
നിയാമി: നൈജറില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി. ജൂലൈ 15 ന് നടന്ന ഭീകരാക്രമണത്തിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. മറ്റൊരാളെ തട്ടിക്കൊണ്ടു പോയതായും എംബസി അറിയിച്ചു. നൈജറിലെ ഡോസോ മേഖലയിലാണ് ഭീകരാക്രമണം നടന്നത്.
'ജൂലൈ 15 ന് നൈജറിലെ ഡോസോ മേഖലയില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ദാരുണമായി കൊല്ലപ്പെട്ടു, ഒരാളെ തട്ടിക്കൊണ്ടുപോയി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം. തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും സുരക്ഷിതമായി മോചിപ്പിക്കുന്നതിനും നിയാമിയിലെ മിഷന്‍ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിരിക്കുന്നു. നൈജറിലെ എല്ലാ ഇന്ത്യക്കാരും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.' നൈജറിലെ ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു.
2023 ൽ നൈജറിൽ പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റിനെ പുറത്താക്കിയിരുന്നു. പിന്നാലെ നൈജറിലെ സുരക്ഷാ പ്രതിസന്ധി കൂടുതൽ വഷളായിരുന്നു. കഴിഞ്ഞ മാസം മാത്രം നൂറിലധികം സാധാരണ മനുഷ്യരാണ് നൈജറിൽ കൊല്ലപ്പെട്ടത്. ഇതിന് പുറമെ നൈജറിലെ സായുധ സംഘങ്ങൾ വിദേശികളെ ലക്ഷ്യമാക്കി ആക്രമണങ്ങൾ നടത്തുന്നതും വർധിക്കുന്നുണ്ട്. ഇത്തരത്തിൽ നൈജറിന്റെ സംഘർഷഭരിതമായ പ്രദേശങ്ങളിൽ വിദേശികളെ ലക്ഷ്യം വച്ചുള്ള ഏറ്റവും പുതിയ അക്രമമാണിത്.
Content Highlights- Terrorist attack in Niger; Two Indians killed, one kidnapped