'അതൊരു പാവം, ഡോക്ടറുടെ വിലാപകാവ്യം മാത്രം,'; ജോ ജോസഫിന്റെ 'വഴിയാധാരം' പോസ്റ്റില്‍ കെ മുരളീധരന്‍

പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമൊക്കെയുള്ളപ്പോള്‍ എന്തിനാണ് പാവം ഡോക്ടര്‍മാരെ വലിച്ചിഴക്കുന്നതെന്നും കെ മുരളീധരൻ

dot image

പാലക്കാട്: ഡോ. ജോ ജോസഫിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഡോക്ടറുടെ വിലാപകാവ്യം മാത്രമായാണ് മറുപടിയെ കാണുന്നതെന്ന് കെ മുരളീധരന്‍ പാലക്കാട് പ്രതികരിച്ചു. താന്‍ വഴിയാധാരം ആയിട്ടില്ലാത്തതിന്റെ തെളിവാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. അല്ലെങ്കില്‍ നിങ്ങള്‍ പ്രതികരണം തേടുമോയെന്നും കെ മുരളീധരന്‍ പറഞ്ഞു.

'അതൊരു പാവമാണ്. രംഗത്തുണ്ടെന്ന് കാണിക്കാന്‍ വേണ്ടി പറഞ്ഞതായിരിക്കും. ഡോക്ടറുടെ വിലാപകാവ്യമാണ്. ഞാന്‍ വഴിയാധാരം ആയിട്ടില്ലെന്നതിന്റെ തെളിവല്ലേ നിങ്ങളുടെ മുന്നില്‍നില്‍ക്കുന്നത്. വഴിയാധാരം ആയൊരാളുടെ അടുത്തേക്ക് നിങ്ങള്‍ പോകില്ലല്ലോ. ഞാന്‍ ജയിച്ചിട്ടും തോറ്റിട്ടും ഉണ്ട്. ഡോക്ടര്‍മാരെ കരുക്കളാക്കരുത് എന്ന് മാത്രമെ പറഞ്ഞിട്ടുള്ളൂ. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമൊക്കെയുള്ളപ്പോള്‍ എന്തിനാണ് പാവം ഡോക്ടര്‍മാരെ വലിച്ചിഴക്കുന്നത്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. പിന്‍വലിക്കാനൊന്നും പോകുന്നില്ല', കെ മുരളീധരന്‍ പറഞ്ഞു.

പി വി അന്‍വറുമായി ബന്ധപ്പെട്ട വിവാദത്തിലും കെ മുരളീധരന്‍ പ്രതികരിച്ചു. പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ ഭിന്നിച്ചുനിന്നിട്ട് കാര്യമില്ല. ഒന്നിച്ചു നില്‍ക്കണം. അതുകൊണ്ട് മുന്നണിക്കൊപ്പം അന്‍വര്‍ വേണമെന്നാണ് ആഗ്രഹം. അദ്ദേഹത്തിന് പറ്റിയ ഒന്നു രണ്ട് തെറ്റുകള്‍ തിരുത്തി യുഡിഎഫിനൊപ്പം നില്‍ക്കാന്‍ പറയുന്നതും അതിനാലാണ്. അത് രണ്ട് കൂട്ടര്‍ക്കും മെച്ചമാണ്. സ്വതന്ത്രനായി നിന്നതുകൊണ്ട് എന്താണ് നേട്ടം. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന ചിത്രം വന്നാല്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കൂട്ടുമെന്ന് മുരളീധരന്‍ പറഞ്ഞു.

ആരെയും ചെറുതാക്കി കാണരുത്. ഇന്ന് കാലത്ത് പോസിറ്റീവായ സിഗ്നലാണ് അന്‍വറില്‍ നിന്നും കിട്ടിയത്. വൈകുന്നേരം അത് പോസിറ്റീവ് ആവും. ചെയ്തുപോയ കാര്യം തെറ്റാണെന്ന് സമ്മതിക്കണം. ഉപ്പും ചോറും കഴിക്കുന്നവര്‍ക്ക് തെറ്റ് പറ്റാം. തിരുത്തുകയെന്നതാണ് പ്രധാനം. അതോടെ പ്രശ്‌നം തീരും. ആരും ബാധ്യതയില്ല. യുഡിഎഫുമായി സഹകരിക്കുന്നവരെ തിരിച്ചു സഹായിച്ചിട്ടുണ്ട്. പകല്‍ കഴിയാന്‍ സമയം ഉണ്ടല്ലോയെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഐഎം പൊതു സ്വതന്ത്രനായി ഡോ. ഷിനാസ് ബാബുവിനെ മത്സരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കെ മുരളീധരന്‍ നടത്തിയ പരാമര്‍ശമായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 'സിപിഐഎം അവസാനം ഒരു ഡോക്ടറില്‍ ചെന്നെത്തിയിട്ടുണ്ട്. തൃക്കാക്കരയില്‍ മത്സരിപ്പിച്ച് ഒരു ഡോക്ടറെ വഴിയാധാരമാക്കി. ഞങ്ങളുടെ ഡോക്ടര്‍മാരെ വഴിയാധാരമാക്കരുതെന്ന് മുഖ്യമന്ത്രിയോടും സിപിഐഎമ്മിനോടും അഭ്യര്‍ത്ഥിക്കാന്‍ ഐഎംഎ തയ്യാറാകണം' എന്നായിരുന്നു കെ മുരളീധരന്റെ പരിഹാസം. പിന്നാലെയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസ് എംഎല്‍എക്കെതിരെ മത്സരിച്ച ജോ. ജോസഫ് മറുപടിയുമായി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് തോല്‍വിയിലൂടെ കെ മുരളീധരന്‍ വഴിയാധാരമായത് ഏഴ് തവണയാണെന്നും രാഷ്ട്രീയമായോ സാമ്പത്തികമായോ പ്രൊഫഷണലിയോ താന്‍ വഴിയാധാരമായിട്ടില്ലെന്നുമായിരുന്നു ജോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചത്.

Content Highlights: k muraleedharan reply to jo joseph nilambur

dot image
To advertise here,contact us
dot image