
ഒട്ടാവ: ഇറാൻ- ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് തന്ത്രപരമായ പിഴവായിരിക്കുമെന്നും മാക്രോൺ മുന്നറിയിപ്പ് നൽകി. ഇരു രാജ്യങ്ങളെയും വെടിനിർത്തൽ തീരുമാനത്തിൽ എത്തിക്കാൻ അമേരിക്കയ്ക്ക് കഴിയുമെങ്കിൽ അത് വളരെ നല്ല കാര്യമാണ്. സാധാരണകാർക്കെതിരായ ആക്രമണം ഇസ്രയേലും ഇറാനും എത്രയും പെട്ടെന്ന് നിർത്തണമെന്നും മാക്രോൺ ആവശ്യപ്പെട്ടു.
ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്നുള്ള സ്ഥിതിഗതികൾ കണക്കിലെടുത്ത് ജി7 ഉച്ചകോടിയിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മടങ്ങുന്നുവെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാക്രോണിന്റെ പ്രതികരണം. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മാക്രോണും കാനഡയിൽ എത്തിയിട്ടുണ്ട്. ഇസ്രയേലിനും ഇറാനും തമ്മിലുളള സംഘർഷത്തിൽ ഐക്യം കണ്ടെത്താൻ ജി7 നേതാക്കൾക്ക് കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇസ്രയേലും ഇറാനും തമ്മിൽ ചർച്ചയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് ട്രംപ് മറ്റ് നേതാക്കളോട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ജി7 ഉച്ചകോടിയിൽ നിന്ന് ട്രംപ് നേരത്തെ മടങ്ങിയിരിക്കുന്നത്. ഇത് ഒരു നല്ല സൂചനയായി കാണണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
51-ാമത് ജി-7 ഉച്ചകോടി ഇന്നലെ കാനഡയിലെ കനാനസ്‌കിസിലാണ് സംഘടിപ്പിച്ചിരുന്നത്. ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ,യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ജി7 നേതാക്കളും യൂറോപ്യൻ യൂണിയനും ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി കാനഡയിലെത്തിയിരുന്നു. കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണിയുടെ പ്രത്യേക ക്ഷണ പ്രകാരമാണ് മോദി ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയത്.
കഴിഞ്ഞ ദിവസം തെഹ്റാനിൽ ഇസ്രയേൽ ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാൻ-ഇസ്രയേൽ സംഘർഷം തുറന്ന യുദ്ധത്തിലേയ്ക്ക് നീങ്ങുന്നു എന്ന പ്രതീതി ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ട്രംപ് ജി7ൽ നിന്ന് മടങ്ങിയത്. ഇതിനിടെ എല്ലാവരും തെഹ്‌റാനിൽ നിന്ന് ഒഴിയണമെന്ന മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. തന്റെ ഔദ്യോഗിക ട്രൂത്ത് പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനോട് ഡീൽ ഒപ്പിടാൻ പറഞ്ഞപ്പോൾ അത് ചെയ്യണമായിരുന്നു. മനുഷ്യജീവിതം ഇല്ലാതാക്കുന്നത് എന്തൊരു ലജ്ജാകരമാണ്. എല്ലാവരും ഉടൻ തെഹ്‌റാനിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നായിരുന്നു ട്രംപിന്റെ സോഷ്യൽ ട്രൂത്ത് വഴിയുള്ള പ്രതികരണം.
എത്രയും പെട്ടെന്ന് ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നാണ് ഇന്നലെ ട്രംപ് പറഞ്ഞിരുന്നു. 'അമേരിക്ക എക്കാലത്തും ഇസ്രയേലിനെ പിന്തുണച്ചിട്ടുണ്ട്. ഇറാന്‍ ഈ യുദ്ധത്തില്‍ ജയിക്കാന്‍ പോകുന്നില്ല. അവര്‍ ഇപ്പോള്‍ ചര്‍ച്ച ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അവര്‍ അത് മുന്‍പേ ചെയ്യണമായിരുന്നു. 60 ദിവസത്തിലധികം ലഭിച്ചില്ലേ. യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ ഒരുപാട് വൈകുന്നതിന് മുമ്പ് ഇറാന്‍ ചര്‍ച്ച നടത്തണം എന്നാണ് ട്രംപ് അറിയിച്ചത്.
അതേ സമയം, ഇറാനിൽ വാർത്താ ചാനലിന് നേരെയുണ്ടായ ഇസ്രയേൽ മിസൈലാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ന്യൂസ് എഡിറ്ററായ നിമ രാജാപൌറും, സാങ്കേതിക വിഭാഗം ജീവനക്കാരനായ മസൂം അസിമിയുമാണ് കൊല്ലപ്പെട്ടത്. ഇറാൻ്റെ ഔദ്യോഗിക മാധ്യമത്തിന് നേരെ ഇന്നലെ രാത്രിയോടെ ഇസ്രയേൽ മിസൈലാക്രമണം നടത്തിയിരുന്നു. അവതാരക വാർത്ത വായിക്കുന്നതിനിടെ ആയിരുന്നു ആക്രമണം. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തെഹ്‌റാനിലെ പ്രധാന കെട്ടിടവും മറ്റ് ഓഫീസുകളും തകർന്നതായും നിരവധി ജീവനക്കാർക്ക് ഗുരുതര പരിക്കേറ്റതായും ഐആർഐബി വ്യക്തമാക്കി. ഇറാനിലെ ഏറ്റവും ജനപ്രീതിയുള്ള വാർത്ത അവതാരകയായ സഹാർ ഇമാമി വാർത്ത അവതരിപ്പിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായ ഉടനെ സഹാർ ഇമാമി എഴുന്നേറ്റ് ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
Content Highlights: French President Emmanuel Macron Warns Regime Change in Iran Would be a ‘Strategic Error’