
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. അഴിക്കോട് സ്വദേശി നസീർ, സുഹൃത്ത് ഷെമീം എന്നിവരാണ് നെടുമങ്ങാട് പൊലീസിൻ്റെ പിടിയിലായത്. അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിറിനെ (26) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. മദ്യപാനത്തെ തുടർന്ന് നസീറും ഹാഷിറും തമ്മിൽ തർക്കമുണ്ടായി. ഇവിടെ വെച്ച് ആളുകളെത്തി പ്രശ്നം ഒതുക്കി ഇരുവരെയും പറഞ്ഞ് വിടുകയായിരുന്നു. എന്നാൽ നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിലെത്തി ഇവർ തർക്കം തുടരുകയും ഇതിനിടയിൽ പ്രകോപിതനായി നസീർ ഹാഷിറിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഹാഷിറിന്റെ നെഞ്ചിലും തുടയിലും കഴുത്തിലുമായി 9 ഇടങ്ങളിൽ കുത്തേറ്റതായാണ് വിവരം.
മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നെടുമങ്ങാട് മാർക്കറ്റിന് അകത്ത് വച്ചാണ് അടിപിടി നടന്നത്. നാസറും കുത്തേറ്റ ഹാഷിറും അഴിക്കോട് ഇറച്ചി കടയിലെ ജീവനക്കാരാണ്. രാത്രി സ്വകാര്യ ബാറിൽ നിന്ന് മദ്യപിച്ചെത്തിയ ശേഷമാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. പിന്നാലെ ഹാഷിറിനെ കൊലപ്പെടുത്തിയ ശേഷം ഷെമീമിൻ്റെ സഹായത്തോടെ നസീർ സ്ഥലം വിടുകയായിരുന്നു.
Content Highlights- Youth stabbed to death in Nedumangad market, suspects arrested