'കൃഷിക്കാരുടെ താൽപ്പര്യം സംരക്ഷിക്കാൻ എം സ്വരാജ് നിയമസഭയിൽ വേണം'; വിജു കൃഷ്ണൻ

'വന്യമൃഗ ശല്യം ശാസ്ത്രീയമായി പരിഹരിക്കണം, അതിന് വേണ്ട നിയമനിർമ്മാണം നടത്താൻ കേരളത്തിലെ കൃഷിക്കാരുടെ പ്രധാന നേതാക്കളിൽ ഒരാളായ സ്വരാജ് നിയമസഭയിൽ ഉണ്ടാകണം'

dot image

കൊച്ചി: കൃഷിക്കാരുടെയും തോട്ടം തൊഴിലാളികളുടെയും കർഷക തൊഴിലാളികളുടെയും വർഗ്ഗതാത്പര്യം സംരക്ഷിക്കാൻ എം സ്വരാജിനെ വിജയിപ്പിക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയും സിപിഐഎം പൊളിറ്റ് ബ്യൂറോ അം​ഗവുമായ വിജു കൃഷ്ണൻ. സാമ്രാജ്യത്വ നയങ്ങളോടും വർഗ്ഗീയതയോടും സന്ധിയില്ലാതെ പോരാടുന്ന സ്വരാജിന് വലിയ സ്വീകാര്യത ജനങ്ങൾക്കിടയിലുണ്ട്. കാര്യങ്ങൾ നന്നായി പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന സ്വരാജ് കേരളത്തിലെ കൃഷിക്കാരുടെയും മറ്റ് അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ശബ്ദമായി നിയമസഭയിൽ ഉണ്ടാകണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിജു കൃഷ്ണൻ ചൂണ്ടിക്കാണിക്കുന്നു.

നിലമ്പൂർ മണ്ഡലത്തിലെ വന്യമൃ​ഗ ശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങളെ സംബന്ധിച്ചും വിജു കൃഷ്ണൻ വ്യക്തമാക്കുന്നുണ്ട്. 'കൃഷിക്കാർക്കും തോട്ടം തൊഴിലാളികൾക്കും കർഷക തൊഴിലാളികൾക്കും വലിയ പ്രാധാന്യം ഉള്ള അസംബ്ലി നിയോജക മണ്ഡലം ആണ് നിലമ്പൂർ. വർദ്ധിച്ചുവരുന്ന മനുഷ്യ വന്യജീവി സംഘർഷം നിലമ്പൂരിൻ്റെ കാർഷിക / തോട്ടം മേഖലയെ വലിയ തോതിൽ ബാധിക്കുന്നുണ്ട്. സ്വരാജ് വൈസ് പ്രസിഡന്റ് ആയ കേരളാ കർഷക സംഘം കേരളത്തിലെ കാർഷിക മേഖലയെ തകർക്കുന്ന വന്യമൃഗ ശല്യം ശാസ്ത്രീയമായി പരിഹരിക്കണം, അതിന് വേണ്ട നിയമനിർമ്മാണം നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭത്തിൽ ആണ്. ഇത്തരം പ്രക്ഷോഭങ്ങൾ മുന്നോട്ട് പോകാനും നിയമനിർമ്മാണം നടത്താനും കേരളത്തിലെ കൃഷിക്കാരുടെ പ്രധാന നേതാക്കളിൽ ഒരാളായ സ. സ്വരാജ് നിയമസഭയിൽ ഉണ്ടാകണം' എന്നും ഫേസ്ബുക്ക് കുറിപ്പിൽ വിജു കൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.

എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എം സ്വരാജ് ഇന്ന് നിലമ്പൂരിലെത്തിയിരുന്നു. ട്രെയിനിൽ നിലമ്പൂരിലിറങ്ങിയ സ്വരാജിന് ആവേശോജ്ജ്വല സ്വീകരമാണ് ലഭിച്ചത്. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും ജന്മനാടായതിന്റെ ആവേശം നിലമ്പൂരിൽ മത്സരത്തിനെത്തുമ്പോൾ ഉണ്ടെന്നും എം സ്വരാജ് റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെ നിലമ്പൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

