'പ്രതിരോധിക്കാനെത്തിയത് റിയാസ് മാത്രം'; മുഖ്യമന്ത്രി ഒറ്റപ്പെടുന്നുവെന്ന് കെ മുരളീധരന്‍

കഴിഞ്ഞ ദിവസം നിലമ്പൂരില്‍ വെച്ച് നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി ചതിയെക്കുറിച്ചാണ് സംസാരിച്ചതെന്നും ചതിയെ കുറിച്ച് പറയാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രിയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.

dot image

മലപ്പുറം: സിപി ഐഎമ്മില്‍ പിണറായി വിജയന്‍ ഒറ്റപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍ എന്ത് ചെയ്യുന്നുവെന്ന് യുഡിഎഫ് ചിന്തിക്കുന്നില്ല. മുസ്‌ലിം ലീഗ് ഞങ്ങളുടെ ഒപ്പം തന്നെയുണ്ട്. അതില്‍ തര്‍ക്കം വേണ്ട. മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ഇന്നലെ കെ സി വേണുഗോപാല്‍ ഒരു കാര്യം പറഞ്ഞപ്പോള്‍ പ്രതിരോധിക്കാനായി സിപി ഐഎമ്മില്‍ നിന്ന് സംസാരിച്ചത് മരുമകന്‍ റിയാസ് മാത്രമാണ്. അതിനര്‍ത്ഥം സിപിഐഎമ്മില്‍ പിണറായി വിജയന്‍ ഒറ്റപ്പെടുന്നുവെന്നാണെന്നും കെ മുരളീധരന്‍ പറഞ്ഞു. എല്‍ഡിഎഫിലും മുഖ്യമന്ത്രി ഒറ്റപ്പെടുകയാണ്. എം വി ഗോവിന്ദന്‍ മാഷോ എംഎ ബേബിയോ പിണറായിയുടെ ചതിയെ കുറിച്ചുള്ള കെ സി വേണുഗോപാലിന്റെ പരാമര്‍ശത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നിലമ്പൂരില്‍ വെച്ച് നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി ചതിയെക്കുറിച്ചാണ് സംസാരിച്ചതെന്നും ചതിയെ കുറിച്ച് പറയാന്‍ ഏറ്റവും യോഗ്യന്‍ മുഖ്യമന്ത്രിയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ സര്‍ക്കാരിനെ വെറുത്തതിന്റെ പരിണിത ഫലമാണ് ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം ജില്ലയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ആളാണ് പിണറായി വിജയനെന്നും ഹിന്ദുവിന് നല്‍കിയ അഭിമുഖം നമ്മള്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാ ജില്ലയിലും സ്വര്‍ണ്ണം പിടികൂടാറുണ്ട്. മറ്റ് ജില്ലകളെ കുറിച്ച് ഒന്നും പറയാതെ മലപ്പുറത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ആളാണ് മുഖ്യമന്ത്രി. പാണക്കാട് തങ്ങളെ വിമര്‍ശിക്കുന്നത് നമ്മള്‍ കണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാണെങ്കിലും അത് മാത്രമാണോ പാണക്കാട് കുടുംബം', കെ സി വേണുഗോപാല്‍ പറഞ്ഞു.

തൃശ്ശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചതാണ് പിണറായിയുടെ രണ്ടാമത്തെ ചതിയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ബിജെപിക്ക് പാര്‍ലമെന്റില്‍ ഒരു അംഗത്തെ ഉണ്ടാക്കി കൊടുത്തെന്നും അതിന് വേണ്ടി തൃശ്ശൂര്‍ പൂരം കലക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശ വര്‍ക്കര്‍മാരെ അധിക്ഷേപിച്ചെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ദേശീയ പാതയുടെ തകര്‍ച്ചയെ കുറിച്ചും അദ്ദേഹം പറഞ്ഞു. 'ഇന്നലെ മലപ്പുറത്ത് വന്നിട്ടും മുഖ്യമന്ത്രി കൂരിയാട് സന്ദര്‍ശിച്ചില്ല. ദേശീയ പാത അപകടം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ദേശീയ പാത നിര്‍മ്മാണത്തില്‍ നടന്നിരിക്കുന്നത്. ദേശീയ പാത തന്റെ ക്രെഡിറ്റ് ആണെന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി. ഈ തകര്‍ച്ച ആരുടെ അക്കൗണ്ടില്‍ ആണ്', കെ സി വേണുഗോപാല്‍ പറഞ്ഞു.

