'ഹാൻ്റ വൈറസ് കൊവിഡ് പോലെ പകർച്ചവ്യാധി ആകില്ല': ലോകാരോഗ്യ സംഘടന

ലോകത്തിലെ ഏറ്റവും അപൂർവവും മാരകവുമായ വൈറസുകളിൽ ഒന്നാണ് ഹാൻ്റ വൈറസ്

'ഹാൻ്റ വൈറസ്  കൊവിഡ് പോലെ പകർച്ചവ്യാധി ആകില്ല': ലോകാരോഗ്യ സംഘടന
dot image

ജനീവ: എംവി ഹോൺഡിയസ് ഡച്ച് കപ്പലിൽ സ്ഥിരീകരിച്ച ഹാൻ്റ വൈറസ് മാരക പകർച്ചവ്യാധിയാകാൻ സാധ്യതയില്ലെന്ന് യു എൻ ആരോ​ഗ്യ സംഘടന. ലോകത്തിലെ ഏറ്റവും അപൂർവവും മാരകവുമായ വൈറസുകളിൽ ഒന്നാണ് ഹാൻ്റ വൈറസ്. എന്നാൽ ഇത് കൊവിഡ് പോലെ പകർച്ചവ്യാധി ആകില്ലെന്നാണ് ലോകാരോ​ഗ്യ സംഘടന അറിയിച്ചത്. ലോകാരോഗ്യ സംഘടനയിലെ (WHO) പകർച്ചവ്യാധി വിദഗ്ധയായ മരിയ വാൻ കെർഖോവ് ആണ് ഇക്കാര്യം പറഞ്ഞത്. ഹാൻ്റ വൈറസ് സമ്പർക്കത്തിലൂടെ മാത്രമാണ് പകരുക. രോ​ഗിയുമായി അടുത്ത സമ്പർക്കത്തിൽ വന്നാൽ മാത്രമെ വൈറസ് ബാധ പടരുകയുള്ളു എന്നാണ് ഡബ്യൂ എച്ച്ഒ പ്രതിനിധി വ്യക്തമാക്കിയത്. അതേസമയം കപ്പലിൽ വൈറസ് പടർന്നതിൽ ലോകാരോഗ്യ സംഘടന റിപ്പോർട്ട് തേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് 149 പേർ സഞ്ചരിച്ച ആഡംബര പര്യവേഷണ കപ്പലിൽ ഹാൻ്റ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഹാൻ്റ വൈറസ് ബാധിച്ച് ഇതിനകം കപ്പലിലെ മൂന്ന് പേരാണ് മരിച്ചത്. നിലവിൽ കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇത് വരെ എട്ട് പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് മൂന്ന് യാത്രക്കാരെ കപ്പലിൽ നിന്ന് ഒഴിപ്പിച്ചു. കപ്പലിൽ മൂന്ന് ഇന്ത്യക്കാർ ഉണ്ടെന്നാണ് റിപ്പോർ‍ട്ട്. കപ്പൽ ജീവനക്കാരാണിവർ. നിലവിൽ വെസ്റ്റ് ആഫ്രിക്കൻ തീരത്താണ് കപ്പലുള്ളത്.

ഏപ്രിൽ ഒന്നിന് തെക്കൻ അർജന്റീനയിലെ ഉസുവായയിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. കപ്പൽ പുറപ്പെടുന്ന സമയത്ത് യാത്രികരിലാർക്കും ഹാന്റവൈറസ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. ഏപ്രിൽ ആറിനാണ് ക്രൂയിസ് കപ്പലിലെ ആദ്യത്തെ രോഗികളിൽ ഒരാളായ 70 വയസ്സുള്ള ഡച്ച് പൗരന് പനിയും തലവേദനയും നേരിയ വയറിളക്കവുമുൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ സ്ഥിരീകരിക്കുന്നത്. ഏപ്രിൽ പതിനൊന്നിന് ശ്വാസതടസ്സം ഉണ്ടായാണ് മരണം സംഭവിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗലക്ഷണങ്ങൾ തുടങ്ങി. തെക്കൻ ആഫ്രിക്കയിൽ വെച്ച് ഏപ്രിൽ 26-ന് അറുപത്തിയൊമ്പതുകാരിയായ അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർക്ക് ഹാൻ്റ വൈറസ് പോസിറ്റീവായി കണ്ടെത്തിയത്.

എന്താണ് ഹാന്റ് വൈറസ്?
എലികളാണ് ഹാൻ്റ് വൈറസ് പടർത്തുന്നത്. എലികളുടെ മൂത്രം, കാഷ്‌ഠം അല്ലെങ്കിൽ ഉമിനീർ എന്നിവയിലെ വളരെ ചെറിയ കണങ്ങൾ വായുവുമായി കലരുകയും ഇത് ശ്വസിക്കുകയോ സ്‌പർശിക്കുകയോ അറിയാതെ ഭക്ഷണത്തിൽ കലരുകയോ, അണുബാധയുള്ള എലികളുടെ കടിയേൽക്കുകയോ ചെയ്യുമ്പോഴാണ് രോഗം പകരുന്നത്. ശ്വാസകോശത്തെ ബാധിക്കുന്നത്, വൃക്കകളെ ബാധിക്കുന്നത് എന്നിങ്ങനെ രണ്ടുതരത്തിൽ മനുഷ്യശരീരത്തെ ബാധിക്കുന്ന വൈറസുകളാണ് ഹാന്റ വൈറസിന്റേത്.

Content Highlights: 'Hantavirus will not be as contagious as Covid': World Health Organization

dot image
To advertise here,contact us
dot image