
ഐപിഎൽ എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന് പിന്നാലെ പ്രതികരണവുമായി മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ. മത്സരത്തിൽ തനിക്ക് ലഭിച്ച ഭാഗ്യം പരമാവധി മുതലാക്കാൻ ശ്രമിച്ചിരുന്നതായി രോഹിത് പ്രതികരിച്ചു. 'മികച്ച ഇന്നിങ്സ് കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്റെ ഇന്നിങ്സ് ടീമിനെ മികച്ച സ്കോറിലുമെത്തിച്ചു. ഗുജറാത്ത് താരങ്ങൾക്ക് നഷ്ടമായ ക്യാച്ചുകൾ, അത്തരത്തിലുള്ള ഷോട്ടുകൾ ഞാൻ മുമ്പും കളിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ അത്തരം ഷോട്ടുകളിൽ എനിക്ക് വിക്കറ്റ് നഷ്ടമായി. ഇന്നലെ ഭാഗ്യം എന്റെ കൂടെയായിരുന്നു. എന്റെ ദിവസമായിരുന്നു.' മത്സരശേഷം രോഹിത് ശർമ പ്രതികരിച്ചു.
'ഈ സീസണിൽ എനിക്ക് നാല് അര്‍ധ സെഞ്ച്വറികള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. കൂടുതല്‍ റണ്‍സ് നേടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഒരു ടീം എന്ന നിലയില്‍ ഇന്നലത്തെ ദിവസം മുംബൈ ഇന്ത്യൻസിന് അനുകൂലമായിരുന്നു. എലിമിനേറ്ററും അടുത്ത ദിവസം നടക്കാനിരിക്കുന്ന ക്വാളിഫയറും നിർണായകമാണ്. ഈ മത്സരങ്ങളുടെ പ്രധാന്യം ഞാൻ മനസിലാക്കുന്നു. ക്രീസിൽ നിൽക്കുമ്പോൾ പരമാവധി മികച്ച പ്രകടനത്തിന് ഞാൻ ശ്രമിക്കുന്നു. ടീമിനെ മികച്ച സ്കോറിലെത്തിക്കാനാണ് എന്റെ ശ്രമം.' രോഹിത് വ്യക്തമാക്കി.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 50 പന്തിൽ ഒമ്പത് ഫോറും നാല് സിക്സറും സഹിതം 81 റൺസാണ് രോഹിത് ശർമ നേടിയത്. തുടക്കത്തിൽ രോഹിത് ശർമയുടെ രണ്ട് ക്യാച്ചുകൾ ഗുജറാത്ത് താരങ്ങൾ നഷ്ടപ്പെടുത്തിയിരുന്നു. വ്യക്തിഗത സ്കോർ മൂന്നിലും 12ലും നിൽക്കെ രോഹിത് ശർമയുടെ വിക്കറ്റ് സ്വന്തമാക്കാനുള്ള അവസരം ഗുജറാത്ത് താരങ്ങൾ നഷ്ടപ്പെടുത്തിയിരുന്നു. ഒരു തവണ ജെറാൾഡ് കോട്സീയും ഒരു തവണ കുശൽ മെൻഡിസുമാണ് ക്യാച്ചുകൾ നഷ്ടപ്പെടുത്തിയത്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് 20 റൺസിന് വിജയിച്ചു.
Content Highlights: Rohit Sharma admits being ‘lucky' against GT