പകുതി കടിച്ച ആപ്പിളിന് പിന്നാലെ ലോകത്തെ ഓടിച്ച ബ്രെയിൻ; ഡിജിറ്റൽ ലോകത്തിന് പുതിയമുഖം നൽകിയ സ്റ്റീവ്

2011 ഒക്ടോബർ അഞ്ചിന് കമ്പ്യൂട്ടറുകളുടെയും മൊബൈല്‍ ഫോണുകളുടെയും ലോകം തന്നെ പൊളിച്ചെഴുതിയ ആപ്പിളിന്റെ സഹസ്ഥാപകനും മുന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ സ്റ്റീവ് ജോബ്സ് മരണപ്പെട്ടത്
പകുതി കടിച്ച ആപ്പിളിന് പിന്നാലെ ലോകത്തെ ഓടിച്ച ബ്രെയിൻ; ഡിജിറ്റൽ ലോകത്തിന് പുതിയമുഖം നൽകിയ സ്റ്റീവ്

2023 സെപ്റ്റംബർ 12, ടെക്ക് ലോകം മുഴുവൻ കാലിഫോർണിയയിൽ ഓൺലൈനായി നടക്കുന്ന ഒരു ഇവന്റിനായി കാത്തിരിക്കുകയാണ്. എന്താണ് ആ ഇവന്റ്? ഗാഡ്ജറ്റുകളുടെ രാജാക്കന്മാർ എന്ന് വിശേഷിപ്പിക്കുന്ന 'ആപ്പിൾ' തങ്ങളുടെ പുതിയ പ്രൊഡക്ടുകൾ വിപണിയിലേക്ക് അവതരിപ്പിക്കുന്നതാണ് ആ ഇവന്റ്. ആപ്പിൾ എന്നത് ഇന്ന് സമ്പന്നതയുടെയും അന്തസ്സിന്റെയും അടയാളമാണ്. ആപ്പിളിന്റെ പുതിയ പ്രൊഡക്ടുകൾ വിപണിയിലെത്തിയാല്‍ ഉടൻ അത് സ്വന്തമാക്കാൻ ആളുകള്‍ തിരക്ക് കൂട്ടും. അത് ആദ്യം സ്വന്തമാക്കുന്നതിൽ അന്തസ്സ് കണ്ടെത്തുന്നവർ പോലും ചുരുക്കമല്ല. എന്നാൽ സമ്പന്നതയ്ക്ക് അപ്പുറം മറ്റെല്ലാ ഗാഡ്ജറ്റ് ഭീമന്മാരും അനുകരിക്കുന്ന മികവുറ്റ ടെക്‌നോളജിയുടെ മറ്റൊരു പേര് കൂടിയാണ് ആപ്പിൾ. ആ 'പകുതി കടിച്ച ആപ്പിൾ' ലോഗോയ്ക്ക് പിന്നാലെ ലോകത്തെ ഓടിച്ച തലച്ചോർ നഷ്ടമായിട്ട് ഇന്നേക്ക് 12 വർഷങ്ങൾ തികയുകയാണ്.

2011 ഒക്ടോബർ അഞ്ചിന് കമ്പ്യൂട്ടറുകളുടെയും മൊബൈല്‍ ഫോണുകളുടെയും ലോകം തന്നെ പൊളിച്ചെഴുതിയ ആപ്പിളിന്റെ സഹസ്ഥാപകനും മുന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ സ്റ്റീവ് ജോബ്സ് മരണപ്പെട്ടത്. 56-ാം വയസില്‍, പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ചാണ് അദ്ദേഹം വിടവാങ്ങിയത്. ഒരു സിനിമാകഥപോലെ അല്ലെങ്കിൽ സിനിമാകഥയേക്കാൾ അത്ഭുതപ്പെടുത്തുന്നതായിരുന്നു സ്റ്റീവ് ജോബ്‌സിന്റെ ജീവിതം. ആപ്പിളിന്റെ അതിസമ്പന്നത പോലായിരുന്നില്ല അയാൾ ജീവിതം ആരംഭിക്കുന്നത്. ജന്മം നൽകിയ മാതാപിതാക്കൾ ഉപേക്ഷിച്ച, അവഗണകൾ നിറഞ്ഞ ബാല്യവും അരക്ഷിതത്വം നിറഞ്ഞ കൗമാരവുമായിരുന്നു സ്റ്റീവിന്റേത്. എന്നാൽ അയാൾ മരിച്ചത് ടെക്ക് ലോകത്തെ മുഴുവൻ മാറ്റിമറിച്ച ട്രില്യൺ ഡോളർ ബിസിനസ് സാമ്രാജ്യത്തിന്റെ തലവനായിട്ടായിരുന്നു.

