ഇറാൻ്റെ ആണവ-സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം; ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഇറാനെതിരെ ഏകപക്ഷീയമായ നടപടിയാണ് ഇസ്രയേല്‍ സ്വീകരിച്ചതെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

dot image

ജെറുസലേം: ഇറാനില്‍ വ്യോമാക്രമണവുമായി ഇസ്രയേല്‍. ഇറാൻ്റെ തലസ്ഥാനമായ തെഹ്‌റാനിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. നിലവില്‍ തെഹ്‌റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ആക്രമണം ഇസ്രയേല്‍ സുരക്ഷാ സേന സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചടി മുൻകൂട്ടി കണ്ട് ഇസ്രയേലില്‍ നിലവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് ജെറുസലേമില്‍ സൈറണുകള്‍ മുഴങ്ങി.

ഇറാന് നേരെയുള്ള ആദ്യഘട്ട ആക്രമണം ഇസ്രയേലിന്റെ എയര്‍ ഫോഴ്‌സ് ജെറ്റുകള്‍ നടത്തിയെന്ന് ഇസ്രയേല്‍ പ്രതിരോധ സേന എക്‌സില്‍ വ്യക്തമാക്കി. ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളുമാണ് ഇസ്രയേല്‍ ആക്രമിച്ചത്. ഇറാന്റെ കയ്യിലുള്ള ആയുധങ്ങള്‍ ഇസ്രയേലിനും ലോകത്തിനും ഭീഷണിയാണെന്നാണ് ഐഡിഎഫ് പറയുന്നത്. തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്ക് ഇതല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഐഡിഎഫ് പറഞ്ഞു. ഇറാന്‍ ഭരണകൂടം ഇസ്രയേലിനെതിരെ നടത്തുന്ന ആക്രമണത്തിനുള്ള പ്രത്യാക്രമണമാണ് നടത്തിയതെന്നും ഐഡിഎഫ് പറയുന്നു.

അതേസമയം സംഭവത്തില്‍ അമേരിക്ക പ്രതികരിച്ചു. ഇറാനെതിരെ ഏകപക്ഷീയമായ നടപടിയാണ് ഇസ്രയേല്‍ സ്വീകരിച്ചതെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ഇറാനെതിരായ ആക്രമണത്തില്‍ തങ്ങള്‍ പങ്കെടുത്തില്ലെന്നും മേഖലയിലെ അമേരിക്കന്‍ സൈന്യത്തെ സംരക്ഷിക്കലാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.

'തങ്ങളുടെ സുരക്ഷയ്ക്ക് ഈ നടപടി ആവശ്യമാണെന്ന് ഇസ്രയേല്‍ ഞങ്ങളോട് പറഞ്ഞു. ഞങ്ങളുടെ സേനകളെ രക്ഷിക്കാനുള്ള എല്ലാ നടപടികളും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭരണകൂടവും സ്വീകരിച്ചിട്ടുണ്ട്. ഇറാന്‍ അമേരിക്കന്‍ താല്‍പര്യങ്ങളെയോ ഉദ്യോഗസ്ഥരെയോ ലക്ഷ്യം വെക്കരുത്', അദ്ദേഹം പറഞ്ഞു.

Content Highlights: Israel attack Iran emergency at Israel

dot image
To advertise here,contact us
dot image