'ആ വട്ടനോട് സംസാരിക്കാൻ താൽപ്പര്യമില്ല'; മസ്കുമായി ഫോണിൽ സംസാരിക്കുമെന്ന അഭ്യൂഹം തള്ളി ട്രംപ്

വാക്പോര് കടുക്കുന്നതിനിടെ ട്രംപും മസ്കും തമ്മിൽ വെള്ളിയാഴ്ച ഫോണിൽ സംസാരിക്കുമെന്ന അഭ്യൂഹം തള്ളി വൈറ്റ്ഹൗസ്

dot image

വാഷിംഗ്ടൺ: വാക്പോര് കടുക്കുന്നതിനിടെ ട്രംപും മസ്കും തമ്മിൽ വെള്ളിയാഴ്ച ഫോണിൽ സംസാരിക്കുമെന്ന അഭ്യൂഹം തള്ളി വൈറ്റ്ഹൗസ്. ഇതിന് പിന്നാലെ മസ്കുമായി ഒരു ആശയവിനിമയത്തിനും സാധ്യതയില്ലെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മസ്കുമായി ഫോണിൽ സംസാരിക്കുമെന്ന അഭ്യൂഹങ്ങൾ സംബന്ധിച്ച ചോദ്യങ്ങളോട് ഫോണിലൂടെ പരിഹാസ രൂപേണയായിരുന്നു ട്രംപിൻ്റെ മറുപടിയെന്നാണ് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

'നിങ്ങൾ ഉദ്ദേശിക്കുന്നത് ആ വട്ട് പിടിച്ച ആളെയാണോ?' എന്ന് പ്രസിഡന്റ് ട്രംപ് ചോദിച്ചുവെന്നാണ് എബിസി ന്യൂസിൻ്റെ റിപ്പോർട്ട്. മസ്കിനോട് സംസാരിക്കാൻ തനിക്ക് പ്രത്യേക താൽപ്പര്യമില്ലെന്ന് ട്രംപ് പറഞ്ഞതായും റിപ്പോർ‌ട്ട് വ്യക്തമാക്കുന്നു. ഇലോൺ മസ്‌ക് തന്നോട് സംസാരിക്കാൻ ആഗ്രഹിച്ചുവെന്നും എന്നാൽ മസ്‌കുമായി സംസാരിക്കാൻ താൻ തയ്യാറല്ലെന്നുമാണ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടത്. ‌മസ്കുമായി ബന്ധപ്പെട്ട പരസ്യമായ ഏറ്റുമുട്ടലിൽ സവിശേഷമായ ആശങ്കയില്ലെന്നും ട്രംപ് വ്യക്തമാക്കിയെന്നാണ് റിപ്പോ‍ർട്ട്.

ഡൊണാൾഡ് ട്രംപും ഇലോൺ മസ്‌കും തമ്മിലുള്ള വാക്പോരും സോഷ്യൽ മീഡിയ ആക്രമണവും ശക്തമാകവെ ഇരുവരും തമ്മിൽ ഫോണിൽ സംസാരിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു അഭ്യൂഹം. ട്രംപുമായുള്ള വാക്കുതർക്കത്തിന് പിന്നാലെ മസ്കിൻ്റെ ബിസിനസുകൾക്ക് 150 ബില്യൺ ഡോളറിലധികം മൂല്യനഷ്ടം സംഭവിച്ചതായി റിപ്പോ‌‍‍ർട്ടുണ്ടായിരുന്നു. മസ്കിൻ്റെ ആരോപണങ്ങളിൽ ഡൊണാൾഡ് ട്രംപും പ്രതിസന്ധിയിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ ഒരു സന്ധിസംഭാഷണം നടന്നേക്കുമെന്ന സൂചനകൾ പുറത്ത് വന്നത്. വെള്ളിയാഴ്ച രാവിലെ ഡൊണാൾഡ് ട്രംപും ഇലോൺ മസ്കും തമ്മിൽ ഫോണിൽ സംസാരിക്കാൻ ഡൊണാൾഡ് ട്രംപിന്റെ സഹായികൾ ഒരുക്കങ്ങൾ നടത്തുന്നതായിട്ടായിരുന്നു റിപ്പോ‌‍ർട്ടുകൾ.

ഇലോൺ മസ്‌കിന്റെ ബിസിനസുകൾക്ക് നൽകിവരുന്ന സർക്കാർ കരാറുകൾ റദ്ദാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ട്രംപിൻ്റെ ബി​ഗ് ബ്യൂട്ടിഫുൾ ബില്ലുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മേച്ഛമായ ബിൽ എന്നായിരുന്നു മസ്ക് അതിനെ വിശേഷിപ്പിച്ചത്. മസ്കിൻ്റെ തുടർച്ചയായ പ്രതികരണങ്ങൾക്ക് പിന്നാലെയായിരുന്നു ട്രംപ് ശക്തമായ നിലപാടുമായി രം​ഗത്ത് വന്നത്. ഇതിന് പിന്നാലെ ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യവുമായി മസ്ക് രം​ഗത്ത് വന്നിരുന്നു. ജെഫ്രി എപ്സ്റ്റീൻ ഫയലുകളിൽ ട്രംപിൻ്റെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇത് പുറത്ത് വരാത്തതെന്നുമുള്ള ​ഗുരുതര ആരോപണവും മസ്ക് ഉന്നയിച്ചിരുന്നു. സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം പിൻവലിക്കുമെന്നും മസ്ക് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ പിന്നീട് ഈ നിലപാടിൽ നിന്നും മസ്ക് പിന്നീട് പിന്നോട്ട് പോയിരുന്നു.

Content Highlights: With The Man Who Lost His Mind Donald Trump Rejects Talks Of A Call With Elon Musk

dot image
To advertise here,contact us
dot image