
തിരുവനന്തപുരം: ആർഎസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രത്തിലുള്ളതല്ല യഥാർത്ഥ ഇന്ത്യൻ ഭൂപടമെന്നും, സർക്കാർ പരിപാടിയിൽ അവ ഉപയോഗിക്കാൻ സാധിക്കില്ല എന്നതുകൊണ്ടുമാണ് പരിസ്ഥിതിദിന പരിപാടി മാറ്റിയതെന്നും കൃഷി മന്ത്രി പി പ്രസാദ്. ഒരു സർക്കാർ പരിപാടിയിൽ ആ ചിത്രം ഉപയോഗിക്കുന്നത്, ഭരണഘടനാപരമായി ശരിയല്ല. ആ രീതിയോട് പൊരുത്തപ്പെടാൻ കഴിയില്ല. അതുകൊണ്ട് വിയോജിപ്പ് രാജ്ഭവനെ അറിയിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
രാജ്ഭവനിലാണ് പരിസ്ഥിതി ദിന പരിപാടി നടത്താൻ കൃഷി വകുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നും വിളക്ക് തെളിയിക്കണമെന്നും രാജ്ഭവൻ അറിയിച്ചിരുന്നു. ഇതിൽ വിയോജിച്ച് പരിപാടി മാറ്റിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ബാഹ്യ ശക്തികൾ രാജ്ഭവനെ നിയന്ത്രിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അപകടകരമായ അവസ്ഥയെയാണ് കാണിക്കുന്നത്. രാജ്ഭവൻ സങ്കുചിത രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വേദിയാകാൻ പാടില്ല. ഗവർണർ ഇത്തരം പ്രവർത്തനങ്ങൾ നടത്താനും പാടില്ല. സത്യപ്രതിജ്ഞയ്ക്കും കേരളപ്രഭ, കേരളശ്രീ പോലുള്ള പുരസ്കാരദാന ചടങ്ങിലും ഈ ചിത്രമുണ്ടായിരുന്നില്ല. പിന്നെ എന്തിനാണ് ഈ പരിപാടിക്ക് ചിത്രം നിർബന്ധമാക്കിയിരുന്നത് എന്നും മന്ത്രി ചോദിച്ചു.
ആർഎസ്എസ് നേതാവ് എസ് ഗുരുമൂർത്തി രാജ്ഭവനിൽ പ്രഭാഷണം നടത്തിയതിയ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. രാജ്ഭവൻ ഒരിക്കലും പ്രത്യേക രാഷ്ട്രീയ വിഭാഗത്തിൽ നിന്നുള്ളവരുടെ പ്രഭാഷണത്തിന് വേദിയാകാൻ പാടില്ലാത്തതാണ്. ഇത് ഇന്ത്യൻ ജനാധിപത്യത്തിന് അപകടകരമായ ഒരു സാഹചര്യം സൃഷ്ടിക്കും. താൻ പാർട്ടിയുടെ മന്ത്രിയാണ്, അതുകൊണ്ട് സെക്രട്ടറിയേറ്റ് തങ്ങളുടേതാണെന്ന് പറയാൻ പറ്റുമോ? ഇന്ത്യൻ ഭരണഘടനാ പറയാൻ ശ്രമിക്കാത്ത കാര്യങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ശരിയല്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്ഭവന്റെത് അങ്ങേയറ്റത്തെ മോശം രീതിയാണെന്നും മതനിരപേക്ഷ ഭാരതത്തിന് ഇത് നല്ല സന്ദേശമല്ല നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
Content Highlights: P Prasad on Rajbhavans instruction to use Bharathamba pic for a function