
ബാങ്കോക്ക്: അതിർത്തി തർക്കങ്ങൾക്ക് പിന്നാലെ കംബോഡിയയും തായ്‌ലൻഡും തമ്മിലുള്ള സംഘർഷം യുദ്ധസമാനമായ സാഹചര്യങ്ങളിലേക്കെത്തി. ഇരു രാജ്യങ്ങളിലെയും സൈനികർ അതിർത്തിയിൽ ഏറ്റുമുട്ടൽ ആരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ. കംബോഡിയയുടെ റോക്കറ്റ് ആക്രമണത്തിൽ തായ്‌ലൻഡിൽ പത്ത് സാധാരണ പൗരന്മാര്‍ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. നിരവധി പേർക്ക് പരിക്കുണ്ട്.
വർഷങ്ങളായി തുടരുന്ന അതിർത്തി പ്രശ്നങ്ങൾ മൂർച്ഛിച്ചാണ് ഇപ്പോൾ സംഘർഷാവസ്ഥയിൽ എത്തിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് കുഴിബോംബ് ആക്രമണത്തിൽ തായ്‌ലൻഡിന്റെ അഞ്ച് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കംബോഡിയയാണ് ഈ ആക്രമണം നടത്തിയതെന്നാണ് തായ്‌ലൻഡ് പറയുന്നത്. എന്നാൽ കംബോഡിയ ഇത് നിഷേധിച്ചിരുന്നു. ഇതോടെ തുടങ്ങിയ സംഘർഷമാണ് ഇപ്പോൾ യുദ്ധസമാന സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നത്.
തായ്‌ലൻഡിലെ സിസാ കെറ്റ് പ്രദേശത്ത് കനത്ത ആക്രമണമാണ് കംബോഡിയ നടത്തുന്നത്. അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ വീടുവിട്ട് ബങ്കറുകളിലാണ് നിലവിൽ കഴിയുന്നത്. എഫ് 16 ഫൈറ്റർ ജെറ്റുകളും മറ്റും വിന്യസിച്ചുകൊണ്ടാണ് തായ്‌ലൻഡിന്റെ പ്രത്യാക്രമണം.
പുരാതന ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന അതിർത്തിയെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ വർഷങ്ങളായി സംഘർഷം നിലനിൽക്കുന്നുണ്ട്. ഇരു രാജ്യങ്ങളും അതിർത്തിപ്രദേശത്തെ ക്ഷേത്രങ്ങൾ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് രംഗത്തുണ്ട്.
Content Highlights: Cambodia and Thailand at a war like situation