'നിലമ്പൂരിൽ മനുഷ്യരുടെ സന്തോഷത്തിലും ദുഃഖത്തിലും ഇന്നലെകളിൽ അയാളുണ്ടായിരുന്നു; നാളെയും ഉണ്ടാകും': പി എം ആർഷോ

'പെരുമഴയത്തെ പെരുംപാച്ചിലിനിടെ പെരുത്ത തലയില്‍ നിന്ന് അദ്ദേഹത്തിന് ഓര്‍മ നഷ്ടപ്പെട്ടിട്ടുണ്ടാകും'

dot image

കൊച്ചി: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ എം സ്വരാജിനെതിരെ പി വി അന്‍വര്‍ ഉള്‍പ്പെടെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. മലപ്പുറത്തെ കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലുണ്ടായപ്പോള്‍ അവിടേയ്‌ക്കെത്തിയ എം സ്വരാജിന്റെ ഒരു വീഡിയോ പങ്കുവെച്ചാണ് ആര്‍ഷോ മറുപടി പറഞ്ഞിരിക്കുന്നത്. പി വി അന്‍വറിനേയും വീഡിയോയില്‍ കാണാം.

നിലമ്പൂരില്‍ എം സ്വരാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം യുഡിഎഫിന്റെ സൈബര്‍ ഫാക്ടറിയുടെ മില്യണ്‍ ഡോളര്‍ ചോദ്യം കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലുണ്ടായപ്പോള്‍ എം സ്വരാജ് എവിടെയായിരുന്നു എന്നതായിരുന്നുവെന്ന് ആര്‍ഷോ പറയുന്നു. ഇന്ന് കേരളത്തിലെ 'രാഷ്ട്രീയ ഭിക്ഷാംദേഹി' മാധ്യമസമ്മേളനത്തിലും ഈ ചോദ്യം ആവര്‍ത്തിക്കുന്നത് കണ്ടു. പെരുമഴയത്തെ പെരുംപാച്ചിലിനിടെ പെരുത്ത തലയില്‍ നിന്ന് അദ്ദേഹത്തിന് ഓര്‍മ നഷ്ടപ്പെട്ടിട്ടുണ്ടാകും. വീഡിയോയില്‍ അന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ സ്വരാജാണുള്ളതെന്നും ഓര്‍മ നശിച്ചയാളെയും തൊട്ടിപ്പുറത്ത് കാണാമെന്നും ആര്‍ഷോ പറയുന്നു. നിലമ്പൂരില്‍ മനുഷ്യരുടെ സന്തോഷത്തിലും ദുഃഖത്തിലും ഇന്നലെകളില്‍ അയാളുണ്ടായിരുന്നു. ഇന്നുമുണ്ട്, നാളെയും അയാളുണ്ടാകും. നിലമ്പൂരിൻ്റെ എം സ്വരാജ് എന്ന് പറഞ്ഞുകൊണ്ടാണ് ആര്‍ഷോ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

2019 ആഗസ്റ്റ് എട്ടിന് പെയ്ത തോരാമഴയില്‍ പുഴകളും തോടുകളുമെല്ലാം നിറഞ്ഞൊഴുകിയ ദിവസം. രാത്രി എട്ടോടെ മുത്തപ്പന്‍ മലയുടെ ഒരു ഭാഗം അടര്‍ന്ന് താഴേക്ക് അതിവേഗം കുത്തിയൊലിച്ച് വന്ന് ആ ഗ്രാമത്തെ ഇല്ലാതാക്കി. 59 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കണ്ടെടുക്കാനാവാത്ത 11 പേര്‍ ഇപ്പോഴും അനാഥമായി ആ മണ്ണിനടിയില്‍ എവിടെയോ ഉറങ്ങുന്നുണ്ടാവാം.

അപകടമറിഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കരുണ വറ്റാത്ത ഒരുകൂട്ടം മനുഷ്യര്‍ ഒഴുകിയെത്തി. പിന്നീട് നടന്നത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമായിരുന്നു. ജീവന്റെ ഒരു തുടിപ്പെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ തിരിച്ചെടുക്കണം എന്ന ദൃഢനിശ്ചയത്തോടെ ജനതയൊന്നാകെ ഒറ്റ മനസായി നിന്ന ദിനങ്ങള്‍. വിങ്ങലോടെയല്ലാതെ ഒരു മലയാളിക്കും ആ ദിനങ്ങള്‍ ഓര്‍ത്തെടുക്കാനാവില്ല.

'കവളപ്പാറ ദുരന്തമുണ്ടായപ്പോള്‍ എവിടെയായിരുന്നു സ്വരാജ്?' നിലമ്പൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച നിമിഷം മുതല്‍ യുഡിഎഫിന്റെ സൈബര്‍ ഫാക്ടറിയുടെ മില്യണ്‍ ഡോളര്‍ ചോദ്യം ഇതാണ്. ഇന്ന് കാലത്ത് കേരളത്തിലെ രാഷ്ട്രീയ ഭിക്ഷാംദേഹി മാധ്യമസമ്മേളനത്തിലും ഈ ചോദ്യം ആവര്‍ത്തിക്കുന്നത് കണ്ടു. മൂപ്പര്‍ക്കീ പെരുമഴയത്തെ പെരുംപാച്ചിലിനിടെ പെരുത്ത തലയില്‍ നിന്ന് ഓര്‍മ്മ നഷ്ടം വന്നതാവും. വീഡിയോ ദൃശ്യം തന്റെ ജന്മനാട്ടിലൊരപകടമുണ്ടായി തൊട്ടടുത്ത മണിക്കൂറുകളില്‍ അവിടെയോടിയെത്തി രക്ഷാപ്രവര്‍ത്തന മുഖത്തുള്ള അന്നത്തെ തൃപ്പൂണിത്തുറ എംഎല്‍എ സ. എം സ്വരാജിന്റെതാണ്. ഓര്‍മ്മ നശിച്ചയാളെയും തൊട്ടിപ്പുറത്ത് കാണാം.

നിലമ്പൂരില്‍ മനുഷ്യരുടെ സന്തോഷത്തിലും ദുഃഖത്തിലും ഇന്നലെകളില്‍ അയാളുണ്ടായിരുന്നു. ഇന്നുമുണ്ട്, നാളെയും അയാളുണ്ടാകും.


നിലമ്പൂരിന്റെ സ്വരാജ്.

Content Highlights- P M Arsho reply to p v anvar and udf over their allegations againt m swaraj

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us