വിജു കൃഷ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂ‍‍ർ‌ണ്ണരൂപം

കൃഷിക്കാരുടെയും തോട്ടം തൊഴിലാളികളുടെയും കർഷക തൊഴിലാളികളുടെയും വർഗ്ഗതാത്പര്യം സംരക്ഷിക്കാൻ നിലമ്പൂരിൽ LDF സ്ഥാനാർത്ഥി സ്വരാജിനെ വിജയിപ്പിക്കുക അഖിലേന്ത്യാ കിസാൻ സഭയുടെ സി കെ സി അംഗവും കേരളാ കർഷക സംഘത്തിൻ്റെ സംസ്ഥാന വൈസ് പ്രസിഡൻ്റും ആയ സഖാവ് എം സ്വരാജ് LDF സ്ഥാനാർത്ഥി ആയി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ്.
ആഴമേറിയ സാമ്രാജ്യത്വ വിരുദ്ധ നിലപാട് ഉള്ള സ. സ്വരാജ് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ മണ്ണായ ഏറനാട്ടിൽ നിന്നും കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥി ആയി മത്സരിക്കുന്നു എന്നതിൽ ഏറെ സന്തോഷിക്കുന്നു.
സാമ്രാജ്യത്വ നയങ്ങളോടും വർഗ്ഗീയതയോടും സന്ധിയില്ലാതെ പോരാടുന്ന സ്വരാജിന് വലിയ സ്വീകാര്യത ജനങ്ങൾക്കിടയിൽ ഉണ്ട്. കാര്യങ്ങൾ നന്നായി പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന സ. സ്വരാജ് കേരളത്തിലെ കൃഷിക്കാരുടെയും മറ്റ് അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ശബ്ദമായി നിയമസഭയിൽ ഉണ്ടാകണം.
കൃഷിക്കാർക്കും തോട്ടം തൊഴിലാളികൾക്കും കർഷക തൊഴിലാളികൾക്കും വലിയ പ്രാധാന്യം ഉള്ള അസംബ്ലി നിയോജക മണ്ഡലം ആണ് നിലമ്പൂർ. വർദ്ധിച്ചുവരുന്ന മനുഷ്യ വന്യജീവി സംഘർഷം നിലമ്പൂരിൻ്റെ കാർഷിക / തോട്ടം മേഖലയെ വലിയ തോതിൽ ബാധിക്കുന്നുണ്ട്. നിലമ്പൂർ ഉൾപ്പെടുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ മുൻ എം പി രാഹുൽ ഗാന്ധിയുടെയും നിലവിലെ എം പി പ്രിയങ്കാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധി കൊണ്ടുവന്ന ജന വിരുദ്ധമായ വന നിയമങ്ങളും / നയങ്ങളും ആണ് വന്യമൃഗശല്യത്തെ നേരിടുന്നതിൽ ഏറ്റവും കൂടുതൽ തടസ്സം ഉണ്ടാക്കുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസിൻ്റെ മറ്റ് ഉന്നത നേതാക്കളും ഇന്ദിരാ ഗാന്ധി കൊണ്ടു വന്ന കർഷക വിരുദ്ധ നിയമങ്ങളെ പ്രകീർത്തിക്കുക മാത്രമാണ് ചെയ്യാറുള്ളത്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് കോൺഗ്രസ് കൊണ്ടുവന്ന, ഇടതുപക്ഷം പാർലമെൻ്റിൽ അതിശക്തമായെതിർത്ത Wildlife Protection Act (1972) എന്ന draconian നിയമം. എന്നാൽ സ. സ്വരാജ് വൈസ് പ്രസിഡന്റ് ആയ കേരളാ കർഷക സംഘം കേരളത്തിലെ കാർഷിക മേഖലയെ തകർക്കുന്ന വന്യമൃഗ ശല്യം ശാസ്ത്രീയമായി പരിഹരിക്കണം, അതിന് വേണ്ട നിയമനിർമ്മാണം നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭത്തിൽ ആണ്. കർഷക സംഘത്തിൻ്റെ ന്യായമായ പ്രക്ഷോഭത്തോട് LDF സർക്കാർ വളരെ അനുകൂലമായ നിലപാട് ആണ് എടുത്തിട്ടുള്ളത്. കോൺഗ്രസും ബിജെപിയും കൂടി കേന്ദ്രത്തിൽ കൊണ്ടുവന്ന വികല വന നിയമങ്ങൾക്ക് എതിരേ മുഖ്യമന്ത്രി സ.പിണറായി വിജയൻ പല തവണ രംഗത്ത് വന്നിരുന്നു. കൃഷിക്കാർക്ക് അനുകൂലമായ നിയമ നിർമ്മാണം നടത്താൻ ശ്രമിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. കൃഷിക്കാരുടെ ജീവിതം തുലച്ചു കൊണ്ട് കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ മണ്ണെണ്ണയിൽ ആണോ വെളിച്ചെണ്ണയിൽ ആണോ സംസ്കരിക്കുന്നത് എന്ന് അറിയാൻ ഇന്ദിരാ ഗാന്ധി നിയമത്തിൻ്റെ മറവിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അധികം ശുഷ്കാന്തി കാണിക്കേണ്ടതില്ല എന്ന് തന്നെയാണ് കിസാൻ സഭയുടെയും അഭിപ്രായം.
ഇത്തരം പ്രക്ഷോഭങ്ങൾ മുന്നോട്ട് പോകാനും നിയമനിർമ്മാണം നടത്താനും കേരളത്തിലെ കൃഷിക്കാരുടെ പ്രധാന നേതാക്കളിൽ ഒരാളായ സ. സ്വരാജ് നിയമസഭയിൽ ഉണ്ടാകണം. ഏറനാടിൻ്റെ ധീരപോരാളി സഖാവ് കുഞ്ഞാലിയുടെ നാട്ടിൽ പ്രിയ സഖാവ് സ്വരാജ് ചെങ്കൊടി പാറിക്കും എന്നുറപ്പാണ്✊🏿

Content Highlights: Vijoo Krishnan said M Swaraj should be in the Assembly to protect the interests of farmers

dot image
To advertise here,contact us
dot image