ശ്രേയസ് ചരിത്രം എഴുതുകയാണ്; അർഹിച്ച അം​ഗീകാരങ്ങൾ ലഭിക്കാത പോയ താരം

ഐപിഎൽ സീസണിലെ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ നേരിട്ടപ്പോൾ ശ്രേയസിന്റെ നായകമികവും ബാറ്റിങ് വെടിക്കെട്ടും ഒരുപോലെ ദൃശ്യമായിരുന്നു

dot image

ശ്രേയസ് അയ്യർ. അയാൾ ചരിത്രം രചിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും പുതിയ കഥകൾ എഴുതുവാനുണ്ട്. പുതിയൊരു ചരിത്രം രചിക്കുവാൻ അയാൾ ഒരുങ്ങുകയാണ്. ഒരിക്കൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി പ്രതീക്ഷകളായിരുന്ന താരം. പരിക്കുകൾ അയാളുടെ കരിയറിന് പലതവണ തിരിച്ചടിയായി. പലപ്പോഴും അർഹിച്ച ആദരവ് അയാൾക്ക് ലഭിച്ചിരുന്നില്ല. എന്നാൽ പോരാടാനാണ് ശ്രേയസ് എന്നും ശ്രമിച്ചിട്ടുള്ളത്. അത് അയാളെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഉയരങ്ങളിലെത്തിച്ചു. ഇപ്പോൾ ശ്രേയസ് തൊടുന്നതെല്ലാം എത്ര മനോഹരമായാണ് തിളങ്ങുന്നത്.

ഐപിഎൽ സീസണിലെ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ നേരിട്ടപ്പോൾ ശ്രേയസിന്റെ നായകമികവും ബാറ്റിങ് വെടിക്കെട്ടും ഒരുപോലെ ദൃശ്യമായിരുന്നു. ആദ്യം ബൗളർമാരെ കൃത്യമായി ഉപയോ​ഗിച്ചു. എതിരാളികളുടെ ബാറ്റിങ് തിരിച്ചറിഞ്ഞുള്ള ഫീൽഡ് പ്ലേസ്മെന്റുകൾ. മുംബൈ ഉയർത്തിയ വിജയലക്ഷ്യം മറികടക്കാൻ പഞ്ചാബിനെ ശ്രേയസ് മുന്നിൽ നിന്ന് നയിച്ചു. ശാന്തമായ ബാറ്റിങ് ശൈലി. പക്ഷേ ടീം സമ്മർദ്ദത്തിലാകുന്ന ഘട്ടത്തിൽ ശ്രേയസിന്റെ ബാറ്റിൽ നിന്ന് സിക്സറുകൾ പിറന്നു. ടീമിനായി വിജയം സ്വന്തമാക്കും വരെ ശ്രേയസ് ക്രീസിലുണ്ടായിരുന്നു.

ഒരിക്കൽ യുവരാജ് സിങ് ഒഴിച്ചിട്ട നാലാം നമ്പറിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന താരം. ഒരുപക്ഷേ ഇതിന് മുമ്പെ അയാൾ ഇന്ത്യൻ ടീമിന്റെ നെടുംതൂണായി മാറേണ്ടിയിരുന്നു. മോശം ഫോമും പരിക്കുകളും അയ്യറിന്റെ കരിയറിൽ പലതവണ തിരിച്ചടിയായി. പക്ഷേ ശ്രേയസിന് പകരക്കാരനാകാൻ ശ്രേയസിന് മാത്രമെ കഴിയുമായിരുന്നുള്ളു. അയാൾ പുറത്തുനിന്നപ്പോൾ നാലാം നമ്പറിൽ പകരക്കാരെ കണ്ടെത്താൻ ഇന്ത്യൻ ടീമിന് കഴിഞ്ഞില്ല.

2020ൽ ശ്രേയസ് നയിച്ച ഡൽഹി ക്യാപിറ്റൽസ് ചരിത്രത്തിൽ ആദ്യമായി ഐപിഎല്ലിന്റെ ഫൈനൽ കളിച്ചു. എന്നാൽ തൊട്ടടുത്ത വർഷം പരിക്കിനെ തുടർന്ന് ശ്രേയസിന് സീസണിന്റെ പാതിവഴിയിൽ കളിക്കളം വിടേണ്ടിവന്നു. ഡൽഹി റിഷഭ് പന്തിനെ നായകനാക്കി. തിരിച്ചുവന്നപ്പോൾ ശ്രേയസിന് നായകസ്ഥാനം തിരിച്ചുലഭിച്ചില്ല. ഇതോടെ ഡൽഹി വിട്ട ശ്രേയസ് കൊൽക്കത്തയിലെത്തി.

നൈറ്റ് റൈഡേഴ്സിലും മോശം പ്രകടനവും പരിക്കുകളും അയാൾക്ക് തിരിച്ചടിയായി. കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ ചാംപ്യനാക്കിയിട്ടും ശ്രേയസിന് അർഹിച്ച അം​ഗീകാരം ലഭിച്ചില്ല. മെ​ഗാലേലത്തിന് മുമ്പായി ശ്രേയസ് കൊൽക്കത്ത വിട്ടിറങ്ങി. തന്റെ വിപണിമൂല്യം എത്രയെന്ന് അറിയുകയായിരുന്നു ശ്രേയസിന്റെ ലക്ഷ്യം. മികച്ച താരങ്ങളുടെ നിരയായതിനാൽ കപ്പടിച്ച ക്യാപ്റ്റനെകൂടി ടീമിൽ നിലനിർത്തുക കൊൽക്കത്തയ്ക്കും ബുദ്ധിമുട്ടായിരുന്നു. അങ്ങനെ കൊൽക്കത്തയും ശ്രേയസും പരസ്പരം വേർപിരിഞ്ഞു.

Content Highlights: Shreyas Iyer inking histories, who never got deserved recognitions

dot image
To advertise here,contact us
dot image