ഇലോണ്‍ മസ്‌ക് രാജിവെച്ച് മണിക്കൂറുകള്‍ക്കുളളില്‍ ഡോജിൻ്റെ പുതിയ ചുമതലക്കാരെ പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്

ട്രംപിന്റെ താരിഫ് നയങ്ങളില്‍ പ്രതിഷേധിച്ചാണ് മസ്‌ക് ഡോജ് വിട്ടതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

dot image

വാഷിംഗ്ടണ്‍: ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോണ്‍ മസ്‌ക് ഡോജില്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫീഷ്യന്‍സി) നിന്നും രാജിവെച്ചതോടെ പുതിയ ചുമതലക്കാരെ പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ക്യാബിനറ്റ് ഉദ്യോഗസ്ഥരും മസ്‌കിന്റെ വിടവ് നികത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. സര്‍ക്കാരിന്റെ ചെലവ് നിയന്ത്രിക്കുന്നതിനുളള വിഭാഗമായി ആരംഭിച്ച ഡോജ് ഇനി ട്രംപും ക്യാബിനറ്റ് സെക്രട്ടറിമാരും മുന്നോട്ടുകൊണ്ടുപോകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചു. 'പ്രസിഡന്റിന്റെ മന്ത്രിസഭയിലെ ഓരോ അംഗവും പ്രസിഡന്റും ഡോജിൻ്റെ ചുമതലക്കാരാണ്. അവര്‍ അനാവശ്യ ചെലവിനും അഴിമതിക്കും വഞ്ചനയ്ക്കുമെതിരെ പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്'-കരോലിന്‍ ലീവിറ്റ് പറഞ്ഞു.

ഡോജിലെ തന്റെ സമയം അവസാനിച്ചെന്നും ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ തന്റെ കടമ നിര്‍വഹിച്ചുവെന്നും പറഞ്ഞാണ് മസ്‌ക് ഡോജിന്റെ പടിയിറങ്ങിയത്. പാഴ്‌ച്ചെലവുകള്‍ കുറയ്ക്കാന്‍ ട്രംപ് നല്‍കിയ അവസരത്തിനും മസ്‌ക് നന്ദി പറഞ്ഞിരുന്നു. ഡോജ് ദൗത്യം കാലക്രമേണ ശക്തിപ്പെടുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. മസ്‌ക് ഡോജില്‍ നിന്ന് പടിയിറങ്ങിയെങ്കിലും അദ്ദേഹം എപ്പോഴും യുഎസ് സര്‍ക്കാരിനൊപ്പമുണ്ടാകുമെന്നും എല്ലാവിധത്തിലും അദ്ദേഹം സഹായിക്കുമെന്നുമാണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ഇലോണ്‍ മസ്‌ക് മികച്ചയാളാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ട്രംപിന്റെ താരിഫ് നയങ്ങളില്‍ പ്രതിഷേധിച്ചാണ് മസ്‌ക് ഡോജ് വിട്ടതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താരിഫുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണം ഫെഡറല്‍ കമ്മി വര്‍ധിപ്പിക്കുകയും ഡോജിന്റെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുമെന്നും മസ്‌ക് ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മസ്‌ക് തലവനായിരുന്ന സമയം ഡോജ് 160 ബില്യണ്‍ ഡോളര്‍ ലാഭമുണ്ടാക്കിയെന്നാണ് അവകാശവാദം.

എന്നാല്‍ അദ്ദേഹത്തിന്റെ തിരക്കിട്ട നടപടികള്‍ കാരണം 135 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായെന്ന ആരോപണവും ഉയരുന്നുണ്ട്. ഡോജിന്റെ നടപടികളുടെ ഏകപക്ഷീയമായ സ്വഭാവം കാരണം മസ്‌കിന്റെ ജനപിന്തുണയും കുറഞ്ഞു. 54 ശതമാനം ജനങ്ങള്‍ക്കും അദ്ദേഹത്തോട് അനുഭാവമില്ലെന്നാണ് ഒരു സര്‍വ്വേയില്‍ പറയുന്നത്. ഡോജിന്റെ പരാജയം മാത്രമല്ല, യൂറോപ്പിലും മറ്റ് ലോകരാജ്യങ്ങളിലും മസ്‌കിന്റെ ടെസ്‌ല നേരിടേണ്ടിവന്ന ആക്രമണങ്ങളും ഓഹരിവില തകര്‍ച്ചയും ബിസിനസില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മസ്‌കിനെ നിര്‍ബന്ധിതനാക്കിയതാണെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlights: White house reveals new doge leaders after elon musk quit

dot image
To advertise here,contact us
dot image