
Jun 15, 2025
03:30 PM
തിരുവനന്തപുരം: ഇല്ലാത്ത മോഷണം ആരോപിച്ച് പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്ത ബിന്ദുവിനെ രാത്രി കസ്റ്റഡിയിൽ വെച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉമേഷ് വള്ളിക്കുന്ന്. ഇത്തരത്തിൽ അനധികൃത കസ്റ്റഡി സംബന്ധിച്ച് വിവാദങ്ങൾ ഉണ്ടാകുമ്പോൾ പതിവായി ബലിയാടാകുന്നത് ജിഡി ഡ്യൂട്ടിക്കാരനും പാറാവുകാരുമാണെന്നും ഉമേഷ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാരുന്നു ഉമേഷിന്റെ പ്രതികരണം.
'ബിന്ദുവിനെ അനധികൃത കസ്റ്റഡിയിൽ വെച്ച സംഭവത്തിൽ എസ്ഐയെയും എഎസ്ഐയെയും സസ്‌പെൻഡ് ചെയ്തു. ഇനിയും ആർക്കെതിരെയെങ്കിലും നടപടി വരുന്നുണ്ടെങ്കിൽ അത് അന്നത്തെ സ്റ്റേഷൻ സെക്യൂരിറ്റി ഓഫീസർ ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒമാർക്കെതിരെയായിരിക്കും. സ്വാഭാവികമായും ഒരു സ്ത്രീയെ രാത്രി ഇത്തരത്തിൽ അനധികൃത കസ്റ്റഡിയിൽ വെക്കാൻ പാടില്ല എന്നതാണ് വാസ്തവം എന്നിരിക്കെ ഈ സംഭവത്തിൽ ബിന്ദു രാത്രി മൊത്തം പൊലീസ് സ്റ്റേഷനിൽ ഇരുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ തന്നെയാണ്' എന്ന് ഉമേഷ് കുറിക്കുന്നു.
തുടർന്ന്, ഒരാളെ പൊലീസ് കസ്റ്റഡിയിൽവെക്കണമെങ്കിലുള്ള നടപടിക്രമങ്ങളെക്കുറിച്ചും ഉമേഷ് വള്ളിക്കുന്ന് ചൂണ്ടികാട്ടി. രാത്രി കസ്റ്റഡിയിൽ ഉള്ളയാളുടെ വിവരങ്ങൾ പൊലീസ് കൺട്രോൾ റൂം കൃത്യമായി ശേഖരിക്കും. സിസിടിവി ക്യാമറകളിലൂടെ സ്റ്റേഷനിൽ നടക്കുന്നതൊക്കെ അറിയുകയും ചെയ്യാം. കസ്റ്റഡി വിവരങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് ശേഖരിക്കാറുണ്ട്. രാത്രി രണ്ടോ മൂന്നോ തവണ ഫോൺ മുഖാന്തരം സ്റ്റേഷനിലെ വിവരങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കും. എല്ലാ രാത്രികളിലും 'സബ് ഡിവിഷൻ ചെക്ക് ' എന്ന പേരിൽ ഓരോ സബ് ഡിവിഷനിലും ഒരു ഇൻസ്പെക്ടറുടെയോ സബ് ഇൻസ്പെക്ടറുടെയോ നേതൃത്വത്തിൽ പരിശോധന ഉണ്ടാവും. ഇത്രയും സംവിധാനങ്ങൾ ഉള്ള ഒരു സിസ്റ്റത്തിൽ മേലുദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പണിയെടുക്കുന്ന താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരെയാണ് എപ്പോഴും ബലിയാടാക്കുക എന്നും ഉമേഷ് കുറിച്ചു.
പേരൂർക്കട ശ്രീമതി ബിന്ദുവിനെ അനധികൃത കസ്റ്റഡിയിൽ വച്ച സംഭവത്തിൽ എസ് ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തു. അയാൾക്കെതിരെ കൂടുതൽ കടുത്ത നടപടി വേണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. അടുത്ത പടിയായി ഇന്നലെ ASI യെ സസ്‌പെൻഡ് ചെയ്തു.അന്ന് രാത്രി GD ചാർജ് വഹിച്ചിരുന്ന ആളാണ് ASI. ഇനിയും ആർക്കെതിരെയെങ്കിലും നടപടി വരുന്നുണ്ടെങ്കിൽ അത് അന്നത്തെ സ്റ്റേഷൻ സെക്യൂരിറ്റി ഓഫീസർ ഡ്യൂട്ടിയിലുണ്ടായിരുന്ന (പാറാവുകാർ) സിപിഒമാർക്കെതിരെയായിരിക്കും.
