ഇറാനിൽ മിസൈൽ നിർമ്മാണ കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രയേൽ; യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

ഇറാൻ്റെ ആണവസമ്പൂഷ്ടീകരണ കേന്ദ്രം, മിസൈൽ നിർമ്മാണ കേന്ദ്രം, ഇസ്ലാമിക് റവല്യൂഷനറി ​ഗാർഡ്സ് കോർപ്സിൻ്റെ കീഴിലുള്ള യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു ഇസ്രയേൽ ആക്രമണം

dot image

ടെൽ അവീവ്: സംഘർഷം ആറാം ദിവസത്തേയ്ക്ക് കടക്കുമ്പോൾ പരസ്പരം വിട്ടുവീഴ്ചയില്ലാതെ ആക്രമണം ശക്തമാക്കി ഇറാനും ഇസ്രയേലും. ഇറാനിൽ ഏതാണ്ട് 50ലേറെ ഇസ്രയേലി ഫൈറ്റർ ജെറ്റുകൾക്ക് നേരെ കഴിഞ്ഞ രാത്രിയിൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. ഇറാൻ്റെ ആണവസമ്പൂഷ്ടീകരണ കേന്ദ്രം, മിസൈൽ നിർമ്മാണ കേന്ദ്രം, ഇസ്ലാമിക് റവല്യൂഷനറി ​ഗാർഡ്സ് കോർപ്സിൻ്റെ കീഴിലുള്ള യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു ഇസ്രയേൽ ആക്രമണം. തെഹ്റാനിലെ ഖോജിർ മിസൈൽ നിർമ്മാണ കേന്ദ്രത്തിന് നേരെ ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് അൽജസീറ റിപ്പോ‍ർട്ട് ചെയ്യുന്നത്.

ഇതിനിടെ തങ്ങളുടെ വിദൂരനിയന്ത്രിത വിമാനം മിസൈൽ ആക്രമണത്തിൽ തകർന്ന് വീണെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേലിൻ്റെ ഒരു യുദ്ധവിമാനവും ഡ്രോണും വെടിവെച്ചിട്ടതായി ഇറാനിയൻ സൈന്യം അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ഇസ്രയേൽ വിമാനം തകർന്നതായി സ്ഥിരീകരിച്ചത്. ഇസ്രയേലിൻ്റെ യുദ്ധവിമാനങ്ങൾ വീഴ്ത്തിയെന്ന ഇറാൻ്റെ അവകാശവാദം നേരത്തെ ഇസ്രയേൽ നിഷേധിച്ചിരുന്നു. തങ്ങളുടെ ഒരു യുദ്ധവിമാനവും ഇറാൻ്റെ പ്രദേശത്ത് തകർന്ന് വീണിട്ടില്ലെന്നായിരുന്നു ഇസ്രയേൽ വ്യക്തമാക്കിയിരുന്നത്.

ഇതിനിടെ ഇസ്രയേലിനെതിരെ ഇറാൻ ഇതുവരെ 400ലേറെ മിസൈലുകൾ തൊടുത്തതായാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് വ്യക്തമാക്കിയത്. ഇസ്രയേലിൽ ഉടനീളം 40 കേന്ദ്രങ്ങളിൽ ഇറാൻ ഇതുവരെ ആക്രമണം നടത്തിയെന്നാണ് ഔദ്യോ​ഗിക സ്ഥിരീകരണം. ഇറാൻ്റെ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 800ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഇസ്രയേൽ ഔദ്യോ​ഗികമായി വ്യക്തമാക്കുന്നത്. 3800ൽ അധികം ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. 16000 കെട്ടിടങ്ങൾക്കും 1000ത്തിലേറെ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചെന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇതിനിടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 224 പേർ കൊല്ലപ്പെട്ടതായാണ് ഇറാൻ നൽകുന്ന ഔദ്യോ​ഗിക വിവരം.

Content Highlights: Iran and Israel intensify attacks on each other without compromise as conflict enters sixth day

dot image
To advertise here,contact us
dot image