
ലണ്ടൻ: ബ്രിട്ടൻ്റെ രഹസ്യാന്വേഷണ ഏജൻസി സീക്രട്ട് ഇന്റലിജൻസ്(എംഐ6) തലപ്പത്തേക്ക് വനിത. 47-കാരിയായ ബ്ലെയ്സ് മെട്രവെലി അടുത്ത ദിവസം ചുമതലയേൽക്കും. നിലവിൽ ഏജൻസിയുടെ സാങ്കേതിക വിഭാഗം മേധാവിയാണ് ബ്ലെയ്സ്. ബ്രിട്ടൺ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറാണ് ഇവരെ നാമനിർദേശം ചെയ്തത്. ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീ ഈ പദവിയിൽ എത്തുന്നത്. ‘സി’ എന്ന രഹസ്യനാമത്തിലാണ് എംഐ6 മേധാവി അറിയപ്പെടുന്നത്.
"നമ്മുടെ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പ്രവർത്തനം ഇത്രയും നിർണായകമായ ഒരു സമയത്താണ് ബ്ലെയ്‌സ് മെട്രെവെലിയുടെ ചരിത്രപരമായ നിയമനം ," കെയ്ർ സ്റ്റാർമർ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
യുകെയിലെ വിദേശ ഇന്റലിജൻസ് ഏജൻസിയാണ് എംഐ6 അഥവാ സീക്രട്ട് ഇന്റലിജൻസ് സർവീസ്. ദേശ സുരക്ഷ സംരക്ഷിക്കുക, വിദേശനയവുമായി ബന്ധപ്പെട്ട ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കുക തുടങ്ങിയവയാണ് ഏജൻസിയുടെ ഉത്തരവാദിത്തം.
കേംബ്രിഡ്ജ് പെംബ്രോക്ക് കോളേജിൽ നിന്ന് നരവംശശാസ്ത്രത്തിൽ ബിരുദം നേടിയ ബ്ലെയ്സ് മെട്രെവെലി 1999-ൽ അവർ സീക്രട്ട് ഇന്റലിജൻസ് സർവീസി(എംഐ6)ൽ കേസ് ഓഫീസറായി ചേർന്നു. എംഐ6-ലെ ജോലിയുടെ ഭാഗമായി ഭൂരിഭാഗം സമയവും മിഡിൽ ഈസ്റ്റിലും യൂറോപ്പിലുടനീളവും ഓപ്പറേഷണൽ റോളുകളിലാണ് ബ്ലെയ്സ് പ്രവർത്തിച്ചത്.
യുകെയുടെ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ എംഐ5-ലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് എംഐ6-ൽ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഡയറക്ടർ ജനറലായി. 2024-ൽ ബ്രിട്ടീഷ് വിദേശനയത്തിനുള്ള അവരുടെ സേവനങ്ങൾക്ക് കിങ്സ് ബർത്ത്ഡേ ഓണേഴ്സിൽ കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് സെന്റ് മൈക്കിൾ ആൻഡ് സെന്റ് ജോർജ് ആയി ബ്ലെയ്സ് നിയമിക്കപ്പെട്ടു.
Content Highlights: Blaise Metreweli as the chief of the country's Secret Intelligence Service MI6