
തമിഴ്നാട് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിനിടെ അംപയറോട് തർക്കിച്ച ഇന്ത്യൻ മുൻ താരം കൂടിയായ രവിചന്ദ്രൻ അശ്വിന് പിഴ ശിക്ഷ വിധിച്ചതായി റിപ്പോർട്ട്. അംപയറോടുള്ള തർക്കത്തിന് മാച്ച് ഫീയുടെ 10 ശതമാനം പിഴയും പിന്നാലെ ക്രിക്കറ്റ് സാമഗ്രികൾ ദുരുപയോഗം ചെയ്തതിന് 20 ശതമാനം പിഴയും വിധിച്ചു. അങ്ങനെ മൊത്തം മാച്ച് ഫീയുടെ 30 ശതമാനം പിഴയാണ് അശ്വിൻ അടയ്ക്കേണ്ടി വരിക. ക്രിക്ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
38കാരനായ അശ്വിന്‍ തമിഴ്നാട് പ്രീമിയർ ലീഗില്‍ ഡിന്‍ഡിഗല്‍ ഡ്രാഗണ്‍സിന് വേണ്ടിയാണ് കളിക്കുന്നത്. ഐഡ്രീം തിരുപ്പൂര്‍ തമിഴന്‍സ് ടീമിനെതിരായ മത്സരത്തിനിടെ അംപയര്‍ ഔട്ട് വിളിച്ചതാണ് അശ്വിനെ ചൊടിപ്പിച്ചത്. ലെഗ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്ത പന്തിൽ ഔട്ട് വിധിച്ചെന്നായിരുന്നു അശ്വിന്റെ വാദം. എന്നാൽ അംപയർ തീരുമാനത്തിൽ ഉറച്ച് നിന്നു. ഇതോടെയാണ് അശ്വിൻ രോഷാകുലനായത്. അംപയറുമായി തർക്കിച്ച് ഗ്രൗണ്ട് വിട്ടെങ്കിലും ഡഗ്ഔട്ടിലേക്ക് പോകവെ തന്റെ ബാറ്റിങ് ഗ്ലൗ വലിച്ചെറിഞ്ഞും താരം പ്രതിഷേധിച്ചിരുന്നു.
അശ്വിന്റെ പുറത്താകലിന് പിന്നാലെ ഡിണ്ടിഗല്‍സ് വലിയ ബാറ്റിങ് തകർച്ചയെയാണ് നേരിട്ടത്. ഒരുഘട്ടത്തിൽ വിക്കറ്റ് നഷ്ടമില്ലാതെ 39 റൺസെന്ന നിലയിലായിരുന്നു ഡിണ്ടിഗൽസ്. പിന്നാലെ 93 റണ്‍സില്‍ ഡിണ്ടിഗൽസിന്റെ ഇന്നിങ്സ് ഒതുങ്ങുകയും ചെയ്തു. തിരുപ്പൂര്‍ ടീം 11.5 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.
Content Highlights: TNPL Punished India Legend R Ashwin