ചൈനയുമായുള്ള താരിഫ് കരാർ നടപടികൾ പൂർത്തിയായെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

ലണ്ടനിൽ ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ രണ്ട് ദിവസം നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് ചൈനയും അമേരിക്കയും തമ്മിൽ ധാരണയായത്

dot image

വാഷിംഗ്ടൺ: ചൈനയുമായുള്ള താരിഫ് കരാർ സംബന്ധിച്ച നടപടി ക്രമങ്ങൾ പൂർത്തിയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ചൈന-അമേരിക്ക വ്യാപാര ധാരണയെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെയും തന്റെയും അന്തിമ അംഗീകാരത്തിന് വിധേയമാണ് കരാർ എന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ‌ലണ്ടനിൽ ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ രണ്ട് ദിവസം നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് ചൈനയും അമേരിക്കയും തമ്മിൽ ധാരണയായത്.

പുതിയ കരാ‍റിൽ ധാരണയായതോടെ അപൂർവ ഭൂമി ധാതുക്കൾ ചൈന അമേരിക്കയ്ക്ക് നൽകുമെന്നും ചൈനയിലെ വിദ്യാർത്ഥികൾക്ക് അമേരിക്കയിലെ കോളേജുകളിലും സ‍ർവ്വകലാശാലകളിലും പ്രവേശനം അനുവദിക്കുമെന്നും ട്രംപ് വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. 'നമുക്ക് ആകെ 55% താരിഫുകൾ ലഭിക്കുന്നു, ചൈനയ്ക്ക് 10% താരിഫുകൾ ലഭിക്കുന്നു. ബന്ധം മികച്ചതാണ്!' എന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് തത്വത്തിൽ അംഗീകരിച്ചതായി നേരത്തെ അമേരിക്കയും ചൈനയും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര താരിഫുകൾ സംബന്ധിച്ച് ഒരു താൽക്കാലിക ഉടമ്പടിയിൽ ഒപ്പുവെച്ചിരുന്നു.‌ എന്നാൽ അതിനുശേഷം കരാർ ലംഘിച്ചതായി ഇരു രാജ്യങ്ങളും പരസ്പരം ആരോപിച്ചിരുന്നു.

ആധുനിക സാങ്കേതിക വിദ്യയ്ക്ക് നിർണായകമായ അപൂർവ ധാതുക്കളുടെ ചൈനയിൽ നിന്നുള്ള കയറ്റുമതിയായിരുന്നു ലണ്ടനിൽ നടന്ന യോഗത്തിന്റെ പ്രധാന അജണ്ടയെന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ അപൂർവ ധാതുക്കൾക്കും കാന്തങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെത്തിയ വിഷയങ്ങൾ പരിഹരിക്കപ്പെട്ടുവെന്ന് ച‍ർച്ചകൾക്ക് ശേഷം അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് വ്യക്തമാക്കിയിരുന്നു. സ്മാർട്ട്‌ഫോണുകൾ മുതൽ ഇലക്ട്രിക് വാഹനങ്ങൾ വരെ നിർമ്മിക്കുന്നതിന് അത്യാവശ്യമായ അപൂർവ ലോഹങ്ങളുടെയും കാന്തങ്ങളുടെയും കയറ്റുമതി മന്ദ​ഗതിയിലാക്കുന്ന ചൈനീസ് നിലപാടിനെ അമേരിക്ക വിമർശിച്ചിരുന്നു. അർദ്ധചാലകങ്ങൾ, കൃത്രിമ ബുദ്ധി (AI) യുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ സാങ്കേതികവിദ്യകൾ തുടങ്ങിയ അമേരിക്കൻ ഉത്പന്നങ്ങളിൽ ചൈനയ്ക്കുമേലും നിയന്ത്രണമുണ്ട്. "ജനീവ സമവായം നടപ്പിലാക്കുന്നതിനുള്ള ഒരു ചട്ടക്കൂടിൽ ഞങ്ങൾ എത്തിയിട്ടുണ്ട് പ്രസിഡന്റുമാർ ഇത് അംഗീകരിച്ചുകഴിഞ്ഞാൽ, ഞങ്ങൾ അത് നടപ്പിലാക്കാൻ ശ്രമിക്കും എന്നും അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