ദേശീയപാത അതോറിറ്റി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ലെന്നും എല്ലാം ശരിയായിക്കോളും എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പറഞ്ഞിട്ടാണ് പരിശോധന നടക്കുന്നത്. പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞില്ല. 'കേരളം അപമാനം കൊണ്ട് തലകുനിച്ചു. അറേബ്യന്‍ സുഗന്ധദ്രവ്യങ്ങള്‍ എല്ലാം കൊണ്ടുവന്നാലും പിണറായിയുടെ കൈയിലെ പാപക്കറ കഴുകി കളയാന്‍ കഴിയില്ല. കേരളത്തിലെ മാധ്യമങ്ങള്‍ അങ്ങനെ കബളിപ്പിക്കപ്പെടില്ല', കെ സി വേണുഗോപാല്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാക്കി പെന്‍ഷനെ മാറ്റുകയാണ് സര്‍ക്കാരെന്നും സാധാരണക്കാരന് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. ഒരു കപ്പല്‍ മുങ്ങിയെന്നും മഹാരാഷ്ട്രയില്‍ കപ്പല്‍ മുങ്ങിയപ്പോള്‍ കമ്പനിക്കെതിരെ കേസ് എടുത്തെന്നും അദ്ദേഹം പറഞ്ഞു. ഭീമമായ തുക നഷ്ടപരിഹാരമായി ഇരകള്‍ക്ക് വാങ്ങി നല്‍കി.

വന്യമൃഗങ്ങള്‍ക്ക് മുന്നിലേക്ക് സാധാരണക്കാരെ തള്ളിയിടുന്നെന്നും നിലമ്പൂരില്‍ മാത്രം എത്ര സംഭവങ്ങള്‍ ഉണ്ടായി, വന്യ മൃഗ ആക്രമണം തടയാന്‍ സര്‍ക്കാര്‍ എന്ത് ചെയ്തെന്നും അദ്ദേഹം ചോദിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്ന് കേട്ടപ്പോള്‍ തൃശൂരിന്റെ ബാക്കിയാണോ എന്ന് സംശയിച്ചെന്നും ഇപ്പോള്‍ ബിജെപി നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയുടെ ലക്ഷ്യം എന്താണെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് പക്ഷെ നടക്കാന്‍ പോകുന്നില്ലെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

'എത്ര വൈദികര്‍ ആക്രമിക്കപ്പെട്ടു. മുനമ്പത്ത് അമിത് ഷായും കിരണ്‍ റിജിജുവും എന്തൊക്കെ വാഗ്ദാനങ്ങളാണ് നല്‍കിയത്. മതചിഹ്നങ്ങള്‍ ബിജെപിക്ക് വോട്ട് വാങ്ങാനുള്ള ഉപാധി മാത്രമാണ്. മുനമ്പത്തെ സാധാരണക്കാരെ ചതിച്ചു. ബിജെപി ഉദ്ദേശിക്കുന്ന കാര്യം ഇവിടെ നടക്കില്ല. യുഡിഎഫും എല്‍ഡി എഫും തമ്മിലാണ് പോരാട്ടം. ബാപ്പുട്ടിക്ക് ഒരു വോട്ട്. അത് വഴി തിരിച്ചു വിടാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ നടക്കില്ല', അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‍ സര്‍ക്കാറില്‍ നിന്നും മോചനം ആഗ്രഹിക്കുന്നെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Content Highlights: K Muraleedharan says the Chief Minister pinarayi vijayan is isolated in the cpim

dot image
To advertise here,contact us
dot image