ഇന്ത്യന്‍ പൗരന്മാര്‍ക്കുളള വിസ സേവനങ്ങള്‍ പുനരാരംഭിച്ച് ബംഗ്ലാദേശ്

ബംഗ്ലാദേശിലെ വിസ സേവനങ്ങള്‍ ഇന്ത്യ ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു

ഇന്ത്യന്‍ പൗരന്മാര്‍ക്കുളള വിസ സേവനങ്ങള്‍ പുനരാരംഭിച്ച് ബംഗ്ലാദേശ്
dot image

ധാക്ക: ഇന്ത്യന്‍ പൗരന്മാര്‍ക്കുളള വിസ സേവനങ്ങള്‍ പുനരാരംഭിച്ച് ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍. താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ് മൂന്ന് ദിവസം പൂര്‍ത്തിയാകുമ്പോഴാണ് സുപ്രധാന നടപടി. 2025 ഡിസംബറിലാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കുളള വിസ സേവനങ്ങള്‍ ബംഗ്ലാദേശ് നിര്‍ത്തിവെച്ചത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) ഇന്ത്യയുമായുളള ബന്ധം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബംഗ്ലാദേശിലെ വിസ സേവനങ്ങള്‍ ഇന്ത്യ ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു.

ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യ- ബംഗ്ലാദേശ് ബന്ധം വഷളായത്. ഇന്ത്യാ വിരുദ്ധ നിലപാടുകളുണ്ടായിരുന്ന നേതാവായിരുന്നു ഹാദി. ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശില്‍ ഇന്ത്യയ്‌ക്കെതിരെ വ്യാപക പ്രതിഷേധങ്ങളുണ്ടായി. ഇത് കൂടുതല്‍ നയതന്ത്ര പിരിമുറുക്കങ്ങള്‍ക്കും കാരണമായി. എന്നാല്‍ താരിഖ് റഹ്‌മാന്‍ അധികാരത്തിലെത്തിയത് ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തില്‍ ഗുണപരമായ വഴിത്തിരിവുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

ഫെബ്രുവരി പതിനേഴിനാണ് താരിഖ് റഹ്‌മാൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. താരിഖ് റഹ്‌മാനെ കൂടാതെ 25 മന്ത്രിമാരും 24 സഹമന്ത്രിമാരും മന്ത്രിസഭയിലുണ്ട്. ബംഗ്ലാദേശ് പാര്‍ലമെന്റിലെ 297 സീറ്റുകളില്‍ 209 സീറ്റുകള്‍ നേടിയാണ് ബിഎന്‍പി അധികാരത്തിലെത്തിയത്.  പ്രവചനങ്ങള്‍ എല്ലാം മറികടന്ന വമ്പന്‍ വിജയമായിരുന്നു ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടേത്. എന്നാൽ ജമാഅത്തെ ഇസ്ലാമി സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല.

തലസ്ഥാനമായ ധാക്കയില്‍ നിന്ന് മത്സരിച്ച ജമാഅത്തെ ഇസ്ലാമി മേധാവി ഷഫീഖുര്‍ റഹ്‌മാന്‍ 85131 വോട്ടുകള്‍ നേടി വിജയിച്ചു. അതേസമയം ബിഎന്‍പിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി നേടിയത് 63517 വോട്ടുകളാണ്. രാജ്യത്തെ 299 പാര്‍ലമെന്റ് സീറ്റുകളിലേക്കുള്ള മത്സരത്തില്‍ രണ്ട് പ്രധാന മുന്നണികളാണ് ഏറ്റുമുട്ടിയത്. പത്ത് സഖ്യകക്ഷികളുടെ പിന്തുണയുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും (ബിഎന്‍പി) 11 പാര്‍ട്ടികളുടെ കൂട്ടായ്മയായ ജമാഅത്തെ-ഇ-ഇസ്ലാമി മുന്നണിയും (ജെഐബി) തമ്മിലായിരുന്നു മത്സരം.

ഇതില്‍ 2024-ല്‍ ഹസീന വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികള്‍ രൂപീകരിച്ച നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുടെ പിന്തുണ നിര്‍ണായകമായിരുന്നു. ജമാഅത്തെ-ഇ-ഇസ്ലാമി മുന്നണിയോടൊപ്പമാണ് പാര്‍ട്ടി നിന്നത്. പതിറ്റാണ്ടുകളായി ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഷെയ്ക്ക് ഹസീനയുടെ അവാമി ലീഗിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടായിരുന്നു.

Content Highlights: Bangladesh resumes visa services for Indian citizens in delhi

dot image
To advertise here,contact us
dot image