
വാഷിങ്ടൺ: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ളവർ ഉൾപ്പെടെ ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദാക്കൽ ആരംഭിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പ്രഖ്യാപനം. ഈ നീക്കം അമേരിക്കയിലെ ലക്ഷക്കണക്കിന് ചൈനീസ് വിദ്യാർത്ഥികളെ ബാധിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ അമേരിക്കൻ സ്‌കൂളുകളുടെ പ്രധാന വരുമാന സ്രോതസ്സിനെയാണ് ഈ തീരുമാനം ബാധിക്കുക. യുഎസ് ടെക്‌നോളജി കമ്പനികൾക്ക് ആവശ്യമായ ആളുകളെ കണ്ടെത്തുന്നതിനും തടസ്സങ്ങളുണ്ടായേക്കാമെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയിലേക്കുളള അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ നിർണായക തീരുമാനമെടുക്കുന്നതെന്ന് റൂബിയോ മാധ്യമങ്ങളോട് പറഞ്ഞു. ഭാവിയിൽ ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നുമുള്ള എല്ലാ വിസ അപേക്ഷകളും സൂക്ഷ്മപരിശോധന നടത്തും. ഇതിനായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിസ മാനദണ്ഡങ്ങൾ പരിഷ്കരിക്കുമെന്നും റൂബിയോ പറഞ്ഞു. ചൈനീസ് വിദ്യാർത്ഥിളുടെ വിസ റദ്ദാക്കുന്നതിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പുമായി ചേർന്നാണ് പ്രവർത്തിക്കുന്നതെന്നും റൂബിയോ കൂട്ടിച്ചേർത്തു.
വാഷിംഗ്ടണിലെ ചൈനീസ് എംബസി വിസ റദ്ദാക്കൽ ആരംഭിക്കുന്നതിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, വിദ്യാര്‍ത്ഥി വിസയില്‍ കടുത്ത നടപടിയെടുത്തതിൽ പ്രതികരണവുമായി ചൈന രംഗത്തെത്തിയിരുന്നു. വിദേശ വിദ്യാർത്ഥികളിൽ ഭൂരിഭാഗം ചൈനക്കാരാണ്. നിയമാനുസൃതമായ അവകാശങ്ങളും താൽപ്പര്യങ്ങളും ശക്തമായി സംരക്ഷിക്കും. ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെ എതിർക്കുന്നതായും ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
അമേരിക്കയുടെ ആഗോള വ്യാപാരത്തിന്റെ പ്രധാനകേന്ദ്രം ചൈനയാണ്. അമേരിക്കയുടെ പുതിയ നയം സാമ്പത്തിക വിപണികളെയും വിതരണ ശൃംഖലകളെ ബാധിക്കും. ഇത് ലോകമെമ്പാടുമുള്ള സാമ്പത്തിക മാന്ദ്യത്തിന്റെ അപകടസാധ്യതകൾ വർദ്ധിപ്പിക്കും. യുഎസ്-ചൈന വ്യാപാര തർക്കത്തിൽ ഈയിടെയാണ് ധാരണയായത്. ഇതിന് പിന്നാലെയാണ് ചൈനീസ് വിദ്യാർത്ഥികളുടെ വിസകൾ റദ്ദാക്കാനുള്ള തീരുമാനം ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സിന്റെ കണക്കനുസരിച്ച്, 2023-ൽ യുഎസ് സമ്പദ്‌വ്യവസ്ഥയിലേക്ക് 50 ബില്യൺ ഡോളറിലധികം സംഭാവന നൽകുന്നത് ഇന്ത്യയും ചൈനയും ഉൾപ്പെടുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അടുത്ത മൂന്ന് മാസത്തേയ്ക്ക് ഇരു രാജ്യങ്ങളും പരസ്പരമുള്ള തീരുവകൾ ഗണ്യമായി കുറയ്ക്കാൻ ധാരണയായിരുന്നു. ചൈനീസ് ഉത്പന്നങ്ങളുടെ തീരുവ 145 ശതമാനത്തിൽ നിന്ന് 30 ശതമാനമായി യുഎസ് കുറയ്ക്കുമെന്ന് അറിയിച്ചിരുന്നു. യുഎസ് ഇറക്കുമതി തീരുവ 125 ശതമാനത്തിൽ നിന്ന് 10 ശതമാനമായും ചൈനയും കുറച്ചിരുന്നു. ജനീവയിൽ ചേർന്ന യോഗത്തിന് പിന്നാലെയായിരുന്നു ഇരുരാജ്യങ്ങളുടെയും പ്രഖ്യാപനം. ഇരു രാജ്യങ്ങളും പരസ്പര ബഹുമാനത്തോടെയാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടതെന്ന് യുഎസ് ട്രെഷറി സെക്രട്ടറി സ്കോട്ട് ബസ്സെന്റ് അറിയിച്ചിരുന്നു.
വ്യാപാര യുദ്ധത്തിന്റെ പോര് മുറുക്കിയാണ് യുഎസും ചൈനയും തീരുവയുദ്ധം നടത്തിയത്. ഡൊണാൾഡ് ട്രംപ് ആണ് ആദ്യം തീരുവകൾ വർധിപ്പിച്ച് പോരിന് തുടക്കമിട്ടത്. അമേരിക്കയുടെ പണം അമേരിക്കയ്ക്ക് ലഭിക്കണമെന്നും മറ്റ് രാജ്യങ്ങൾ തങ്ങളെ ചൂഷണം ചെയ്യുകയാണും ആരോപിച്ചാണ് ട്രംപ് തീരുവ വർധിപ്പിച്ചത്.
Content Highlights: US State Secretary Marco Rubio to Start Canceling Visas For Chinese Students