
വാഷിംഗ്ടണ്‍: വിസാ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നതിന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെൻ്റ് (ഐസിഇ) തടഞ്ഞുവെച്ചതിനു പിന്നാലെ പ്രശസ്ത ടിക് ടോക് താരം ഖാബി ലേം അമേരിക്ക വിട്ടു. സെനഗലില്‍ ജനിച്ച ഇറ്റാലിയന്‍ പൗരനായ ഖാബി ഏപ്രില്‍ മുപ്പതിനാണ് അമേരിക്കയിലെത്തിയത്. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജൂണ്‍ ആറിന് ഐസിഇ ഖാബിയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഔദ്യോഗിക നടപടിക്രമങ്ങളൊന്നും ഇല്ലാതെ സ്വമേധയാ അമേരിക്ക വിടാന്‍ അതോറിറ്റി അനുമതി നല്‍കുകയായിരുന്നു. ഇതോടെ ഖാബി യുഎസ് വിട്ടു.
നെവാഡയിലെ ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ചാണ് ഖാബിയെ ഐസിഇ കസ്റ്റഡിയിലെടുത്തത്. വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സെറിംഗെ ഖബാനെ ലെയിം എന്ന ഖാബിയെ കസ്റ്റഡിയിലെടുത്തത്. സ്വമേധയാ രാജ്യംവിട്ടത് തിരികെ അമേരിക്കയിലേക്ക് വരാനുളള അവസരത്തിനുളള ഖാബിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. 25-കാരനായ ഖാബി വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഖാബിക്ക് ടിക് ടോക്കില്‍ 162.3 മില്ല്യണും ഇന്‍സ്റ്റഗ്രാമില്‍ 80 മില്ല്യണും ഫോളോവേഴ്‌സുണ്ട്. യുഎസ് വിടുന്നതിന് ആഴ്ച്ചകള്‍ മുന്‍പ് ന്യൂയോര്‍ക്കില്‍ നടന്ന മെറ്റ് ഗാലയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ കുടിയേറ്റ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ്. അടുത്തിടെ 12 രാജ്യങ്ങളില്‍ നിന്നുളള പൗരന്മാര്‍ക്ക് ട്രംപ് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. മ്യാന്‍മര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുളളവര്‍ക്കാണ് അമേരിക്ക പ്രവേശനം പൂര്‍ണമായി വിലക്കേര്‍പ്പെടുത്തിയത്. അമേരിക്കയെ സുരക്ഷിതമാക്കാനുളള നടപടി എന്നാണ് ട്രംപ് ഈ നിയന്ത്രണത്തെ വിശേഷിപ്പിക്കുന്നത്.
Content Highlights: Famous Tiktok star Khaby Lame left US after being detained by ICE