ആ 'മാക്‌സ്'മരിക ഇന്നിങ്‌സ് എങ്ങനെ മറക്കും? ഓസീസിന്‍റെ ലോകകപ്പ് ഹീറോ ഏകദിനത്തില്‍ നിന്ന് പടിയിറങ്ങുമ്പോള്‍...

വേദനയ്ക്കും പരിക്കിനും ആ പോരാളിയുടെ വീര്യത്തെ കെടുത്താനും മാത്രം കെല്‍പ്പുണ്ടായിരുന്നില്ല

മനീഷ മണി
1 min read|02 Jun 2025, 06:51 pm
dot image

2023 നവംബര്‍ ഏഴ്, ലോകക്രിക്കറ്റ് ചരിത്രത്തിൽ സുവര്‍ണ ലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ട ഇന്നിങ്‌സുകളിലൊന്ന് പിറവികൊണ്ട ദിവസം. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ വീരോചിതമായ ഇന്നിങ്‌സ്. അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ ഓസ്‌ട്രേലിയയുടെ പോരാളിയായി മാറിയ ഇന്നിങ്‌സ്. തളര്‍ന്നുവീണിട്ടും തോല്‍ക്കാന്‍ മനസ്സില്ലാതെ കങ്കാരുപ്പടയെ അപ്രതീക്ഷിത വിജയത്തിലേക്ക് നയിച്ച ഇന്നിങ്‌സ്.

അഫ്ഗാനിസ്ഥാന്റെ പതിനൊന്നുപേരും അപ്രതീക്ഷിതമായി എത്തിയ പരിക്കും വേദനയും ഒരു വശത്ത്. പേരുകേട്ട മൈറ്റി ഓസീസിനെ ഒരു പരാജയത്തിലേക്ക് തള്ളിവിടില്ലെന്ന് ഉറപ്പിച്ച് അവസാന ശ്വാസം വരെ പൊരുതാനുറച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍ മറുവശത്ത്. തോല്‍വിയെ മുഖാമുഖം കണ്ട നിമിഷങ്ങളില്‍ പതറാതെ തളരാതെ മാക്‌സ്‌വെല്‍ എഴുതിച്ചേര്‍ത്തത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു.

മത്സരത്തിനിടെയുണ്ടായ പേശീവലിവിനെ തുടർന്ന് ഒന്ന് അനങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു മാക്‌സ്‌വെല്‍. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 292 എന്ന വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഓസീസ് നിരയില്‍ ആറാമനായാണ് മാക്‌സി എത്തിയത്. അച്ചടക്കത്തോടെ പന്തെറിഞ്ഞ അഫ്ഗാന്‍ ബോളര്‍മാരുടെ മുന്നില്‍ ഓസീസിന്റെ ബാറ്റിങ് നിര ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോഴും മാക്‌സ്‌വെല്‍ മാത്രം ക്രീസിലുറച്ചുനിന്നു. ഏഴ് വിക്കറ്റിന് 91 റണ്‍സെന്ന നിലയില്‍ തോല്‍വി ഉറപ്പിച്ച ഓസീസ് ആരാധകര്‍ക്ക് മുന്നില്‍ രക്ഷകനായി മാക്‌സ്‌വെല്‍ അവതരിച്ചു.

വേദനയ്ക്കും പരിക്കിനും ആ പോരാളിയുടെ വീര്യത്തെ കെടുത്താനും മാത്രം കെല്‍പ്പുണ്ടായിരുന്നില്ല. കാലിനേറ്റ പരിക്കിന്റെ വേദനയില്‍ ഇടയ്ക്കിടെ വീണുപോയെങ്കിലും മാക്‌സ്‌വെല്‍ പതറിയില്ല. പരിക്ക് കൂടുതല്‍ പ്രശ്‌നമായതോടെ ഓട്ടം പരമാവധി ഒഴിവാക്കാന്‍ സിംഗിളും ഡബിളും ഉപേക്ഷിക്കാന്‍ മാക്‌സി തീരുമാനിച്ചു. പിന്നീട് ഓരോ ഓവറിലും രണ്ടോ മൂന്നോ ബൗണ്ടറികള്‍ പിറന്നു.


കങ്കാരുപ്പടയുടെ തോല്‍വിയുറപ്പിച്ച ആരാധകര്‍ക്ക് ആ ബൗണ്ടറികള്‍ ആദ്യം ആശ്വാസം പകര്‍ന്നു. പിന്നീട് ആ ആശ്വാസം പ്രതീക്ഷയിലേക്കും ആത്മവിശ്വാസത്തിലേക്കും വഴിമാറി. മറുവശത്ത് മാക്‌സിക്ക് പരമാവധി സ്‌ട്രൈക്ക് നല്‍കി ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സും ഉണ്ടായിരുന്നു.

മാക്സ്വെല്‍

ആ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ റാഷിദ് ഖാന്‍ അടക്കമുള്ള അഫ്ഗാന്‍ ബോളിങ് നിരയ്ക്ക് നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. 128 പന്തില്‍ 201 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ടീമിനെ മാക്‌സി വിജയതീരത്തെത്തിച്ചു. ഒപ്പം സെമി ഫൈനല്‍ യോഗ്യതയും നേടിക്കൊടുത്തു. മറ്റൊരാളും 25നപ്പുറമുള്ള സ്‌കോര്‍ നേടിയിട്ടില്ലെന്ന് ഓര്‍ക്കുമ്പോള്‍ മാക്‌സ്വെല്ലിന്റെ ഇന്നിംഗ്‌സിന്റെ മഹത്വം മനസിലാവും. അതും ഓടാന്‍ പോലും കഴിയാതാക്കിയ കടുത്ത പേശീവലിവിനെ മറികടന്ന്.

അവിശ്വസനീയ ഇന്നിങ്‌സ് കാഴ്ചവെച്ചതിന് രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ആ പോരാളി ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓസീസിന്റെ ലോകകപ്പ് ഹീറോ ഫോര്‍മാറ്റില്‍ നിന്ന് പടിയിറങ്ങിയെങ്കിലും ആ അധ്യായം ഒരിക്കലും അവസാനിക്കുന്നില്ല. മുംബൈയിലെ വാങ്കഡെയുടെ മണ്ണില്‍ അന്ന് എഴുതിച്ചേര്‍ത്ത ചരിത്രം ക്രിക്കറ്റ് ലോകം മറക്കില്ല, മാക്‌സീ….

Content Highlights: Remembering Glenn Maxwell's WorldCup Heroic Knock on His ODI Retirement day

dot image
To advertise here,contact us
dot image