അനധികൃത കസ്റ്റഡി സംബന്ധിച്ച് വിവാദങ്ങൾ ഉണ്ടാകുമ്പോൾ പതിവായി ബലിയാട് ആവുന്നത് GD ഡ്യൂട്ടിക്കാരനും പാറാവുകാരുമാണ്. അതോടുകൂടി വിവാദം അവസാനിക്കുകയും ചെയ്യും. എന്നാൽ സ്വന്തം താല്പര്യ പ്രകാരം ഒരു ജി ഡി ഡ്യൂട്ടിക്കാരനും പാറാവുകാരനും ഒരാളെയും രാത്രി കസ്റ്റഡിയിൽ സൂക്ഷിക്കാൻ സാധിക്കില്ല എന്നതാണ് വാസ്തവം. ഒരു സബ് ഇൻസ്പെക്ടറോ സ്റ്റേഷൻ ഹൗസ് ഓഫീസറോ വിചാരിച്ചാലും രാത്രി ഒരു വനിതയെ പോലീസ് സ്റ്റേഷനിൽ അനധികൃതമായി കസ്റ്റഡിയിൽ സൂക്ഷിക്കാൻ സാധിക്കില്ല. അത്രയ്ക്ക് ശക്തമാണ് പോലീസിലെ മോണിറ്ററിംഗ് സംവിധാനങ്ങൾ.
സ്വാഭാവികമായും സ്റ്റേഷനുകളിൽ വനിതകളെ രാത്രി കസ്റ്റഡിയിൽ സൂക്ഷിക്കാൻ പാടില്ല എന്ന് അറിയുന്നവരും അതിലെ അപകടം അറിയുന്നവരുമാണ് പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നവർ. എന്നിട്ടും ഒരു സ്ത്രീയെ ഇത്തരത്തിൽ ടോർച്ചർ ചെയ്യുകയും പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് ഉന്നതരുടെ അറിവോടെ തന്നെയാണ്.
ഇത്രയും സംവിധാനങ്ങൾ ഉള്ള ഒരു സിസ്റ്റത്തിൽ മേൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പണിയെടുക്കുക മാത്രം ചെയ്യുന്ന താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരെയാണ് എപ്പോഴും ബലിയാടാക്കുക. ആധുനികവും പരമ്പരാഗതവും സാങ്കേതികവും ആയി വിവിധതരത്തിൽ കൃത്യമായ മോണിറ്ററിംഗ് സംവിധാനങ്ങളും വിവരശേഖരണ സംവിധാനങ്ങളും ഉള്ള ജില്ലാ പൊലീസ് മേധാവിയും ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറും കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണറും സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണറും കേരള സർക്കാരിന്റെ ഇന്റലിജൻസ് വിഭാഗവും സിറ്റിയിലെ രാത്രി ഡ്യൂട്ടിയിലുള്ള ഡിവൈഎസ്പി റാങ്കിലും ഇൻസ്പെക്ടർ റാങ്കിലും ഉള്ള ഉദ്യോഗസ്ഥരും അറിയാതെ, അവരുടെ സമ്മതമോ നിർദ്ദേശമോ ഇല്ലാതെ ഒരിക്കലും ഒരു വനിതയെയും രാത്രി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിക്കാൻ സാധിക്കില്ല എന്നതാണ് വാസ്തവം.
എസ് എച്ച് ഒ യുടെയോ എസ് എച്ച് ഒ അവധി ആകുമ്പോൾ ചുമതലയിലുള്ള ഉദ്യോഗസ്ഥന്റെയോ നിർദ്ദേശപ്രകാരം ജോലി ചെയ്യേണ്ടി വരുന്ന ഏറ്റവും താഴെക്കിടയിലുള്ള പൊലീസുകാരേക്കാൾ ഒരു അനധികൃത കസ്റ്റഡിയുടെ ഉത്തരവാദിത്വം മേൽപ്പറഞ്ഞ ഉദ്യോഗസ്ഥരുടെയും സർവോപരി ജില്ലാ പൊലീസ് മേധാവിയുടെതുമാണ്. ഇത്രയും സംവിധാനങ്ങൾ ഉണ്ടായിട്ടും 20 മണിക്കൂർ നീണ്ട അനധികൃത കസ്റ്റഡി ജില്ലാ പൊലീസ് മേധാവി അറിഞ്ഞിട്ടില്ലായെങ്കിൽ അദ്ദേഹം ഈ പണി നിർത്തി പോകുന്നതാണ് നല്ലത്. അറിഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഇത് അടിസ്ഥാനപരമായി അദ്ദേഹത്തിന്റെ വീഴ്ചയാണ്. വലിയ പരാജയവും ആണ്. നടപടി നേരിടേണ്ട ആദ്യത്തെ പേരുകാരനും അയാളാണ്. ബാക്കിയെല്ലാം പ്രഹസനങ്ങൾ.
( പോലീസിലെ ഗുണ്ടാ ബന്ധങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയതിന് 12 മാസമായി സസ്‌പെൻഷനിൽ കഴിയുന്ന പോലീസുകാരൻ സേനയിലെ 22 വർഷത്തെ പരിചയത്തിന്റെ വെളിച്ചത്തിൽ എഴുതുന്നത്)
Content Highlights: Suspended police officers note on Peroorkada Bindu Case