'ഏതാനും മത്സരങ്ങൾക്കായി ടീമിൽ തുടരില്ല'; ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ​ഗ്ലെൻ മാക്സ്‍വെൽ

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ ജോർജ് ബെയ്ലിയുമായി സംസാരിച്ച ശേഷമാണ് വിരമിക്കൽ പ്രഖ്യാപനമെന്ന് മാക്സ്‍വെൽ പ്രതികരിച്ചു.

dot image

ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഓസ്ട്രേലിയൻ ഓൾറൗണ്ടർ ​ഗ്ലെൻ മാക്സ്‍വെൽ. 2027 ലോകകപ്പ് മുന്നിൽ കണ്ട് യുവതാരങ്ങൾക്കായി വഴിമാറികൊടുക്കുന്നുവെന്നാണ് ​ഗ്ലെൻ മാക്സ്‍വെല്ലിന്റെ വാക്കുകൾ. ട്വന്റി 20 ക്രിക്കറ്റിൽ തുടരുമെന്നും താരം അറിയിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ ജോർജ് ബെയ്ലിയുമായി സംസാരിച്ച ശേഷമാണ് വിരമിക്കൽ പ്രഖ്യാപനമെന്ന് മാക്സ്‍വെൽ പ്രതികരിച്ചു.

'ഞങ്ങൾ 2027ലെ ഏകദിന ലോകകപ്പിനെക്കുറിച്ച് സംസാരിച്ചു. ആ ടൂർണമെന്റ് എനിക്ക് കളിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്റെ സ്ഥാനത്ത് ഒരു പകരക്കാരനെ കണ്ടെത്തണം'. ബെയ്ലിയോട് പറഞ്ഞതായി മാക്സ്‍വെൽ ഫൈനൽ വേഡ് പോഡ്കാസ്റ്റിനോട് പ്രതികരിച്ചു.

'കളിക്കാൻ കഴിയുമെങ്കിൽ ഞാൻ ടീമിൽ തുടരുമായിരുന്നു. കുറച്ച് മത്സരങ്ങൾ കൂടി കളിക്കാൻ വേണ്ടി ടീമിൽ തുടരാൻ ആ​ഗ്രഹിക്കുന്നില്ല. കൃത്യമായ പദ്ധതികളിലൂടെയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് മുന്നോട്ടുപോകുന്നത്. അത് വളരെ പ്രധാനമാണ്,' മാക്സ്‍വെൽ വ്യക്തമാക്കി.

ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റർ എന്ന പേര് സ്വന്തമാക്കിയാണ് മാക്സ്‍വെൽ വിരമിക്കുന്നത്. 149 ഏകദിന മത്സരങ്ങൾ കളിച്ച താരം 3,990 റൺസ് നേടി. 33.81 ആണ് ശരാശരി. 126.70 ആണ് സ്ട്രൈക്ക് റേറ്റ്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്ട്രൈക്ക് റേറ്റാണിത്. നാല് സെഞ്ച്വറികൾ ഉൾപ്പെടുന്ന മാക്സ്‍വെല്ലിന്റെ കരിയറിലെ ഉയർന്ന സ്കോർ 2023 ഏകദിന ലോകകപ്പിൽ പുറത്താകാതെ നേടിയ 201 റൺസാണ്. ലോകകപ്പിൽ തോൽവിയുടെ വക്കിൽ നിന്ന ഓസ്ട്രേലിയയെ പിന്നീട് കിരീടം നേടുന്നതിന് കാരണമായത് ഈ ഇന്നിങ്സാണ്.

ബൗളിങ്ങിലും നിർണായക സംഭാവനകൾ മാക്സ്‍വെൽ നൽകിയിരുന്നു. ഏകദിന കരിയറിൽ 77 വിക്കറ്റുകളും 91 ക്യാച്ചുകളും മാക്സ്‍‍വെൽ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

Content Highlights: Glenn Maxwell retires from one day cricket

dot image
To advertise here,contact us
dot image