

വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയില്‍ നിന്ന് ടൊറന്റോയിലേക്ക് പോകുകയായിരുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സ് വിമാനം റദ്ദാക്കി. വിമാനത്തിലുണ്ടായിരുന്ന ഒരു കുട്ടി സീറ്റില്‍ കയറി നില്‍ക്കുകയും സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. രക്ഷിതാവും ക്യാബിന്‍ ക്രൂവും കുട്ടിയെ സീറ്റ് ബെല്‍റ്റ് ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് വിമാനം റദ്ദാക്കുകയായിരുന്നു. ഇതോടെ മറ്റ് യാത്രക്കാരും ബുദ്ധിമുട്ടിലായി.
വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിമാനം റണ്‍വേയിലേക്ക് എടുക്കുമ്പോഴാണ് കുട്ടി സീറ്റില്‍ നില്‍ക്കുന്നത് ക്രൂ അംഗങ്ങള്‍ ശ്രദ്ധിച്ചതെന്ന് പോര്‍ട്ടര്‍ എയര്‍ലൈന്‍സിന്റെ വക്താവ് പറഞ്ഞതായി സിടിവി ന്യൂസിലെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടിയുടെ രക്ഷിതാവും ക്യാബിന്‍ ക്രൂ അംഗങ്ങളും കുട്ടിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

വിമാനം പറന്നുയരുന്നതിന് മുന്‍പ് പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാതെ വന്നതോടെ വിമാനം തിരികെ ടെര്‍മിനലിലേക്ക് കൊണ്ടുപോകാനും കുട്ടിയെയും രക്ഷിതാവിനെയും വിമാനത്തില്‍നിന്ന് പുറത്തിറക്കാനും അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
ലഗേജുകള്‍ സഹിതം വിമാനത്തില്‍നിന്ന് പുറത്തിറക്കി ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയപ്പോഴേക്കും രാത്രി 12.30 കഴിഞ്ഞിരുന്നു. ആ സമയത്ത് വിമാനത്താവളത്തിലെ റണ്‍വേ അടച്ചതിനാല്‍ വിമാനത്തിന് യാത്ര പുറപ്പെടാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ് യാത്രക്കാരെല്ലാം രാത്രി വിക്ടോറിയയില്‍ കുടുങ്ങിയത്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ പോര്‍ട്ടര്‍ എയര്‍ലൈന്‍സ് ക്ഷമാപണം നടത്തി. ഒടുവിൽ വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 10:49 ന് വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെടുകയും പിറ്റേന്ന് രാവിലെ 6:16 ന് ടൊറന്റോയിൽ എത്തിക്കുകയും ചെയ്തു.
Content Highlights: Porter Airlines Flight From Victoria to Toronto Cancelled