The people who are crazy enough to think they can change the world are the ones who do

സാൻഫ്രാൻസിസ്കോയിൽ സിറിയക്കാരനായ അബ്ദുൾഫത്താഹ് ജൻഡാലിയുടെയും ജോആന്‍ കരോൾ ഷീബിളിന്റെയും മകനായി 1955 ഫെബ്രുവരി 24-നായിരുന്നു സ്റ്റീവ് ജോബ്സിന്റെ ജനനം. മകനെ വളര്‍ത്താന്‍ സാമ്പത്തിക ശേഷിയില്ലാതിരുന്ന അമ്മ ജോആന്‍ കുഞ്ഞിനെ കാലിഫോര്‍ണിയയിലെ ദമ്പതികൾക്ക് നല്‍കി. അങ്ങനെ പോള്‍-ക്ലാര ദമ്പതിമാരുടെ ദത്തുപുത്രനായാണ് സ്റ്റീവ് വളർന്നത്. പോൾ റെയിൻഹോൾഡ് ജോബ്സ് എന്ന സ്റ്റീവിന്റെ വളർത്തച്ഛൻ മെഷീനുകളുമായി ബന്ധപ്പെട്ട ജോലിയായിരുന്നു ചെയ്തത് എന്നതിനാൽ തന്നെ വീടിന്റെ ഗാരേജിൽ ഒരു പണിപ്പുര ഒരുക്കി വെച്ചിരുന്നു. ആ ഗാരേജിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പരീക്ഷിക്കുന്നതിന് സ്റ്റീവിനെ പിതാവ് പ്രോത്സാഹിപ്പിക്കുമായിരുന്നു. അതാണ് പിൽക്കാലത്ത് ടെക്ക് ലോകത്തിന്റെ തന്നെ ഗതി മാറ്റിമറിച്ചത്.

സ്കൂൾ പഠനത്തിന് ശേഷം സ്റ്റീവ് പോര്‍ട്ട്‌ലന്‍ഡിലെ റീഡ് കോളേജില്‍ ബിരുദപഠനത്തിന് ചേർന്നു. എന്നാൽ അധികം വൈകാതെ അദ്ദേഹത്തിന് തന്റെ വിദ്യാഭ്യസം നിർത്തേണ്ടി വന്നു. ''സ്റ്റീവ് ജോബ്സ് പോലും പഠനം മുടങ്ങിയ വ്യക്തിയാണ്'', പഠനം മുടങ്ങുന്ന, പരീക്ഷയ്ക്ക് തോൽക്കുന്ന പലർക്കും മുന്നോട്ട് പോകാൻ ധൈര്യം നൽകിയ 'ഡ്രോപ്പ് ഔട്ട്'. ഈ കാലയളവിൽ ഉറങ്ങാനിടമില്ലാഞ്ഞതിനാല്‍ സുഹൃത്തുക്കളുടെ മുറിയില്‍ നിലത്ത് അന്തിയുറങ്ങുകയും കൊക്കകോളയുടെ കാലിക്കുപ്പികള്‍ ശേഖരിച്ച് വിറ്റ് ചെലവിനുള്ള പണം കണ്ടെത്തുകയും ചെയ്തിരുന്നു. 1974 സമയങ്ങളിൽ അദ്ദേഹം ആത്മീയതയുടെ പാത തേടി ഇന്ത്യയിലേക്ക് തിരിച്ചു. ഉത്തരാഖണ്ഡിലെ കൈഞ്ചി ആശ്രമത്തിലാണ് അദ്ദേഹമെത്തിയത്. ബുദ്ധ മതത്തിൽ ആകൃഷ്ടനായ അദ്ദേഹം കുറച്ച് നാൾ അവിടെ താമസിച്ച ശേഷം തിരികെ മടങ്ങി. ഈ കാലയളവിൽ അദ്ദേഹം എൽഎസ്ഡി ഉൾപ്പടെയുള്ള മയക്കുമരുന്നുകൾക്ക് അടിമയായിരുന്നു.

Sometimes life is going to hit you in the head with a brick. Don’t lose faith

1976 ലെ വിഡ്ഢി ദിനത്തിൽ സ്റ്റീവ് ജോബ്‌സിന്റെ ജീവിതവും ടെക്ക് ലോകത്തിൻെറ ഗതിയും മാറ്റിമറിക്കുന്ന സംഭവമുണ്ടാകുന്നത്. ബാല്യകാല സുഹൃത്തായ സ്റ്റീവ് വോസ്‌നിയാക്ക്, മൈക്ക് മെര്‍ക്കുല എന്നിവര്‍ക്കൊപ്പം അദ്ദേഹം ആപ്പിൾ ആരംഭിച്ചതായിരുന്നു ആ സംഭവം. വലിയ കമ്പ്യൂട്ടറുകൾ മാത്രമുണ്ടായിരുന്ന കാലത്ത് അവർ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ അവർ വിപണിയിലെത്തിച്ചു. കൂട്ടുകാര്‍ക്കൊപ്പം വീടിന്റെ ഗാരേജില്‍ ആപ്പിള്‍ കമ്പനി തുടങ്ങുമ്പോള്‍ സ്റ്റീവിന് ഇരുപത് വയസ്സായിരുന്നു പ്രായം. അധികം വൈകാതെ ആപ്പിൾ കമ്പ്യൂട്ടറുകൾ ഹിറ്റായി. 25 വയസ്സായപ്പോഴേക്കും സ്റ്റീവിന്റെ ആസ്തി 250 മില്യൺ യു എസ് ഡോളറായി മാറി.

