
വാഷിംഗ്ടൺ: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ പങ്കുചേരണമോ എന്നതിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെന്ന് വൈറ്റ്ഹൗസിൻ്റെ പ്രതികരണം. വിഷയത്തിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തീരുമാനമെടുക്കുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. നയതന്ത്ര പരിഹാരത്തിന് രണ്ടാഴ്ച ശ്രമിക്കുമെന്നും അതിന് ശേഷം മാത്രം ഇറാനെതിരെ ആക്രമണം നടത്തണമോ എന്നതിൽ തീരുമാനം എടുക്കുമെന്നുമാണ് അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്ക ഇസ്രയേലിനൊപ്പം സംഘർഷത്തിൽ പങ്കുചേരുന്നതിനെതിരെ നേരത്തെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. സംഘർഷത്തിൽ പങ്കാളിയായാൽ പ്രദേശത്തെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം അഴിച്ച് വിടുമെന്ന് ഇറാനെ പിന്തുണയ്ക്കുന്ന ഇറാഖിൻ്റെ സായുധപോരാളികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ ഇറാനിലെ എല്ലാ ആണവ സംവിധാനങ്ങളെയും ആക്രമിക്കാൻ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് നിർദ്ദേശം നൽകിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ലക്ഷ്യം വെയ്ക്കുമോ എന്ന ചോദ്യത്തിന് ഇറാനിൽ ആരെയും പ്രത്യേകം ഒഴിവാക്കിയിട്ടില്ല എന്നായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം.
ഇറാനുമായുളള യുദ്ധത്തിൽ ഇടപെടണോ എന്ന തീരുമാനം എടുക്കേണ്ടത് ഡോണൾഡ് ട്രംപാണെന്നും ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. അമേരിക്കയ്ക്ക് നല്ലത് എന്താണോ അത് ട്രംപ് ചെയ്യുമെന്നും ഇസ്രയേലിന് നല്ലത് താൻ ചെയ്യുമെന്നും നെതന്യാഹു വ്യക്തമാക്കി. 'ഈ ഓപ്പറേഷന്റെ അന്ത്യത്തിൽ ഇസ്രയേലിന് നേരെ ആണവ ഭീഷണിയുണ്ടാകില്ല. ബാലിസ്റ്റിക് ഭീഷണിയും ഉണ്ടാകില്ല. യുദ്ധത്തിൽ എല്ലാവർക്കും വ്യക്തിപരമായ നഷ്ടങ്ങളുണ്ടാകുന്നുണ്ട്. എനിക്കും ഈ യുദ്ധം മൂലം നഷ്ടങ്ങളുണ്ടായിട്ടുണ്ട്. എൻ്റെ മകന്റെ വിവാഹം റദ്ദാക്കേണ്ടി വന്നു' എന്നും നെതന്യാഹു പറഞ്ഞിരുന്നു.
ഇറാൻ പരമോന്നത നേതാവ് ആയത്തുളള ഖമേനിക്കെതിരെ ആക്രമണം ഉണ്ടാകാനുളള സാധ്യത തളളിക്കളയുന്നില്ലെന്ന സൂചനയും നെതന്യാഹു നൽകി. ഖമേനിയെ വകവരുത്തുമെന്ന് പരസ്യമായി പറഞ്ഞ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സിനെതിനെയും നെതന്യാഹു പരോക്ഷ വിമർശനമുന്നയിച്ചു. യുദ്ധസമയത്ത് വാക്കുകൾ ശ്രദ്ധയോടെയും പ്രവൃത്തികൾ കൃത്യതയോടെയും ആകണമെന്നും നെതന്യാഹു വ്യക്തമാക്കി.
ഏഴാം ദിവസവും ഇരുരാജ്യങ്ങളും തമ്മിൽ പരസ്പരം ആക്രമണം തുടർന്നു. ഇറാനിലെ അരക് ആണവകേന്ദ്രത്തില്‍ ഇസ്രയേല്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ആണവകേന്ദ്രത്തിന് സമീപം താമസിക്കുന്നവര്‍ ഒഴിഞ്ഞ് പോകണമെന്ന് നേരത്തെ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇസ്രയേലിലെ സൈനിക-ഇൻ്റലിജൻസ് കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടിരുന്നു. ഇസ്രയേലിൻ്റെ സൈനിക കമാൻഡിനും ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്സിനും മിലിട്ടറി ഇൻ്റലിജൻസ് ക്യാമ്പിനും നേരെ ഇറാൻ ആക്രമണം നടത്തിയതായി ഇറാനിയൻ വാർത്താ ഏജൻസി ഇർന റിപ്പോർട്ട് ചെയ്തത്. എന്നാൽ ബെഹ്ർഷെവയിലെ സൊകോറ ആശുപത്രിക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. ഇസ്രയേലിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയാണ് സൊറോക. ഗാസ ആക്രമണത്തിനിടെ പരിക്കേറ്റ ഇസ്രയേലി സൈനികരെ അടക്കം ഇവിടെയാണ് ചികിത്സിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഇറാൻ നടത്തിയത് യുദ്ധക്കുറ്റമാണെന്നും ഇസ്രയേൽ ആരോപിച്ചിരുന്നു.
Content Highlights: White House clarifies stance on whether US should join Iran-Israel conflict within two weeks