കഴിഞ്ഞയാഴ്ച ഡൊണാൾഡ് ട്രംപും ചൈനയുടെ നേതാവ് ഷി ജിൻപിങ്ങും തമ്മിൽ ഫോണിലൂടെ നടന്ന ച‍ർച്ചയെ തുടർന്നാണ് താരിഫ് വിഷയത്തിൽ ഇരുരാജ്യങ്ങളിലെയും ഉദ്യോ​ഗസ്ഥ‍ർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഷി ജിൻപിങ്ങുമായി നടന്ന ച‍ർച്ചയെ "വളരെ മികച്ച സംഭാഷണം" എന്നാണ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. ജൂൺ 5ന് നടന്ന ച‍ർച്ചയിൽ രണ്ട് രാഷ്ട്രത്തലവന്മാർ എത്തിച്ചേർന്ന സമവായവും ജനീവ യോഗത്തിലെ സമവായവും നടപ്പിലാക്കുന്നതിനുള്ള ഒരു ചട്ടക്കൂടിലേയ്ക്ക് ഇരുപക്ഷവും തത്വത്തിൽ എത്തിച്ചേർന്നിട്ടുണ്ട് എന്നായിരുന്നു ചൈനയുടെ സഹ വാണിജ്യ മന്ത്രി ലി ചെങ്കാങ് വ്യക്തമാക്കിയത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന സന്ദശിക്കാനൊരുങ്ങുന്നതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഫോണിൽ സംസാരിച്ച ശേഷമായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം. വൈറ്റ് ഹൗസിന്റെ അഭ്യർത്ഥന പ്രകാരമാണ് ഇരു നേതാക്കളും തമ്മിൽ സംസാരിച്ചത് എന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

വ്യാപാരത്തിലൂന്നിയുള്ള ചർച്ചകളാണ് തങ്ങൾ തമ്മിലുണ്ടായത് എന്ന് ട്രംപ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നു. ചർച്ച ഇരു രാജ്യങ്ങൾക്കും ഉപയോഗപ്രദമായിരുന്നുവെന്നും ട്രംപ് കുറിച്ചു. തങ്ങൾ പരസ്പരം സന്ദർശനത്തിന് ക്ഷണിച്ചുവെന്നും താൻ ആദ്യം ചൈന സന്ദർശിച്ച ശേഷമായിരിക്കും ഷി ജിൻപിങ് യുഎസിലേക്ക് എത്തുകയെന്നായിരുന്നു ട്രംപ് അറിയിച്ചത്. ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾ പിൻവലിക്കണമെന്ന് ച‍ർച്ചയിൽ ചൈന ആവശ്യപ്പെട്ടതായി റിപ്പോ‍ർട്ടുകളുണ്ടായിരുന്നു. തങ്ങൾ എല്ലാ കാലത്തും ഉറപ്പുകൾ പാലിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും പാലിച്ചുകൊണ്ടുതന്നെ ഇരു രാജ്യങ്ങളും മുന്നോട്ടുപോകണമെന്നുമായിരുന്നു ചൈനയുടെ നിലപാട്.

ചൈനയ്ക്കുമേൽ അമേരിക്ക ചുമത്തുന്ന അസാധാരണമായ ഉയർന്ന തീരുവ അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെയും അടിസ്ഥാനപരമായ സാമ്പത്തിക ചട്ടങ്ങളുടെയും സാമാന്യയുക്തിയുടെയും ലംഘനമാണെന്ന് ചൈന നേരത്തെ ആരോപിച്ചിരുന്നു. തുടർന്ന് പകരത്തിനു പകരം എന്ന രീതിയിൽ ചൈനയും അമേരിക്കയ്ക്ക് മേൽ അധിക തീരുവ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് നടന്ന ചർച്ചകളിൽ ചൈനീസ് ഉത്പന്നങ്ങളുടെ തീരുവ 145 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറയ്ക്കാൻ യുഎസ് തീരുമാനിച്ചിരുന്നു. യുഎസ് ഇറക്കുമതി തീരുവ 125 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കാൻ ചൈനയും തീരുമാനിച്ചിരുന്നു. മൂന്ന് മാസത്തേയ്ക്ക് വേണ്ടി മാത്രമായിരുന്നു ഈ തീരുമാനം.

Content Highlights: American President Donald Trump has said a deal with China is done

.

dot image
To advertise here,contact us
dot image