'അന്‍വറിനെ ഒപ്പം കൂട്ടുന്നത് യുഡിഎഫിന് മുതല്‍ക്കൂട്ട്; മത്സരിച്ചാൽ അപ്പോൾ നോക്കാം': കെ സുധാകരന്‍

'അഭിപ്രായ വ്യത്യാസങ്ങള്‍ അത് എവിടെയാണെങ്കിലും ഉണ്ടാകും. എന്നാല്‍ ഒരു തീരുമാനമേ നടപ്പിലാക്കാന്‍ കഴിയൂ'

dot image

കണ്ണൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പ്രഖ്യാപിച്ചപ്പോള്‍ പി വി അന്‍വറിന് നീരസം വന്നു എന്നത് ശരിയാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അത് സ്വാഭാവികമാണ്. ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം അന്‍വറും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തിന് പോറലേല്‍പ്പിക്കില്ല. അന്‍വറുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും വിശദമായി സംസാരിച്ചിരുന്നുവെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അന്‍വറും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം മലപ്പുറം ജില്ലയില്‍ പുതിയൊരു മാനം സൃഷ്ടിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ അത് എവിടെയാണെങ്കിലും ഉണ്ടാകും. എന്നാല്‍ ഒരു തീരുമാനമേ നടപ്പിലാക്കാന്‍ കഴിയൂ. ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫില്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. അന്‍വറിന്റെ താല്‍പര്യങ്ങള്‍ പരമാവധി സംരക്ഷിക്കാന്‍ ശ്രമിക്കും. അന്‍വറിനെ ഒപ്പം കൂട്ടുന്നത് യുഡിഎഫിന് മുതല്‍ക്കൂട്ടാണെന്നും കെ സുധാകരന്‍ പറഞ്ഞു. അന്‍വര്‍ മത്സരിക്കുന്ന കാര്യത്തെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതേപ്പറ്റി തനിക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. മത്സരിച്ചാല്‍ അപ്പോള്‍ നോക്കാം. അന്‍വര്‍ മത്സരിച്ചാല്‍ യുഡിഎഫിലെ ബാധിക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

അന്‍വര്‍ പൂര്‍ണമായും സഹകരിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞത്. എല്‍ഡിഎഫിന്റെ ജനവിരുദ്ധ നയങ്ങളെയാണ് എതിര്‍ത്തതെന്നാണ് അന്‍വര്‍ ഇന്നലെ മാധ്യമങ്ങളെക്കണ്ടപ്പോള്‍ പറഞ്ഞത്. അന്‍വര്‍ ഉയര്‍ത്തിയ ജനകീയ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ആ വിഷയങ്ങള്‍ തന്നെയാണ് യുഡിഎഫും തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നത്. വിഷയാടിസ്ഥിത സഹകരണം അന്‍വറില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പി വി അന്‍വര്‍ രാജിവെച്ചതോടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന്റേയും വി എസ് ജോയ്‌യുടെയും പേരായിരുന്നു ആദ്യം ഉയര്‍ന്നുകേട്ടത്. വി എസ് ജോയ്‌യുടെ പേര് ഉയര്‍ത്തിയത് അന്‍വറായിരുന്നു. മലയോര കര്‍ഷകരുടെ പ്രശ്നങ്ങള്‍ വ്യക്തമായി അറിയുന്ന വ്യക്തിയാണ് ജോയ്‌യെന്നും അതുകൊണ്ടുതന്നെ ജോയ്‌യെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു അന്‍വറിന്റെ ആവശ്യം. എന്നാല്‍ അന്‍വറിന് വഴങ്ങാതെ ആര്യാടന്‍ ഷൗക്കത്തിനെയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ അതൃപ്തി പ്രകടിപ്പിച്ച് അന്‍വര്‍ രംഗത്തെത്തിയിരുന്നു. വി എസ് ജോയ്ക്ക് ഗോഡ്ഫാദറില്ലെന്നും അദ്ദേഹം സൈഡ്‌ലൈന്‍ ചെയ്യപ്പെട്ടുവെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

Content Highlights- Former kpcc president k sudhakaran reply to p v anvar over his reaction against aryadan shoukath

dot image
To advertise here,contact us
dot image