കോടതിയെ വെല്ലുവിളിച്ച് ട്രംപ്;വീണ്ടും തീരുവ പ്രഖ്യാപിച്ചു,ഇന്ത്യ- US വ്യാപാര കരാറിൽ മാറ്റമില്ലെന്ന് പ്രതികരണം

കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് ട്രംപ്

കോടതിയെ വെല്ലുവിളിച്ച് ട്രംപ്;വീണ്ടും തീരുവ പ്രഖ്യാപിച്ചു,ഇന്ത്യ- US വ്യാപാര കരാറിൽ മാറ്റമില്ലെന്ന് പ്രതികരണം
dot image

വാഷിംങ്ടൺ: വിദേശരാജ്യങ്ങൾക്കുമേൽ ചുമത്തിയ താരിഫുകൾ നിയമാനുസൃതമല്ലെന്ന യുഎസ് സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ച് വീണ്ടും താരിഫ് ചുമത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറക്കുമതിക്ക് വിദേശരാജ്യങ്ങൾക്ക് 10 ശതമാനം കൂടി കൂടുതൽ ആഗോള തീരുവ ഏർപ്പെടുത്തുന്നതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. 150 ദിവസത്തേക്കാണ് തീരുവ പ്രഖ്യാപിച്ചത്. അതേസമയം ഇന്ത്യക്ക് മേലുള്ള തീരുവ 18 ശതമാനമായി തുടരും.

കോടതി വിധി നിരാശാജനകമെന്ന് പറഞ്ഞ ട്രംപ്, ജഡ്ജിമാർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ഭരണഘടനയോട് അനുസരണയില്ലാത്തവരും ദേശസ്‌നേഹമില്ലാത്തവരുമാണ് ജഡ്ജിമാരെന്ന് ട്രംപ് പറഞ്ഞു. വിദേശ താത്പര്യങ്ങൾ അവരെ സ്വാധീനിച്ചിട്ടുണ്ടാകാം. രാജ്യത്തിന് ശരിയായ കാര്യങ്ങൾ ചെയ്യാൻ ധൈര്യമില്ലാത്ത കോടതിയിലെ ചില അംഗങ്ങളെ ഓർത്ത് തനിക്ക് ലജ്ജ തോന്നുന്നു. തീരുവകൾ ചുമത്താൻ തനിക്ക് പരമാധികാരമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു. ഇത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട്, ഒന്നും മാറുന്നില്ല, നമ്മൾ താരിഫ് നൽകില്ല, പക്ഷെ അവർ താരിഫ് നൽകേണ്ടിവരും എന്നാണ് ട്രംപ് പ്രതികരിച്ചത്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രംപ് പുകഴ്ത്തുകയും ചെയ്തു. മോദി മാന്യനാണെന്നും മഹാനാണെന്നുമായിരുന്നു ട്രംപ് പറഞ്ഞത്.

ചുങ്കം ചുമത്താൻ ട്രംപിന് അധികാരമില്ലെന്നും അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോഴില്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധി. ട്രംപ് അധികാരപരിധി ലംഘിച്ചെന്ന് ആരോപിച്ച കോടതി പ്രതികാര നടപടിയുടെ ഭാഗമായി വിവിധ രാജ്യങ്ങൾക്കുമേൽ ട്രംപ് ചുമത്തിയ താരിഫുകളും റദ്ദാക്കിയിരുന്നു. ട്രംപിന്റെ നടപടിക്കെതിരെ നികുതി വർധനവ് ബാധിച്ച പ്രമുഖ കമ്പനികളും ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ.1977ലെ ഒരു നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികൾ അടിച്ചേൽപ്പിക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

യുഎസ് ഭരണഘടനപ്രകാരം നികുതി, തീരുവകൾ എന്നിവ ചുമത്താനുളള്ള അധികാരം കോൺഗ്രസിനാണെന്നും അവരുടെ അനുമതിയില്ലാതെ പ്രത്യേക അധികാരനിയമം പ്രയോജനപ്പെടുത്തി നടപടി സ്വീകരിക്കാൻ പ്രസിഡന്റിന് കഴിയില്ലെന്നും കോടതി പറഞ്ഞിരുന്നു.

തന്റെ സാമ്പത്തിക-വിദേശ നയങ്ങളുടെ പ്രധാന ആയുധമായാണ് ട്രംപ് പകര ചുങ്കത്തെ ഉപയോഗിച്ചിരുന്നത്. ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങൾക്കും ട്രംപ് ഉയർന്ന താരിഫ് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യക്ക് മേൽ 25 ശതമാനം പകര ചുങ്കവും റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നതിന്റെ പേരിൽ 25 ശതമാനം പിഴചുങ്കവും ട്രംപ് വിധിച്ചിരുന്നു. എന്നാൽ അടുത്തിടെ പ്രഖ്യാപിച്ച വ്യാപാര കരാറിലൂടെ ഇന്ത്യക്കുള്ള തീരുവ 18 ശതമാനമാക്കി കുറയ്ക്കുകയായിരുന്നു.

Content Highlights: american president donald trump signs10 percentage global tariffs order after supreme court ruling

dot image
To advertise here,contact us
dot image