
അബുജ: നൈജീരിയയിലെ ബെനുവിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 100 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആണ് ഇക്കാര്യം അറിയിച്ചത്. വെളളിയാഴ്ച്ച രാത്രി ആരംഭിച്ച ആക്രമണം ശനിയാഴ്ച്ച പുലര്‍ച്ചെ വരെ തുടര്‍ന്നെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും നിരവധി പേരെ കാണാതായെന്നും പോസ്റ്റില്‍ പറയുന്നു. നോര്‍ത്ത് സെന്‍ട്രല്‍ നൈജീരിയയിലെ ഗുമ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ആയുധധാരികളുടെ ആക്രമണമുണ്ടായത്. തോക്കേന്തിയെത്തിയ സംഘം ഗ്രാമത്തിലുളളവര്‍ക്കുനേരെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
'ബെനുവില്‍ ദിവസേനയെന്നോണം ഉണ്ടാകുന്ന രക്തച്ചൊരിച്ചിലുകള്‍ അവസാനിപ്പിക്കാന്‍ നൈജീരിയന്‍ അധികാരികള്‍ തയ്യാറാവണം. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. 2025 ജൂണ്‍ 14 പുലര്‍ച്ചെ വരെ തോക്കുധാരികള്‍ യെലവാട്ടെയില്‍ നടത്തിയ ആക്രമണത്തില്‍ നൂറിലധികം പേരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഈ സംഭവം സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന സുരക്ഷാനടപടികള്‍ ഫലപ്രദമല്ലെന്ന് കാണിക്കുന്നതാണ്. നിരവധിപേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായി. പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല. കുടുംബങ്ങളെയെല്ലാം മുറികളില്‍ പൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്. ബെനുവിലുടനീളം നിരന്തരമായി നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ വന്‍ തോതിലുളള കുടിയിറക്കങ്ങള്‍ക്ക് കാരണമാവുകയും ഭക്ഷ്യസുരക്ഷയെ വരെ ബാധിക്കുകയും ചെയ്യും. ഇരകളില്‍ ഭൂരിഭാഗവും കര്‍ഷകരാണ്. അക്രമം തടയുന്നതില്‍ നൈജീരിയന്‍ അധികാരികള്‍ പരാജയപ്പെടുന്നത് പ്രദേശത്തെ ജനങ്ങളുടെ ജീവനും ജീവിതത്തിനും ഭീഷണിയാവുകയാണ്. സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇനിയും കൂടുതല്‍ ജനങ്ങളുടെ ജീവന്‍ നഷ്ടമാകും'-എന്നാണ് അംനസ്റ്റി ഇന്റര്‍നാഷണല്‍ എക്‌സ് പോസ്റ്റില്‍ പറയുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല. നൈജീരിയയുടെ വടക്കന്‍ മേഖലകളില്‍ ഇത്തരം ആക്രമണങ്ങള്‍ സാധാരണമാണ്. പ്രദേശത്ത് ഭൂമിയെയും വെളളത്തിനെയും ചൊല്ലി കന്നുകാലി വളര്‍ത്തുന്നവരും കര്‍ഷകരും തമ്മില്‍ നിരന്തരം ഏറ്റുമുട്ടലുകള്‍ ഉണ്ടാകാറുണ്ട്. ഫുലാനി വംശജരായ ഇടയന്മാര്‍ തങ്ങളുടെ കൃഷിഭൂമികളില്‍ കന്നുകാലികളെ മേയ്ക്കുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് കര്‍ഷകരുടെ ആരോപണം. 1965-ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം സര്‍ക്കാര്‍ തങ്ങള്‍ക്ക് നല്‍കിയ ഭൂമിയാണ് അതെന്നാണ് കന്നുകാലി വളര്‍ത്തുന്നവര്‍ പറയുന്നത്. കഴിഞ്ഞ മാസവും ഗ്രാമത്തില്‍ തോക്കുധാരികളുടെ ആക്രമണമുണ്ടായിരുന്നു. അന്ന് 20 പേരാണ് കൊല്ലപ്പെട്ടത്.
Content Highlights: 100 villagers killed by gunmen in nigeria, many displaced and missing