അന്‍വറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്; നേതാക്കള്‍ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തുന്നു

അന്‍വറിന്റെ എടവണ്ണ ഒതായിയിലെ വീട്ടില്‍ വെച്ചാണ് കൂടിക്കാഴ്ച്ച നടക്കുന്നത്

dot image

മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എയുമായ പി വി അന്‍വറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ നീക്കം. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്ത്, സിഎംപി നേതാവ് വിജയകൃഷ്ണന്‍ എന്നിവര്‍ അന്‍വറിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തുകയാണ്.

അന്‍വറിന്റെ എടവണ്ണ ഒതായിയിലെ വീട്ടില്‍ വെച്ചാണ് കൂടിക്കാഴ്ച്ച നടക്കുന്നത്. കൂടിക്കാഴ്ചയുടെ കാര്യം പാര്‍ട്ടിക്കറിയാമെന്ന് പ്രവീണ്‍കുമാര്‍ പ്രതികരിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമുള്ള കൂടിക്കാഴ്ചയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗഹൃദ സന്ദര്‍ശനമാണെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.

നേരത്തെ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കളുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പറയേണ്ട കാര്യങ്ങളെല്ലാം പറഞ്ഞുവെന്നായിരുന്നു അദ്ദേഹം സന്ദര്‍ശനത്തിന് ശേഷം വ്യക്തമാക്കിയത്. കോണ്‍ഗ്രസില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ടവരാരും ഇതുവരെ കാര്യങ്ങള്‍ അന്വേഷിച്ച് വിളിച്ചിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞിരുന്നു. പിന്നാലെയാണിപ്പോള്‍ അന്‍വറിനെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കളെത്തിയിരിക്കുന്നത്.

അന്‍വറിനെ ഒപ്പം കൂട്ടുന്നത് യുഡിഎഫിന് മുതല്‍ക്കൂട്ടാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചിരുന്നു. അന്‍വറും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം മലപ്പുറം ജില്ലയില്‍ പുതിയൊരു മാനം സൃഷ്ടിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ അത് എവിടെയാണെങ്കിലും ഉണ്ടാകും. എന്നാല്‍ ഒരു തീരുമാനമേ നടപ്പിലാക്കാന്‍ കഴിയൂ. ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫില്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. അന്‍വറിന്റെ താല്‍പര്യങ്ങള്‍ പരമാവധി സംരക്ഷിക്കാന്‍ ശ്രമിക്കും. അന്‍വര്‍ മത്സരിക്കുന്ന കാര്യത്തെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതേപ്പറ്റി തനിക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. മത്സരിച്ചാല്‍ അപ്പോള്‍ നോക്കാം. അന്‍വര്‍ മത്സരിച്ചാല്‍ യുഡിഎഫിലെ ബാധിക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു.

Content Highlights: Nilambur By Election Congress leaders visit P V Anvar at his house

dot image
To advertise here,contact us
dot image