'പരിശീലകൻ എന്നതിലുപരി വഴികാട്ടി'; പ്രൊഫ സണ്ണി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് അഭിനവ് ബിന്ദ്ര

ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു ദ്രോണാചാര്യ പ്രൊഫ സണ്ണി തോമസിന്റെ അന്ത്യം.

dot image

ദ്രോണാചാര്യ പ്രൊഫ സണ്ണി തോമസിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഇന്ത്യയുടെ ഒളിംപിക്സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര. സോഷ്യൽ മീഡിയയിലൂടെയാണ് അനുശോചനം അറിയിച്ചത്. ഒരു പരിശീലകൻ എന്നതിലുപരി പ്രൊഫ സണ്ണി തോമസ് ഒരു ഉപദേഷ്ടാവും വഴികാട്ടിയുമായിരുന്നുവെന്ന് ബിന്ദ്ര പറഞ്ഞു.

ഞങ്ങളുടെ കഴിവിലുള്ള അദ്ദേഹത്തിന്‍റെ വിശ്വാസവും കായികരംഗത്തോടുള്ള അചഞ്ചലമായ സമർപ്പണവുമാണ് അന്താരാഷ്ട്ര ഷൂട്ടിംഗിൽ ഇന്ത്യയെ മുന്നോട്ട് നയിച്ചതെന്നും ബിന്ദ്ര കൂട്ടിച്ചേർത്തു. ഒളിംപിക്സ് മെഡൽ ജേതാവ് എന്നതിലേക്കുള്ള തന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചയാളാണ് അദ്ദേഹമെന്നും അതിന് എല്ലാ നന്ദിയും അറിയിക്കുന്നവെന്നും ബിന്ദ്ര പറഞ്ഞു. വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു ദ്രോണാചാര്യ പ്രൊഫ സണ്ണി തോമസിന്റെ അന്ത്യം. 85 വയസ്സായിരുന്നു. കോട്ടയം സ്വദേശിയാണ്. അഭിനവ് ബിന്ദ്ര ഒളിംപിക്സ് സ്വർണ മെഡൽ നേടുന്ന സമയത്തെ ഇന്ത്യയുടെ ഷൂട്ടിംഗ് പരിശീലകനായിരുന്നു. ബിന്ദ്രയടക്കം നിരവധി അന്താരാഷ്ട്ര ഷൂട്ടർമാരെ അദ്ദേഹം രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. നൂറിലേറെ അന്താരാഷ്ട്ര മെഡലുകളും രാജ്യത്തെത്തിച്ചു.

റൈഫിൾ ഓപ്പൺ സൈറ്റ് ഇവന്റിൽ കേരളത്തിൽ നിന്നുള്ള ദേശീയ ഷൂട്ടിംഗ് ചാംപ്യൻ കൂടിയായിരുന്നു. 1993 മുതൽ 2012 വരെ നീണ്ട 19 വർഷം അദ്ദേഹം ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്നു. കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സണ്ണി തോമസ് വിരമിച്ച ശേഷം മുഴുവൻ സമയ ഷൂട്ടിംഗ് പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു.

Content Highlights: Abhinav Bindra on Dronacharya Prof Sunny Thomas

dot image
To advertise here,contact us
dot image