
മലപ്പുറം: നിലപാടുകൾകൊണ്ട് എപ്പോഴും ശ്രദ്ധേയനാകുന്ന എം സ്വരാജിന്റെ നിലമ്പൂരിലേക്കുള്ള എൻട്രിയും വൈറലാവുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം എം സ്വരാജ് ആദ്യമായി മണ്ഡലത്തിൽ എത്തിയത് പാസഞ്ചർ ട്രെയിനിലാണ്. ഈ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ സ്വീകാര്യത നേടിയത്. ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ സ്റ്റേഷനിലെത്തിയ സ്വരാജിനെ എതിരേൽക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് സ്റ്റേഷനിൽ തടിച്ചുകൂടിയത്.
വാദ്യമേളങ്ങളുടെ അകമ്പടിയോടെയും മുദ്രാവാക്യം വിളികളോടെയുമാണ് പ്രവർത്തകർ തങ്ങളുടെ സ്ഥാനാർത്ഥിയ എതിരേറ്റത്. തുടർന്ന് ആവേശോജ്ജ്വല സ്വീകരണം. ഉച്ചയ്ക്ക് ശേഷം മണ്ഡലത്തിൽ സ്വരാജിന്റെ റോഡ് ഷോ. മണ്ഡലത്തിൽ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിയെത്തിയതോടെ പ്രവർത്തകർക്കും വലിയ ആവേശം. ജന്മനാടായതിന്റെ ആവേശം സ്വരാജിലും പ്രകടമായിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. നിലമ്പൂർ പിടിച്ചെടുക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് കൂടി എത്തിയതോടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കും ചൂട് പിടിച്ചിരിക്കുകയാണ്.
സ്ഥാനാർത്ഥിത്വത്തിന് പിന്നാലെയും സ്വരാജിന്റെ ചിത്രങ്ങളും ഫേസ്ബുക്ക് കുറിപ്പുകളും പ്രസംഗങ്ങളുമെല്ലാം ചർച്ച ചെയ്യപ്പെടുകയാണ്. പഴയതായാലും പുതിയതായാലും നിലപാടുകളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് ആവർത്തിക്കുകകൂടി ചെയ്യുകയാണ് സ്വരാജ്. പലസ്തീൻ അനുകൂല പോസ്റ്റുകൾ ചർച്ചയാക്കിയതിൽ പ്രതികരിച്ച സ്വരാജ് ജീവൻപോയാലും കമ്മ്യൂണിസ്റ്റുകാർ ഇതേ നിലപാടാണ് സ്വീകരിക്കുകയെന്നും ആരെയും ഇക്കിളിപ്പെടുത്താൻ ഉദ്ദ്യേശിച്ചല്ല പോസ്റ്റ് എന്നും റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു. ന്യൂനപക്ഷങ്ങളെ ഇക്കിളിപ്പെടുത്താൻ ഏതെങ്കിലും ഫേസ്ബുക്ക് പോസ്റ്റുകൊണ്ട് സാധ്യമല്ലെന്ന് കഴിഞ്ഞ ദിവസം എംഎസ്എഫ് നേതാവ് പി കെ നവാസ് വിമർശിച്ചിരുന്നു. ഇതിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Conent Highlights: m swaraj's entry to nilambur