
കുന്നുകര: വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ച് വന്ന റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു. കുന്നുകര അഭയം വീട്ടില്‍ മുരളീധരൻ്റെ ഭാര്യ ഇന്ദിരയാണ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ് ഇന്ദിര തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇന്ദിരയുടെ കൊച്ചുമകളുടെ സുഹൃത്താണ് കസ്റ്റഡിയിലായത്.
ഒറ്റയ്ക്ക് താമസിക്കുന്നതിനാല്‍ പുറത്ത് നിന്ന് അറിയാത്ത ആരെങ്കിലും വന്നാല്‍ ഇന്ദിര വാതില്‍ തുറക്കാറില്ലായിരുന്നു. എന്നാല്‍ കൊച്ചുമകളുടെ സുഹൃത്തും പരിചയകാരനുമായ പ്രതി വീട്ടില്‍ വന്നപ്പോള്‍ ഇന്ദിര വീട്ടിനുള്ളിലേക്ക് ക്ഷണിക്കുകയായിരുന്നു. സംസാരിച്ചിരിക്കുന്നതിനിടയില്‍ ഇയാല്‍ ഇന്ദിരയുടെ സ്വര്‍ണ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. തടഞ്ഞ ഇന്ദിരയെ ആക്രമിച്ച് തലയൊട്ടിക്കും കൈക്കും കാലിനും പരിക്കേല്‍പ്പിച്ചു. പിന്നാലെ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.
ബോധരഹിതയായ ഇന്ദിരയെ സഹോദരനാണ് വീട്ടില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിലെത്തിച്ചു. ഇന്ദിരയ്ക്ക് ബോധം തെളിഞ്ഞപ്പോഴാണ് അക്രമ വിവരവും പ്രതിയെ പറ്റിയുള്ള വിവരവും പുറത്തറിയുന്നത്. പിന്നാലെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. മോഷ്ടിക്കപ്പെട്ട സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്.
Content Highlights- Retired teacher who lived alone was attacked and robbed, granddaughter's friend arrested