കുഞ്ഞിനെ സംരക്ഷിക്കാനുളള പശ്ചാത്തലമില്ല: നിധിയെ മാതാപിതാക്കള്‍ക്ക് കൈമാറില്ലെന്ന് ശിശുക്ഷേമ സമിതി

കുട്ടിയെ സംരക്ഷിക്കാനുളള സാഹചര്യമുണ്ടെന്ന് ബോധ്യമായാല്‍ ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ മാതാപിതാക്കള്‍ക്കു കൈമാറാം. അല്ലെങ്കില്‍ ദത്ത് നല്‍കാനുളള നടപടികളിലേക്ക് കടക്കാം

dot image

കൊച്ചി: പ്രസവിച്ചയുടന്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറില്ലെന്ന് ശിശുക്ഷേമ സമിതി. ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ സംരക്ഷിക്കാനുളള പശ്ചാത്തലമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. കുഞ്ഞിനെ ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിക്ക് കൈമാറും. നിധിയെന്ന് പേരിട്ട കുഞ്ഞ് നിലവില്‍ കൊച്ചിയിലെ ശിശുസംരക്ഷണ സമിതിയിലാണ് ഉളളത്. കുഞ്ഞിനെ കൈമാറിയാല്‍ മാതാപിതാക്കള്‍ക്ക് അവളെ സുരക്ഷിതമായി നോക്കാനുളള സാഹചര്യമുണ്ടോ എന്നാണ് ശിശുക്ഷേമ സമിതി പരിശോധിച്ചത്. അതിനായി ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ടും തേടിയിരുന്നു.

രക്ഷിതാക്കള്‍ക്ക് കുഞ്ഞിനെ സംരക്ഷിക്കാന്‍ ആഗ്രഹമുണ്ട്, എന്നാല്‍ അതിനാവശ്യമായ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനുളള സാഹചര്യത്തെക്കുറിച്ചും ചില ആശങ്കകള്‍ ഉണ്ടെന്ന് ജാര്‍ഖണ്ഡ് ശിശുക്ഷേമസമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ നേരിട്ട് മാതാപിതാക്കള്‍ക്ക് കൈമാറേണ്ടതില്ലെന്നും ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിക്ക് കൈമാറാമെന്നും തീരുമാനിച്ചത്. കുട്ടിയെ സംരക്ഷിക്കാനുളള സാഹചര്യമുണ്ടെന്ന് ബോധ്യമായാല്‍ ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ മാതാപിതാക്കള്‍ക്കു കൈമാറാം. അല്ലെങ്കില്‍ ദത്ത് നല്‍കാനുളള നടപടികളിലേക്ക് കടക്കാം.

ഇക്കഴിഞ്ഞ ജനുവരിയിലാണ് ജനിച്ച് ദിവസങ്ങള്‍ മാത്രമായ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നുകളഞ്ഞത്. കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങവെയാണ് ട്രെയിനില്‍വെച്ച് അസ്വസ്ഥതകളുണ്ടായത്. തുടര്‍ന്ന് തൊട്ടടുത്തുളള ആശുപത്രിയിലെത്തിക്കുകയും അവര്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. 28 ആഴ്ച്ച മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിന് ഒരുകിലോയില്‍ താഴെ മാത്രമായിരുന്നു ഭാരം. തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി കുഞ്ഞിനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ച് ദമ്പതികള്‍ കടന്നുകളയുകയായിരുന്നു.

ചികിത്സയ്ക്ക് ആവശ്യമായ പണം നല്‍കാനില്ലാത്തതിനാലാണ് കുഞ്ഞിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചതെന്നാണ് മാതാപിതാക്കളുടെ മൊഴി. മാസം തികയാതെ പ്രസവിച്ചതിനാല്‍ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ഒരു മാസത്തോളം ചികിത്സ നല്‍കി. ചികിത്സയ്ക്കായി വലിയ തുക വേണമായിരുന്നു. ഭക്ഷണം പോലും കഴിക്കാനുളള സാമ്പത്തിക സ്ഥിതിയില്ലായിരുന്നു. അതിനാലാണ് കുഞ്ഞിനെ ഉപേക്ഷിച്ചുപോയത്. കുഞ്ഞിനെ തങ്ങള്‍ക്കൊപ്പം വളര്‍ത്താനാണ് ആഗ്രഹമെന്നും മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞിരുന്നു.

Content Highlights: Child Welfare Committee will not hand over Nidhi to the parents

dot image
To advertise here,contact us
dot image