മലയോര ഹൈവേ നിർമാണം ദുരിതമായി; പാറയുടെ മുകളിലെ വീട്ടിൽ ജീവഭയത്തിൽ വയോധിക

അധികൃതരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവാണെങ്കിലും മാസങ്ങൾ ആയിട്ടും നടപടിയില്ല എന്നാണ് പരാതി

dot image

ഇടുക്കി: മലയോര ഹൈവേയുടെ നിർമ്മാണത്തെ തുടർന്ന് കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയിൽ ജീവൻ പണയം വെച്ചുകഴിയുകയാണ് വയോധിക. കട്ടപ്പന ചപ്പാത്ത് സ്വദേശി പനയംപാല ശോശാമ്മയ്ക്കാണ് ഈ ദുർഗതി. ഹൈവേ നിർമാണം മൂലം ശോശാമ്മയുടെ വീട്ടിലേക്കുള്ള റോഡും കുടിവെള്ള സ്രോതസും നഷ്ടമായി. ഒരു പാറയുടെ ഉറപ്പിലാണ് വീട് നിലനിൽക്കുന്നത്. അധികൃതരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവണെങ്കിലും മാസങ്ങൾ ആയിട്ടും നടപടിയില്ല എന്നാണ് പരാതി.

മലയോര ഹൈവേയ്ക്കായി വൻ തോതിൽ മണ്ണ് എടുത്തതോടെയാണ് ശോശാമ്മയുടെ വീട് അപകടാവസ്ഥയിലായത്. ഒരു പാറയുടെ ഉറപ്പിലാണ് ഇപ്പോൾ വീട് നിൽക്കുന്നത്. മഴ ഒന്ന് കനത്തുപെയ്താൽ ഈ പാറ നിലംപതിക്കുമെന്നാണ് ആശങ്ക. ഇങ്ങനെ സംഭവിച്ചാൽ വീടും നിലംപതിക്കും. റോഡിന് വീതി കൂട്ടിയതോടെ വീട്ടിലേക്കുള്ള റോഡും കുഴൽകിണറും നഷ്ടമായി. ആരോഗ്യ പ്രശ്നങ്ങൾ വേട്ടയാടുന്ന ശോശാമ്മ ഒന്നര കിലോമീറ്റർ ചുറ്റി നടന്നാണ് ഇപ്പോൾ വീട്ടിലെത്തുന്നത്. ഇവിടെ താമസിക്കാൻ സാധിക്കാത്തതിനാൽ മക്കളുടെ വീട്ടിലാണ് ശോശാമ്മ ഇപ്പോൾ രാത്രി കഴിയുന്നത്.

സൂപ്പർവൈസർമാരോടും വാർഡ് മെമ്പറോടും പറഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ല എന്നും ശോശാമ്മ പറഞ്ഞു. തന്റെ സമീപത്തെ വീട്ടിലുള്ളവർക്കെല്ലാം ഭിത്തി കെട്ടിനൽകി. എന്നാൽ തനിക്ക് മാത്രം ചെയ്തുതന്നില്ലെന്നും ശോശാമ്മ പറഞ്ഞു.

വീടിനു താഴെ ഭിത്തി കെട്ടി, പടി കെട്ടിത്തരണമെന്നാണ് ശോശാമ്മയുടെ ആവശ്യം. ശോശാമ്മയോട് മാറിത്താമസിക്കാൻ തങ്ങൾ നിർദേശിച്ചിരുന്നുവെന്നും മകളുടെ വീട്ടിലേക്ക് പോയി എന്നായിരുന്നു തങ്ങൾക്ക് ലഭിച്ച വിവരമെന്നും വില്ലേജ് ഓഫിസർ അഞ്ജു റിപ്പോർട്ടറിനോട് പറഞ്ഞു. ശോശാമ്മയുടെ സാഹചര്യം പരിശോധിച്ച് വീണ്ടും തഹസിൽദാർക്ക് റിപ്പോർട്ട് നൽകുമെന്നും വേണ്ട നടപടിയുണ്ടാകുമെന്നും വില്ലേജ് ഓഫിസർ റിപ്പോർട്ടറിന് ഉറപ്പ് നൽകി.

Content Highlights: 85 year old grandmother lives a fearful life at idukki

dot image
To advertise here,contact us
dot image