ആപ്പിൾ വീണ്ടും വളർന്നു കൊണ്ടേയിരുന്നു. ആ വളർച്ചയ്ക്കിടയിൽ ആപ്പിളിന് തിരിച്ചടികളുമുണ്ടായി. 1984 ൽ ആപ്പിൾ ആദ്യത്തെ മക്കിന്റോഷ് കമ്പ്യൂട്ടർ പുറത്തിറക്കി. കമ്പ്യൂട്ടർ ഉപയോഗം എളുപ്പമാക്കുന്നതിന് മൗസ് എന്ന ഉപകരണവും അവർ കൊണ്ടുവന്നു. അതൊരു വിപ്ലവമായിരുന്നെങ്കിലും മക്കിന്റോഷ് വിപണിയിൽ അത്ര വിജയമായില്ല. മുടക്കുമുതലിനെ അപേക്ഷിച്ച് വലിയ നഷ്ടം അതിലൂടെയുണ്ടായി.

ആപ്പിളിൽ സ്റ്റീവും സഹ ബോർഡ് മെമ്പർമാരും തമ്മിൽ പല കലഹങ്ങളുമുണ്ടായിരുന്ന കാലമായിരുന്നു അത്. മാക്കന്റോഷിന്റെ പരാജയം അതിന്റെ തീവ്രത വർധിപ്പിച്ചു. അങ്ങനെ സ്റ്റീവ് ജോബ്സ് ആപ്പിളിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് പുറത്തായി. അങ്ങനെ സ്റ്റീവ് തന്റെ കമ്പനിയിൽ നിന്ന് പടിയിറങ്ങി.

എന്നാൽ വിട്ടുകൊടുക്കാൻ സ്റ്റീവ് തയ്യാറായിരുന്നില്ല. ആപ്പിളിനോട് മത്സരിക്കുന്നതിനായി നെക്സ്റ്റ് എന്ന കമ്പ്യൂട്ടർ പ്ലാറ്റ്‌ഫോം സ്ഥാപിച്ചു. അതോടൊപ്പം തന്നെ ദി ഗ്രാഫിക്സ് ഗ്രൂപ്പ് എന്ന കമ്പനി വാങ്ങി അദ്ദേഹം പിക്‌സാർ എന്ന അനിമേഷൻ സിനിമകൾ നിർമ്മിക്കുന്ന കമ്പനിയും തുടങ്ങി. പിക്‌സാർ ഡിസ്‌നിക്കൊപ്പം കൈ കൊടുത്തപ്പോൾ ടോയ് സ്റ്റോറി ഉൾപ്പടെയുള്ള എവർക്ലാസ്സിക് അനിമേഷൻ സിനിമകളാണുണ്ടായത്. ആ സിനിമകളുണ്ടാക്കിയ വിജയങ്ങൾ സ്റ്റീവിനെ ശക്തനാക്കി.

Getting fired from Apple was the best thing that could have ever happened to me. The heaviness of being successful was replaced by the lightness of being a beginner again. It freed me to enter one of the most creative periods of my life

ഈ സമയം ആപ്പിൾ തകർന്നുകൊണ്ടിരിക്കുകയായിരുന്നു. അവർക്ക് ശക്തനായ ഒരു നേതാവിനെ ആവശ്യമായിരുന്നു. 1996 ആയപ്പോഴേയ്ക്കും നെക്സ്റ്റിനെ ആപ്പിൾ വാങ്ങുകയും സ്റ്റീവ് ജോബ്സ് അതിന്റെ തലപ്പത്തേക്ക് തിരിച്ചെത്തുകയും ചെയ്തു. പിന്നീട് ആപ്പിളിനെ സ്റ്റീവ് നയിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. 1991 ൽ ആദ്യ ഐമാക്, 2001 ൽ ആദ്യ ഐപോഡ്, 2007 ൽ ആദ്യ ഐഫോൺ എന്നിങ്ങനെ ഉൽപ്പന്നങ്ങൾ ആപ്പിൾ പുറത്തിറക്കി. പിന്നെ നടന്നതെല്ലാം ചരിത്രം.

ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് 2011 ഓഗസ്റ്റ് 24-ന് ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് വിരമിക്കുകയാണെന്ന് സ്റ്റീവ് ജോബ്‌സ് പ്രഖ്യാപിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് 2011 സ്റ്റീവ് ജോബ്സ് മരണപ്പെടുകയും ചെയ്തു. തന്റെ 56-ാം വയസിൽ ലോകത്തോട് വിടപറയുമ്പോൾ സ്റ്റീവ് ഏതൊരു സാധാരണക്കാരനും വലിയ വലിയ സ്വപ്നങ്ങൾ കാണാൻ പ്രചോദനമായി മാറിയിരുന്നു. വലിയ സ്വപ്നങ്ങൾക്കായുളള യാത്രയിൽ ഏവരും സ്റ്റീവിന്റെ ഈ വാക്കുകൾ കൂടി മനസ്സിൽ കുറിച്ചിടുക: ''Your time is limited, so don't waste it living someone else's life..."

Related Stories

No stories found.
logo
Reporter Live
www.reporterlive.com