ഇറാന്‍ ആണവകേന്ദ്രം ലക്ഷ്യമാക്കി വീണ്ടും ഇസ്രയേല്‍ ആക്രമണം; സയണിസ്റ്റ് ഭരണകൂടത്തെ മുട്ടുകുത്തിക്കുമെന്ന് ഇറാൻ

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്

dot image

ടെഹ്‌റാന്‍: ഇറാന്‌റെ ആണവകേന്ദ്രങ്ങളില്‍ വീണ്ടും ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. തെക്കന്‍ ടെഹ്‌റാനില്‍ നിന്നും നിരവധി സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ ടെഹ്റാനിലെ ഫോര്‍ദോ ആണവനിലയത്തിന് സമീപം രണ്ട് സ്‌ഫോടന ശബ്ദങ്ങളുണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്ഫഹാന്‍ റിയാക്ടറില്‍ സ്‌ഫോടനങ്ങളെന്നും റിപ്പോര്‍ട്ടുണ്ട്. ടെഹ്റാനില്‍ ഇസ്രയേലിന്‌റെ ആക്രമണം തടയാന്‍ വ്യോമപ്രതിരോധ സംവിധാനം സജ്ജമാക്കിയതായി ഇറാന്‍ സൈന്യം അറിയിച്ചു. യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഇസ്രായേലില്‍ പൗരന്മാരോട് ഷെല്‍ട്ടറുകളില്‍ തുടരാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഇസ്രയേലി പൗരന്മാരുടെ മൊബൈല്‍ ഫോണില്‍ മുന്നറിയിപ്പ് സന്ദേശം ലഭിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കും സമാന സന്ദേശം ലഭിച്ചിരുന്നു.

അതിനിടെ ഇസ്രയേല്‍ സൈനിക ആക്രമണത്തില്‍ മുന്നറിയിപ്പ് നൽകി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി രാജ്യത്തെ അഭിസംബോധന ചെയ്തു. ഇറാന്‍ സൈന്യം ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് പറഞ്ഞ ഖമേനി ഇസ്രയേലിന് ഈ കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്നും പറഞ്ഞു. നീചരായ സയണിസ്റ്റ് ഭരണകൂടത്തെ മുട്ടുകുത്തിക്കുമെന്നും ആയത്തുള്ള ഖമേനി മുന്നറിയിപ്പ് നൽകി.

അതേ സമയം ഇറാനെതിരായ ഇസ്രായേല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ടെഹ്റാനിലെ തെരുവില്‍ ജനങ്ങള്‍ പ്രതിഷേധിച്ചു. ഇസ്രായേലിന്റേയും അമേരിക്കയുടെയും പതാകകള്‍ കത്തിച്ചായിരുന്നു പ്രതിഷേധം. ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഇസ്രയേല്‍ ആക്രമണങ്ങളെ സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങള്‍ അപലപിച്ചു.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഇറാനില്‍ ഇസ്രയേല്‍ സൈനിക ആക്രമണം ആരംഭിച്ചത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലാണ് സ്ഫോടനങ്ങള്‍ നടന്നത്. നിലവില്‍ തെഹ്റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ആക്രമണം ഇസ്രയേല്‍ സുരക്ഷാ സേന സ്ഥിരീകരിച്ചിരുന്നു. തിരിച്ചടി മുന്‍കൂട്ടി കണ്ട് ഇസ്രയേലില്‍ നിലവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് ജെറുസലേമില്‍ സൈറണുകള്‍ മുഴങ്ങി.

ഇറാന് നേരെയുള്ള ആദ്യഘട്ട ആക്രമണം ഇസ്രയേലിന്റെ എയര്‍ ഫോഴ്സ് ജെറ്റുകള്‍ നടത്തിയെന്ന് ഇസ്രയേല്‍ പ്രതിരോധ സേന എക്സില്‍ വ്യക്തമാക്കിയിരുന്നു. ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളുമാണ് ഇസ്രയേല്‍ ആക്രമിച്ചത്. ഇറാന്റെ കയ്യിലുള്ള ആയുധങ്ങള്‍ ഇസ്രയേലിനും ലോകത്തിനും ഭീഷണിയാണെന്നാണ് ഐഡിഎഫ് പറയുന്നത്. തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്ക് ഇതല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഐഡിഎഫ് പ്രതികരിച്ചത്. ഇറാന്‍ ഭരണകൂടം ഇസ്രയേലിനെതിരെ നടത്തുന്ന ആക്രമണത്തിനുള്ള പ്രത്യാക്രമണമാണ് നടത്തിയതെന്നും ഐഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. തിരിച്ചടി മുന്‍കൂട്ടി കണ്ട് ഇസ്രയേലില്‍ നിലവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

Content highlights: Israel intensifies attacks on Iran's nuclear facilities

dot image
To advertise here,contact us
dot image