
ഇടുക്കി: മലയോര ഹൈവേയ്ക്കായി വൻ തോതിൽ മണ്ണെടുത്തത് മൂലം വീടിനും ജീവനും ഭീഷണിയെന്ന ശോശാമ്മയുടെ പരാതിക്ക് പരിഹാരമായി. പാറയുടെ മുകളിൽ ഏത് നിമിഷവും വീഴാൻ പാകത്തിൽ നിൽക്കുന്ന വീടിന് താഴെ സംരക്ഷണഭിത്തി കെട്ടി നൽകാൻ ഒടുവിൽ തീരുമാനം. റിപ്പോർട്ടർ വാർത്ത നൽകി ഒരു മണിക്കൂറിനകമാണ് ഇടപെടൽ ഉണ്ടായത്.
ഹൈവേ നിർമ്മാണം മൂലം ശോശാമ്മയുടെ വീട്ടിലേക്കുള്ള റോഡും കുടിവെള്ള സ്രോതസും നഷ്ടമായിരുന്നു. ഒരു പാറയുടെ ഉറപ്പിലാണ് വീട് നിലനിൽക്കുന്നത്. പാറയ്ക്ക് ചുറ്റുമുള്ള മണ്ണും ഹൈവേ നിർമാണത്തിനായി നീക്കിയ നിലയിലായിരുന്നു. അധികൃതരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവണെങ്കിലും മാസങ്ങൾ ആയിട്ടും നടപടിയില്ല എന്നായിരുന്നു പരാതി. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ കമ്പനി സൈറ്റ് മാനേജർ സ്ഥലം പരിശോധിച്ച് നാളെത്തന്നെ സംരക്ഷണഭിത്തിയുടെ നിർമ്മാണം ആരംഭിക്കുമെന്ന് ഉറപ്പ് നൽകി.
മലയോര ഹൈവേയ്ക്കായി വൻ തോതിൽ മണ്ണ് എടുത്തതോടെയാണ് ശോശാമ്മയുടെ വീട് അപകടാവസ്ഥയിലായത്. ഒരു പാറയുടെ ഉറപ്പിലാണ് ഇപ്പോൾ വീട് നിൽക്കുന്നത്. മഴ ഒന്ന് കനത്തുപെയ്താൽ ഈ പാറ നിലംപതിക്കുമെന്നാണ് ആശങ്ക. ഇങ്ങനെ സംഭവിച്ചാൽ വീടും നിലംപതിക്കും. റോഡിന് വീതി കൂട്ടിയതോടെ വീട്ടിലേക്കുള്ള റോഡും കുഴൽകിണറും നഷ്ടമായി. ആരോഗ്യ പ്രശ്നങ്ങൾ വേട്ടയാടുന്ന ശോശാമ്മ ഒന്നര കിലോമീറ്റർ ചുറ്റി നടന്നാണ് ഇപ്പോൾ വീട്ടിലെത്തുന്നത്. ഇവിടെ താമസിക്കാൻ സാധിക്കാത്തതിനാൽ മക്കളുടെ വീട്ടിലാണ് ശോശാമ്മ ഇപ്പോൾ രാത്രി കഴിയുന്നത്.
Content Highlights: Shoshamma will get safety wall at her house