

ദുബൈ: മരവിപ്പിച്ച സ്വത്തുക്കള്‍ വിട്ടുനല്‍കാന്‍ അമേരിക്ക സമ്മതിച്ചതായി ഇറാന്‍. ഖത്തറിലും മറ്റ് വിദേശ സ്ഥലങ്ങളിലുമായി അമേരിക്ക മരവിപ്പിച്ച സ്വത്തുക്കള്‍ വിട്ടുനല്‍കാന്‍ തയ്യാറായെന്നാണ് ഇറാന്റെ വൃത്തങ്ങളെ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാകിസ്താനില്‍ വെച്ച് നടന്ന സമാധാന ചര്‍ച്ചയ്ക്കിടയിലാണ് സ്വത്തുക്കള്‍ വിട്ടുനല്‍കാന്‍ അമേരിക്ക തീരുമാനിച്ചതെന്നായിരുന്നു റിപ്പോർട്ട്.
എന്നാല്‍ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകാമെന്ന് സമ്മതിച്ചിട്ടില്ലെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. സ്വത്തുക്കള്‍ വിട്ടുനല്‍കണമെന്ന നിബന്ധന മുന്നോട്ട് വെച്ചാണ് ഇറാന്‍ ഇസ്ലാമാബാദിലേക്ക് ചര്‍ച്ചയ്ക്ക് പോയത്.
ലബനനിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, സ്വത്തുക്കള്‍ വിട്ടുനല്‍കുക എന്നീ നിബന്ധനകളായിരുന്നു ഇറാന്‍ മുന്നോട്ട് വെച്ചിരുന്നത്. ഈ നിബന്ധനകള്‍ പാലിക്കാതെ ചര്‍ച്ചകള്‍ക്ക് തങ്ങളുടെ പ്രതിനിധി സംഘം പുറപ്പെടില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാക്കര്‍ ഖാലിബാഫ് പറഞ്ഞിരുന്നു.
അതേസമയം ഇറാന്റെ ഈ മുന്നറിയിപ്പില്‍ രൂക്ഷമായ ഭാഷയിലായിരുന്നു അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പ്രതികരിച്ചത്. തങ്ങളെ കളിപ്പിക്കാന്‍ ശ്രമിക്കരുതെന്നായിരുന്നു ജെ ഡി വാന്‍സ് പ്രതികരിച്ചത്. നിലവില്‍ വിവിധ രാജ്യങ്ങളിലായി 120 ബില്യണ്‍ യുഎസ് ഡോളറാണ് ഇറാന്റെ മരവിപ്പിച്ച ആസ്തി.
Content Highlights: US unfreezed Iran s assets after ceasefire talks at Islamabad