
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകിയതായി പരാതി. ആത്മഹത്യ ചെയ്ത വയോധികന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചത് 24 മണിക്കൂറാണ്. ആലംമ്പാടി സ്വദേശി ഗോപാല(72)ന്റെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്നലെ രാവിലെയായിരുന്നു ഗോപാലനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഈ സമയം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മറ്റ് ചിലരുടെ മൃതദേഹങ്ങളും ഇവിടെ എത്തിച്ചിരുന്നു. എന്നാല്‍ രാത്രിയായിട്ടും ഗോപാലന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാൻ അധികൃതര്‍ തയ്യാറായില്ല. ഗോപാലന് ശേഷം ആശുപത്രിയില്‍ കൊണ്ടുവന്ന ചിലരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് വിധേയമാക്കിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവം വിവാദമായതോടെ ചൊവ്വാഴ്ച ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അധികൃതര്‍ തീരുമാനിച്ചു. ഗോപാലന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടി പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന ആശുപത്രികളിൽ ഒന്നാണ് കാസര്‍കോട് ജനറല്‍ ആശുപത്രി. ഇവിടെയാണ് ഇത്തരത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടി ഇത്രയധികം നേരം വൈകിയത്. സാധാരണ നിലയില്‍ അഞ്ച് ഡോക്ടര്‍മാരാണ് ആശുപത്രിയില്‍ ഉണ്ടാകുക. നിലവില്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ആശുപത്രിയില്‍ ഉള്ളതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Content Highlights- postmortem process delay for 24 hours in kasaragod general hospital