'ഇത് ഡയാന നേരിട്ടതിന് സമാനമായ വേട്ടയാടൽ'; ഹാരിക്കും മേഗനും പിന്തുണയുമായി മാതൃ സഹോദരന്‍

മാധ്യമവിമര്‍ശനങ്ങള്‍ ഡയാനയെ ഏറെ ബാധിച്ചിരുന്നുവെന്നും, അതോടെ അവര്‍ വളരെയധികം തളര്‍ന്നുപോയിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു

'ഇത് ഡയാന നേരിട്ടതിന് സമാനമായ വേട്ടയാടൽ'; ഹാരിക്കും മേഗനും പിന്തുണയുമായി മാതൃ സഹോദരന്‍
dot image

ലണ്ടന്‍: ഹാരി- മേഗന്‍ മാര്‍ക്കിൾ ദമ്പതികളോടുള്ള മാധ്യമ സമീപനത്തെ വിമർശിച്ച് ഡയാനയുടെ സഹോദരന്‍. തന്റെ സഹോദരി ഡയാന, നേരിട്ടതിന് സമാനമായ അനുഭവങ്ങളാണ് ഇരുവരും നേരിടുന്നതെന്ന് സഹോദരനായ ഏള്‍ സ്‌പെന്‍സര്‍ അഭിപ്രായപ്പെട്ടു. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഏള്‍ സ്‌പെന്‍സര്‍ ഇക്കാര്യം പറഞ്ഞത്. ഹാരി-മേഗന്‍ ദമ്പതികളുടെ ജീവിതത്തില്‍ മാധ്യമങ്ങളുടെ ഇടപെടല്‍ 'കാന്‍സര്‍ പോലെയാണ്' ആണ് ബാധിക്കുന്നതെന്നും, ഡയാനയുടെ അനുഭവങ്ങളില്‍ നിന്ന് ആളുകള്‍ പാഠം പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read:

ഒരാളെ തകര്‍ക്കുന്ന തരത്തിലുള്ള മാധ്യമ ഇടപെടല്‍ അവരുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് ഏള്‍ സ്‌പെന്‍സര്‍ വ്യക്തമാക്കി. മാധ്യമവിമര്‍ശനങ്ങള്‍ ഡയാനയെ ഏറെ ബാധിച്ചിരുന്നുവെന്നും, അതോടെ അവര്‍ വളരെയധികം തളര്‍ന്നുപോയിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. എന്നാല്‍ താന്‍ ഹാരി രാജകുമാരന്റെ മാത്രം പക്ഷത്ത് നില്‍ക്കുന്നുവെന്നതല്ല, ഡയാനയുടെ രണ്ട് മക്കളുടെയും പക്ഷത്താണ് താനെന്നും, ഇരുവര്‍ക്കും താന്‍ ഒരുപോലെ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

1997 ഓഗസ്റ്റ് 31ന് പാരീസിലുണ്ടായ വാഹനാപകടത്തിലാണ് ഡയാന മരിച്ചത്. മരണത്തിന് മുമ്പ് വര്‍ഷങ്ങളോളം അവര്‍ ശക്തമായ മാധ്യമവിചാരണയ്ക്ക് വിധേയയായിരുന്നു. ഡയാനയുടെ സംസ്‌കാരച്ചടങ്ങില്‍ നടത്തിയ അനുസ്മരണ പ്രസംഗത്തില്‍, മാധ്യമങ്ങള്‍ അവരെ തകര്‍ക്കാനുള്ള നിരന്തര ശ്രമത്തിലായിരുന്നുവെന്ന് ഏള്‍ സ്‌പെന്‍സര്‍ ആരോപിച്ചിരുന്നു. അതിനിടെ, ഡയാനയുടെ മരണത്തിന് പിന്നാലെയുള്ള ദിവസങ്ങളില്‍ ചാള്‍സ് രാജാവ് നടത്തിയതായി താന്‍ അവകാശപ്പെട്ട ഫോണ്‍ സംഭാഷണത്തെക്കുറിച്ചും ഏള്‍ സ്‌പെന്‍സര്‍ അടുത്തിടെ പ്രതികരിച്ചിരുന്നു. ഡയാനയെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമായിരുന്നുവെന്ന നിലപാടിലാണ് അദ്ദേഹം.

രാജകീയ ചുമതലകളില്‍ നിന്ന് പിന്മാറിയതിന് ആറു വര്‍ഷത്തിന് ശേഷം അടുത്തിടെയാണ് ഹാരി-മേഗന്‍ ദമ്പതികള്‍ യുകെയിലേക്ക് തിരികെയെത്തിയത്. ഇരുവരും ഇതേ വിഷയത്തില്‍ പലതവണ മാധ്യമങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്. 2020ന്റെ തുടക്കത്തിലാണ് ഹാരിയും മേഗനും രാജകീയ ചുമതലകളില്‍ നിന്ന് പിന്മാറിയത്. അതേ വര്‍ഷം മാര്‍ച്ചില്‍ കുടുംബം കാലിഫോര്‍ണിയയില്‍ താമസം ആരംഭിച്ചു. മാധ്യമങ്ങളുടെ തുടര്‍ച്ചയായ നിരീക്ഷണവും സുരക്ഷാ ആശങ്കകളും ബക്കിങ്ഹാം കൊട്ടാരത്തിലെ ആഭ്യന്തര പ്രശ്‌നങ്ങളുമാണ് ഇവര്‍ ബ്രിട്ടന്‍ വിടാന്‍ കാരണമായത്. ഹാരിയുടെ യുകെയിലെ സുരക്ഷ സംബന്ധിച്ച വിഷയം ഏറെക്കാലമായി ചര്‍ച്ചയിലുണ്ട്. തങ്ങളുടെ സുരക്ഷാ പരിരക്ഷ കുറച്ചെന്നാരോപിച്ച് ഹാരി കഴിഞ്ഞ വര്‍ഷം നിയമപോരാട്ടം നടത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ അനുകൂലമായ നടപടിയല്ല കുടുംബത്തിന് ലഭിച്ചത്.

Content Highlights: Earl Spencer, brother of Princess Diana, has expressed support for Prince Harry and Meghan Markle amid continued media scrutiny. In a BBC interview, he said their experiences resemble what Diana faced and stressed that lessons should be learned from her experience. He also said he supports both of Diana’s sons equally

dot image
To advertise here,contact us
dot image