

വാഷിംങ്ടൺ: ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നില്ലെന്ന വാദവുമായി യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ മുൻ ഡയറക്ടർ ജോ കെന്റ്. ഇറാൻ ആണവായുധം വികസിപ്പിക്കുന്നതിന് അടുത്തുപോലും എത്തിയിട്ടില്ലെന്നാണ് ഇറാനെതിരായ യുദ്ധത്തിൽ പ്രതിഷേധിച്ച് രാജിവെച്ച ജോ കെന്റ് ഒരു അഭിമുഖത്തിൽ പ്രതികരിച്ചത്.
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നുവെന്ന കാരണം പറഞ്ഞാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആക്രമണത്തെ ന്യായീകരിച്ചിരുന്നത്. ഫെബ്രുവരി 28ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ പല തവണ ട്രംപ് ഈ കാരണം ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ട്രംപിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്നതാണ് ജോ കെന്റിന്റെ വെളിപ്പെടുത്തൽ.
ഇറാൻ ആണവായുധം വികസിപ്പിക്കുന്നതിന് രണ്ടാഴ്ച മാത്രം അകലെ ആയിരുന്നുവെന്നാണ് യുദ്ധത്തെ കുറിച്ച് ചൊവ്വാഴ്ച ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തോട് അത് നിലനിൽക്കാത്ത വാദമാണെന്നും യുദ്ധം ആരംഭിക്കുന്ന സമയത്ത് അവർ ആണവായുധ നിർമാണത്തിനടുത്ത് എത്തിയിരുന്നില്ലെന്നും ജോ കെന്റ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ വധിച്ചത് യുഎസിന് അനുകൂലമായില്ലെന്നും അത് ഇറാൻ ജനതയെയും അദ്ദേഹത്തിന്റെ അനുയായികളെയും കൂടുതൽ ശക്തിപ്പെടുത്തുകയാണുണ്ടായതെന്നും ജോ കെന്റ് പറഞ്ഞു. ആയത്തുള്ള അലി ഖമനയി മരണത്തിൽ ഭയപ്പെട്ടിരുന്നുവെന്ന് താൻ കരുതുന്നില്ല, അദ്ദേഹമൊരു ബുദ്ധിശൂന്യൻ ആയതുകൊണ്ടല്ല, മറിച്ച് വധിക്കപ്പെട്ടാലും അത് അനുയായികളെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും ശക്തിപ്പെടുത്തും എന്നതുകൊണ്ടാണ് എന്നായിരുന്നു ജോ കെന്റിന്റെ പ്രതികരണം.
ഇറാൻ ആണവായുധം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നതിന് തെളിവില്ലെന്ന് നേരത്തെ റഷ്യയും അന്താരാഷ്ട്ര ആണവ ഏജൻസിയും അറിയിച്ചിരുന്നു. എന്നാൽ ഇറാൻ ആണവ പദ്ധതിക്കരികിലാണെന്നും ഇത് യുഎസിനടക്കം ഭീഷണിയാണെന്നും അതിനാലാണ് ആക്രമിച്ചതെന്നുമായിരുന്നു ട്രംപിന്റെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും ന്യായീകരണം.
അതേസമയം ഇറാനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജിവെക്കുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ജോ കെന്റ്. 2025 ജൂലൈയിലാണ് അദ്ദേഹം ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ തലവനായി ചുമതലയേറ്റത്. യുഎസ് സൈന്യത്തിലും സിഐഎയിലും ജോ കെന്റ് പ്രവർത്തിച്ചിട്ടുണ്ട്.
ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നും ഈ യുദ്ധം ഇസ്രയേലിന് വേണ്ടി നടത്തുന്നതാണെന്നും അമേരിക്കയ്ക്ക് ആവശ്യമില്ലായിരുന്നുവെന്നും ആരോപിച്ചാണ് ജോ കെന്റ് രാജി വെച്ചത്. ഇറാൻ നമ്മുടെ രാജ്യത്തിന് ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല. ഇസ്രയേലിന്റെ സമ്മർദം കാരണമാണ് യുദ്ധം ആരംഭിച്ചത്. ഇറാനിൽ നടക്കുന്ന യുദ്ധത്തെ മനസാക്ഷിക്കുത്തില്ലാതെ തനിക്ക് പിന്തുണയ്ക്കാൻ കഴിയുന്നില്ല. അമേരിക്കയെ ദൈവം രക്ഷിക്കട്ടെയെന്നും കെന്റ് രാജി പ്രഖ്യാപിച്ച് എക്സിൽ കുറിച്ചിരുന്നു.
Content Highlights: joe kent against donald trumps statement about iran's nuclear weapon making