികാവ് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ വണ്ടൂരിലേക്ക് പോയി. പുതിയ നിലമ്പൂര്‍ ഇരുമുന്നണികള്‍ക്കും സമാസമം നില്‍ക്കുന്ന മണ്ഡലമാണെങ്കിലും ചെറിയൊരു മുന്‍തൂക്കം കോണ്‍ഗ്രസിനുണ്ടെന്ന ആത്മവിശ്വാസമാണ് കെ മുരളീധരന്‍ പങ്കുവെച്ചത്. റിപ്പോര്‍ട്ടര്‍ ടി വി 'പ്രസ് കോണ്‍ഫറന്‍സി'ലായിരുന്നു കെ മുരളീധരൻ്റെ പ്രതികരണം.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പി വി അന്‍വറിന് ദഹിക്കാതെ വന്നതോടെയാണ് മുന്നണി പ്രവേശനം സംബന്ധിച്ച കുഴപ്പങ്ങള്‍ ഉണ്ടായതെന്നും കെ മുരളീധരന്‍ പറഞ്ഞു. പി വി അന്‍വര്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വോട്ട് പിടിക്കാന്‍ സാധ്യതയുണ്ട്. എല്‍ഡിഎഫ് എംഎല്‍എ എന്ന നിലയിലുണ്ടായിരുന്ന ബന്ധം നിശബ്ദ വോട്ടായി അന്‍വറിന് കിട്ടിയേക്കും. പിണറായിസം ഇല്ലാതാക്കാന്‍ യുഡിഎഫ് വിജയിക്കണം. അന്‍വറിന് ജയിക്കാന്‍ സാധിക്കില്ല. അത് ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.
'വി ഡി സതീശനെതിരെ അന്‍വര്‍ സ്വീകരിക്കുന്ന നിലപാട് ശരിയല്ല. അന്‍വറിനെ അസോഷ്യേറ്റ് അംഗമാക്കാന്‍ യുഡിഎഫ് തീരുമാനിച്ചിരുന്നു. പക്ഷെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് യുദ്ധത്തിന്റെ അന്തരീക്ഷം രാജ്യത്തുണ്ടായി. ആ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്നേക്കില്ലായെന്ന് കരുതി. മഴ സാഹചര്യത്തില്‍ ജൂണ്‍, ജൂലൈ മാസത്തില്‍ ഒരു തിരഞ്ഞെടുപ്പും കേരളത്തില്‍ നടത്താറില്ല. അതിനാല്‍ അന്‍വറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് തിരക്കിട്ട പ്രഖ്യാപനം നടത്തേണ്ട സാഹചര്യം ഉണ്ടായില്ല. പിന്നീട് അന്‍വറിന് ആര്യാടന്‍ ഷൗക്കത്തിനെ ദഹിക്കാത്ത അവസ്ഥയുള്ളതുകൊണ്ടാണ് ഈ കുഴപ്പങ്ങളെല്ലാം ഉണ്ടായത്. അതില്‍ അന്‍വര്‍ വിശാല മനസ്‌കത കാണിച്ചെങ്കില്‍ അദ്ദേഹത്തിന് നല്ല ഭാവിയുണ്ടാകുമായിരുന്നു. അന്‍വര്‍ മാത്രമാണ് വരുന്നതെങ്കില്‍ അംഗത്വം കൊടുക്കും. അന്‍വറിന്റെ പാര്‍ട്ടിയാണെങ്കിലും അംഗത്വം കൊടുക്കും. തൃണമൂലിലെ നമ്പാന്‍ പറ്റില്ല. മമത എപ്പോഴാണ് സ്റ്റാന്‍ഡ് മാറുകയെന്ന് പറയാന്‍ സാധിക്കില്ല. പക്ഷെ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഷൗക്കത്ത് മികച്ച സ്ഥാനാര്‍ത്ഥിയാണ്. എല്ലാവരുടെയും പിന്തുണയോടെയാണ് ഷൗക്കത്തിനെ തീരുമാനിച്ചത്', കെ മുരളീധരന്‍ പറഞ്ഞു.
സര്‍ക്കാര്‍ വിരുദ്ധ വോട്ടാണ് മണ്ഡലത്തില്‍ യുഡിഎഫ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന്റെ തീരുമാനം ഒരു വ്യക്തിക്ക് വേണ്ടി മാറ്റാന്‍ പറ്റില്ല. അന്‍വര്‍ ശാന്തമായി യുഡിഎഫിനൊപ്പം നിന്നെങ്കില്‍ 25,000 വോട്ടിന് ഷൗക്കത്ത് വിജയിക്കും. അന്‍വറിന് അസോഷ്യേറ്റ് അംഗത്വം കൊടുക്കും. അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് കൊടുക്കും. അന്‍വര്‍ കൂടെയുണ്ടെങ്കില്‍ പ്രചരണത്തിൽ എതിര്‍ശബ്ദമുണ്ടാവില്ലായിരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു.
നിലമ്പൂരിലെ യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തെക്കുറിച്ച് കെ മുരളീധരന്‍ പ്രതികരിച്ചു. വര്‍ഗീയ കൂട്ടുകെട്ടെന്ന വിമര്‍ശനം എല്ലാകാലത്തും തങ്ങള്‍ക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. 2011 ല്‍ കുഞ്ഞൂഞ്ഞ്-കുഞ്ഞുമാണി-കുഞ്ഞാപ്പ എന്നായിരുന്നു പറഞ്ഞത്. വെല്‍ഫെയര്‍ പാര്‍ട്ടി മുന്‍പ് ഇടതുപക്ഷത്തിനൊപ്പമായിരുന്നു. സര്‍ക്കാര്‍ വിരുദ്ധത പറയുമ്പോള്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇത്തരം ആരോപണങ്ങള്‍ എന്നും കെ മുരളീധരന്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൂട്ടുപിടിക്കുന്നവര്‍ ആര്‍എസുഎസുമായും കൂട്ടുപിടിക്കുമോയെന്ന ചോദ്യത്തിന് 'ആര്‍എസ്എസിന്റേത് സങ്കുചിത മനസ്ഥിതിയാണ്. ഇന്ത്യയില്‍ മുഴുവന്‍ മുസ്ലിം സമുദായത്തിനെതിരെ അവര്‍ നിലപാടെടുക്കുന്നു. കേരളത്തില്‍ അവര്‍ ക്രൈസ്തവരോട് സ്‌നേഹം നടിക്കുന്നത് വോട്ട് കിട്ടാനാണ്. ഹിന്ദു രാഷ്ട്രമാണ് അവരുടെ മനസ്സ്', എന്നും കെ മുരളീധരന്‍ മറുപടി നല്‍കി.
നിലമ്പൂരില്‍ ബിജെപിയുടെ നിശബ്ദത പ്രചാരണം എല്‍ഡിഎഫിന് വോട്ടായി മാറും. അത് തുറന്നുകാട്ടിയാണ് യുഡിഎഫ് പ്രചാരണം. ബിജെപി ഇവിടെ എന്തുചെയ്താലും അവര്‍ കേരളത്തിന് പുറത്തുനടത്തുന്ന പ്രവര്‍ത്തനത്തെക്കുറിച്ച് അറിയാവുന്നവരാണ് ഇവിടുത്തെ ക്രൈസ്തവ വിഭാഗം എന്നും കെ മുരളീധരന്‍ പറഞ്ഞു.
Content Highlights: K Muraleedharan Nilambur Election PV Anvar issue